പ്രശസ്ത നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു പ്രായം. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന താരം ഇന്ന് രാവിലെ ആണ് ഈ ലോകത്തോട് വിടപറഞ്ഞത്. “കുട്ടിസ്രാങ്ക്”, “സല്ലാപം”, “എന്ന് നിന്റെ മൊയ്തീൻ”, “നന്ദനം” തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയയായ താരമാണ് കോഴിക്കോട് ശാരദ. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാരദയെ പ്രവേശിപ്പിച്ചത്.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആയിരുന്നു ശാരദ മെഡിക്കൽ കോളേജിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ ആയിരുന്ന താരം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് വിട പറയുകയായിരുന്നു. കോഴിക്കോടുകാർക്ക് മാത്രമല്ല കേരളത്തിൽ മുഴുവൻ ഉള്ള സിനിമാപ്രേമികൾക്ക് ഇടയിൽ പ്രശസ്ത ആയിരുന്നു ശാരദ. നാടകങ്ങളിലൂടെ ആയിരുന്നു കലാരംഗത്തേക്ക് ഉള്ള അരങ്ങേറ്റം. .
“സല്ലാപം” എന്ന ചിത്രത്തിലെ മനോജ് കെ ജയന്റെ അമ്മയുടെ വേഷം ഏറെ ശ്രദ്ധേയം ആവുകയായിരുന്നു. ഈ സിനിമയിലെ ശാരദയുടെ കഥാപാത്രം ഇന്നും മലയാളിയുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നു. അത്രയേറെ ഹാസ്യപ്രധാനമായ ഒരു കഥാപാത്രമായിരുന്നു ശാരദ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ സിനിമയിലെ കഥാപാത്രം തന്നെയാണ് കോഴിക്കോട് ശാരദക്ക് വീണ്ടും മികച്ച അവസരങ്ങൾ മലയാള സിനിമയിൽ നേടിക്കൊടുത്തത്.
മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. സത്യൻ, പ്രേം നസീർ, ജയഭാരതി തുടങ്ങി പഴയകാല സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വെള്ളി പറമ്പിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ വരും മണിക്കൂറുകളിൽ നടക്കും. നാടകങ്ങളിൽ സജീവമായിരുന്ന കോഴിക്കോട് ശാരദ 1979ൽ “അംഗകുറി” എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.
“അന്യരുടെ ഭൂമി”, “ഉത്സവപിറ്റേന്ന്”, “സദയം”, “സല്ലാപം”, “അമ്മക്കിളിക്കൂട്”, “കിളിച്ചുണ്ടൻ മാമ്പഴം”, “നന്ദനം”, “യുഗപുരുഷൻ”, “കുട്ടിസ്രാങ്ക്” തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവസാന്നിധ്യമായിരുന്നു കോഴിക്കോട് ശാരദ. മെഡിക്കൽ കോളേജിൽ റിട്ടയേഡ് നഴ്സിംഗ് അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്ന താരം കുറച്ചു കാലമായി ചികിത്സയിലായിരുന്നു. നാല് മക്കളാണ് ഇവർക്ക്.