കഴിഞ്ഞ ദിവസമായിരുന്നു കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ പാലക്കാട് മൂന്ന് സഹോദരങ്ങളായ കുട്ടികളുടെ മരണവാർത്ത എത്തിയത്. പാലക്കാട് ജില്ലയിലെ കുനിശ്ശേരിയിലെ ഒരു വീട്ടിലെ മൂന്ന് കുട്ടികളാണ് മുങ്ങി മരിച്ചത്. കരിക്കാട് ജസീറിന്റെ മക്കൾ ആയ 12 വയസ്സുകാരൻ ജിംഷാദ് ഏഴുവയസുകാരൻ റിൻഷാദ് മൂന്നുവയസ്സുകാരൻ റിഫാസ് എന്നിവരാണ് കുളത്തിൽ മുങ്ങിമരിച്ചത്. കളിക്കാനായി പുറത്തിറങ്ങിയ കുട്ടികൾ സമീപത്തെ കുളത്തിൽ കൈകാലുകൾ കഴുകാൻ ഇറങ്ങിയപ്പോൾ ആണ് മുങ്ങിമരിച്ചത്.
ഇവർക്കൊപ്പം ഏഴ് വയസ്സുകാരിയായ ഒരു കുട്ടിയും ഉണ്ടായിരുന്നു. കൂട്ടുകാർ വെള്ളത്തിൽ മുങ്ങിയപ്പോൾ അമ്പരന്നു എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ആ കുട്ടി ഓടിയെത്തി കൂട്ടുകാരിന്റെ ഉമ്മയോട് വിവരമറിയിക്കുകയായിരുന്നു. എന്നാൽ കൂട്ടുകാരുടെ ജീവൻ രക്ഷപ്പെടുത്താൻ ആ കുഞ്ഞു കാലുകൾക്ക് വേഗത പോരായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വെള്ളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്തു എങ്കിലും മരണം സംഭവിച്ചിരുന്നു.
രണ്ടുവർഷം മുമ്പാണ് ജസീറും കുടുംബവും കരിയങ്കാട്ടെ തറവാട്ടിൽ നിന്നും കൊറ്റിയോട്ടുള്ള വാടകവീട്ടിലേക്ക് താമസം മാറിയത്. ഇവിടെയുള്ള ഇടവഴികളിലും പാടവരമ്പത്തൂടെയും തൊടികളിലുമായി കളിച്ചു നടന്ന മൂന്നു സഹോദരങ്ങൾ ആണ് ഒരേസമയം ഈ ലോകത്തോട് വിടപറഞ്ഞത്. തന്റെ കളിക്കൂട്ടുകാർ ഇനിയില്ല എന്ന സത്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ആ ഏഴുവയസ്സുകാരി.