വാഹന മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം. രജിസ്ട്രേഷനു മുമ്പ് പുതിയ വാഹനവുമായി ആർടി ഓഫീസിൽ എത്തി പരിശോധന നടത്തുന്ന നടപടിക്രമങ്ങളെല്ലാം ഇനി പഴങ്കഥകൾ. വാഹന രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈൻ ആക്കുവാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര ത്തിന്റെ നീക്കം സ്വാഗതം ചെയ്യുകയാണ് കേരളം. ആധാർ വിവരങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനാൽ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ സുതാര്യമാകും. നിലവിലെ രീതി അനുസരിച്ച് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകൾ രേഖകളുമായി ഒത്തുനോക്കി പരിശോധിക്കണം. എന്നാൽ “വാഹൻ” സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള രജിസ്ട്രേഷൻ സംവിധാനത്തിലേക്ക് നീങ്ങുന്നതോടെ ഇത്തരം പരിശോധനകൾക്ക് സ്ഥാനം ഇല്ലാതെ ആകുന്നു.
പണ്ട് വാഹനത്തിന്റെ വിവരങ്ങൾ ഷോറൂമുകളിൽ നിന്നായിരുന്നു ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ ഇന്ന് കമ്പനിയുടെ പ്ലാന്റിൽ നിന്നും ഒരു വാഹനം പുറത്തിറങ്ങുമ്പോൾ തന്നെ വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വാഹന നിർമാതാക്കൾ തന്നെ വാഹൻ പോർട്ടലിൽ നൽകുന്നു. വാഹനം വാങ്ങുന്ന ആളുടെ പേരും വിലാസവും ഉൾപ്പെടുത്താൻ മാത്രമാണ് ഡീലർഷിപ്പുകൾക്ക് ഇനി അനുമതിയുള്ളത്. അതിനാൽ വാഹനത്തിന്റെ മോഡൽ, നിർമ്മാണ തീയതി, തുടങ്ങിയ മറ്റ് അടിസ്ഥാന വിവരങ്ങളിൽ ഒന്നും മാറ്റം വരുത്താൻ സാധിക്കില്ല. എന്നാൽ ഷാസി വാങ്ങിയതിനു ശേഷം ബോഡി നിർമ്മിക്കേണ്ടി വരുന്ന ബസ് ,ലോറി പോലെയുള്ള വാഹനങ്ങളിൽ ഓൺലൈൻ നടപടികൾ സ്വീകരിക്കാൻ കഴിയില്ല. വ്യവസ്ഥകൾ പാലിച്ചാണോ ബോഡി നിർമ്മിച്ചിട്ടുള്ളത് എന്ന് ഉറപ്പുവരുത്താൻ ഈ വാഹനങ്ങൾ ഇപ്പോഴുള്ളത് പോലെ ആർടിഒ ഓഫീസിലെത്തി പരിശോധിക്കേണ്ടി വരും.
വാഹന രജിസ്ട്രേഷന് പുറമേ വാഹനം വിറ്റാൽ ഉടമസ്ഥാവകാശ കൈമാറ്റവും ഇനി ഓൺലൈൻ മുഖേന ആകും. ഇതോടെ പഴയ വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെ രേഖകൾ ആർടിഒ ഓഫീസിൽ തിരിച്ച് ഏൽപ്പിക്കണമെന്ന് വ്യവസ്ഥയ്ക്കും മാറ്റം വരികയാണ്. വാഹനം വിൽക്കുന്ന ആൾ തന്നെ വാങ്ങുന്നയാൾക്ക് നേരിട്ട് രേഖകൾ കൈമാറിയാൽ മതിയാകും. ഇനി മുതൽ വാഹനം വാങ്ങുമ്പോഴും വാഹനം കൈ മാറുമ്പോഴും ആധാർ കൂടി രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥയും കേന്ദ്ര വിജ്ഞാപനത്തിൽ ഉണ്ട്. വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചു 14 ദിവസത്തിനകം അന്തിമ വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വിജ്ഞാപനം പുറത്തിറക്കുന്നതോടെ മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറുകളിലും മാറ്റങ്ങൾ പ്രതിഫലിക്കും. വാഹന മേഖലയിലെ വിപ്ലവകരമായ ഈ മാറ്റത്തെ സ്വാഗതം ചെയ്യുകയാണ് കേരളം.