സംസ്ഥാനത്ത് ജൂലൈ 31 വരെ സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. എന്നാൽ പൊതു വിപണിയിൽ ഇപ്പോഴും മീൻ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. ഈ മത്സ്യം എവിടെനിന്നു വരുന്നു എന്ന് ആരും പരിശോധിക്കുന്നില്ല. കിട്ടുന്ന മത്സ്യം എങ്ങനെയുള്ളതാണ് എന്ന് പോലും നോക്കാതെയാണ് ആളുകൾ വാങ്ങുന്നത്. അങ്ങനെ കഴിക്കുന്നവർക്ക് അടുത്ത ദിവസം മുതൽ വയറിളക്കം, തൊണ്ട പൊട്ടുന്നതു പോലെയുള്ള അസ്വസ്ഥതകൾ. ജൂലൈ 31 വരെ ട്രോളിംഗ് തുടരുന്നതിനാൽ ഇപ്പോൾ മത്സ്യതൊഴിലാളികളും ബോട്ടുകളും മീൻ പിടിക്കുവാനായി കടലിൽ പോകുന്നില്ല.
ഇതുകൂടാതെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ മുന്നറിയിപ്പ് സർക്കാർ നൽകിയിട്ടുണ്ട്. എന്നിരുന്നാലും മീനിന്റെ ലഭ്യതക്കുറവ് വിപണിയിൽ ഉണ്ടായിട്ടില്ല. ഇത് എവിടെ നിന്ന് വരുന്നതാണ് എന്ന് ആളുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു. കാലപ്പഴക്കം ചെന്ന മത്സ്യമാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ പഴകിയ മത്സ്യം ലഭിക്കുന്ന പരാതികൾ ഉയർത്തിയത്. പലരും മത്സ്യം വാങ്ങി വീട്ടിലെത്തി കഴുകുമ്പോൾ ആണ് കാലപ്പഴക്കം ഉള്ളതാണെന്ന് മനസ്സിലാക്കുന്നത്. ലോക് ഡൗൺ കാലത്ത് മത്സ്യ കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നില്ല. മത്സ്യങ്ങൾ പരിശോധന നടത്തേണ്ട ഭക്ഷ്യസുരക്ഷാ അധികൃതർ പലരും മറ്റു ഡ്യൂട്ടിയിലാണ്. അതുകൊണ്ട് പരിശോധനകൾ കൃത്യമായി നടക്കുന്നില്ല.
ഇതിനാൽ മായം കലർത്തിയതും പഴകിയ മീനും ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. ട്രോളിങ് നിരോധനം നിലനിൽക്കുന്ന ഈ വേളയിൽ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും കടൽ മത്സ്യങ്ങളിൽ ഫോർമാലിൻ കടത്തി കേരളത്തിൽ എത്തിക്കുന്നത് വർധിച്ചിരിക്കുകയാണ്. ഇത്തരത്തിൽ അന്യ സംസ്ഥാനത്തു നിന്നും മൊത്തക്കച്ചവടക്കാർ ഫോർമാലിൻ ഉപയോഗിച്ച് സൂക്ഷിച്ചു മത്സ്യങ്ങൾ വിപണിയിലെത്തിക്കുന്നു എന്ന ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. മത്സ്യത്തിൽ ചേർക്കുന്ന ആരോഗ്യത്തിന് ഹാനികരം ആയിട്ടുള്ള രണ്ടു രാസപദാർത്ഥങ്ങളാണ് ഫോർമാലിനും അമോണിയയും. ഇത് ശരീരത്തിലേക്ക് എത്തുന്നത് കാൻസർ,അൾസർ പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നു. ഫോർമാലിൻ കലർത്തിയ മത്സ്യത്തിന് കണ്ണിന് നിറവ്യത്യാസം ഉണ്ടാകും. ഫോർമാലിൻ ഒരു തവണ ഉപയോഗിച്ചാൽ അത് മത്സ്യത്തിൽ നിന്നും പൂർണമായി ഒഴിവാക്കാൻ കഴിയില്ല. പഴക്കം ചെന്ന ഈ മത്സ്യങ്ങൾക്ക് അമിത വിലയുമാണ് വാങ്ങിക്കുന്നത്. Office of the Commissioner of Food Safety Thycaud.P.O, Thiruvananthapuram – 695014 Ph: 0471-2322833, 2322844