രണ്ടിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് ടാഫ്കോപ്. നമ്മുടെ ഐഡിയോ ഫോട്ടോയോ ആധാർ വിവരങ്ങളോ ഉപയോഗിച്ച് മറ്റാരെങ്കിലും നമ്മുടെ സിം കാർഡ് കൈക്കലാക്കിയിട്ടുണ്ടോ എന്ന് അറിയാനുള്ള ഒരു പോർട്ടൽ ആണ് ടാഫ്കോപ്. കേന്ദ്ര ടെലികോം മന്ത്രാലയം ആണ് ടാഫ്കോപ് എന്ന ഈ പോർട്ടലിന്റെ രൂപം നൽകിയത്. ഈ പോർട്ടലിൽ പ്രവേശിച്ച് മൊബൈൽ നമ്പർ അടിച്ചു കൊടുത്താൽ ഒരു കോളം തെളിയും.
ഇതിൽ കൊടുക്കുന്ന നമ്പർ യുനീക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യയുടെ പോർട്ടലിലേക്കാണ് പോവുക.അവിടെ പോർട്ടലിൽ കൊടുക്കുന്ന നമ്പറുമായി ലിങ്ക് ചെയ്ത ആധാർ വിവരങ്ങൾ കാണാൻ സാധിക്കും. അതിനു ശേഷം ഈ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ മൊബൈൽ നമ്പറുകളും കാണാൻ സാധിക്കും. നിങ്ങളുടെ ആധാർ നമ്പറിൽ നിങ്ങൾ അറിയാത്ത നമ്പറുകൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ഉള്ള ഓപ്‌ഷനും ഇവിടെ ലഭ്യമാണ്.
കേരളത്തിൽ ബി എസ് എൻ എൽ സിമ്മിന് ആദ്യം പരീക്ഷണം നടത്തിയിട്ട് എല്ലാ സിമ്മുകൾക്കും ഈ പോർട്ടൽ ലഭ്യമാക്കും. പോർട്ടലിൽ പ്രവേശിച്ച് നിലവിൽ ഉപയോഗിക്കുന്ന നമ്പർ കൊടുക്കുമ്പോൾ ആ നമ്പറിലേക്ക് ഒരു ഒടിപി എത്തും. ഇത് നൽകിയാൽ ആ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ആധാറിനോട് ലിങ്ക് ചെയ്ത എല്ലാ നമ്പറുകളും ലഭിക്കും. നമ്പറുകൾ ട്രാക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള സംവിധാനങ്ങളും ഈ പോർട്ടലിൽ തന്നെ ഉണ്ട്.
ടെലികോം അനാലിസിസ് ഫോർ ഫ്രോഡ് മാനേജ്‌മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നതിന്റെ ചുരുക്കിപ്പേര് ആണ് ടാഫ്കോപ്. വ്യക്തിവിവര മോഷണം കൂടി വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇങ്ങനെ ഒരു പോർട്ടൽ കൊണ്ട് വന്നത്. ഇപ്പോൾ ഒരു പുതിയ സിം കാർഡ് എടുക്കുവാൻ കർശനമായ നടപടി ക്രമങ്ങൾ ഉണ്ട്. എന്നാൽ പണ്ട് തട്ടിപ്പുകാർക്ക് വളരെ എളുപ്പം സിം കാർഡുകൾ ലഭിക്കുമായിരുന്നു.
അത് കൊണ്ട് തന്നെ വ്യക്തിവിവര മോഷണം തടയാൻ വേണ്ടി ആണ് ഇങ്ങനെ ഒരു പോർട്ടലിന്റെ ആവശ്യം. പോർട്ടലിൽ കയറി യഥാർത്ഥ വിവരങ്ങൾ നൽകിയാൽ നിങ്ങയുടെ ആധാറുമായി ലിങ്ക് ചെയ്ത എല്ലാ നമ്പറുകളും തെളിയും. ഇത് നിങ്ങളുടേതല്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്താൽ ടെലികോം സേവനം ഒരുക്കുന്ന കമ്പനി ആ നമ്പർ ബ്ലോക്ക് അഥവാ ഡീആക്ടിവേറ്റ് ചെയ്യും. പലയിടങ്ങളിലും നമ്മുടെ ആധാർ വിവരങ്ങൾ നൽകുന്നതിനാൽ ഇടയ്ക്ക് ഒക്കെ ഈ പോർട്ടൽ ഉപയോഗിച്ച് നമ്മുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം.