സ്കൂളിൽ പഠിക്കുന്ന ചെറിയ കുട്ടികൾ പോലും ജീവനൊടുക്കുന്ന വാർത്തകൾ ഭീതിയോടെയാണ് നമ്മൾ കേൾക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ചിരിച്ചും കളിച്ചും ചെറിയ പിണക്കങ്ങളും തർക്കങ്ങലുമായി രസിച്ചു കഴിയേണ്ട സ്കൂൾ പഠനകാലത്ത് പോലും ചിന്തകൾ കുട്ടികളിലേക്ക് കടന്നു വരുന്നത് ഭയത്തോടെ വേണം നോക്കി കാണാൻ. കുടുംബ വ്യവസ്ഥിതികളിൽ വന്ന മാറ്റങ്ങൾ തന്നെയാണ് കുട്ടികൾക്കിടയിലെ ജീവനൊടുക്കുന്ന നിരക്കുകൾ കൂടുന്നതിന് പ്രധാന കാരണം.
പണ്ടു കാലങ്ങളിൽ മാതാപിതാക്കൾ വളരെ ഗൗരവത്തോടെ ചീത്ത പറയുകയും അടിക്കുകയും ചെയ്യുമ്പോൾ തിരസ്കരണവും ശിക്ഷകളും എല്ലാം കുട്ടികൾക്ക് ശീലമാകും. എന്നാൽ അണുകുടുംബങ്ങൾ വന്നതോടെ കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും വാശികളും മാതാപിതാക്കൾ നിറവേറ്റാൻ തുടങ്ങി. ഇതോടെ പരാജയമോ തിരസ്കരണമോ താങ്ങാനാവാതെ ആയിരിക്കുന്നു ഇന്നത്തെ യുവതലമുറയ്ക്ക്. ബ്ലൂ വെയിൽ പോലുള്ള വീഡിയോ ഗെയിമുകളിൽ അടിമപ്പെട്ട് ജീവനൊടുക്കുന്ന എത്രയോ വാർത്തകൾ കേട്ടിരിക്കുന്നു.
നിസ്സാരമായ തർക്കങ്ങൾക്കും, പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനും ജീവനൊടുക്കുന്ന കുട്ടികളെക്കുറിച്ച് വേദനയോടെയാണ് നമ്മൾ കേൾക്കുന്നത്. ഇപ്പോൾ ഇതാ പത്താം ക്ലാസ് പരീക്ഷയെഴുതി വീട്ടിലെത്തിയ വിദ്യാർഥിനി തൂങ്ങി മരിച്ച വാർത്തകളാണ് പുറത്തു വരുന്നത്. പയ്യോളി ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർഥിനിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അയനിക്കാട് പുത്തൻപുരയിൽ പി ജയാദാസിന്റെയും ശ്രീജയുടെയും മകൾ അനുശ്രീ(15) ആണ് ജീവനൊടുക്കിയത്.
പത്താം ക്ലാസ് പരീക്ഷയെഴുതി വീട്ടിലേക്ക് വന്നതിനു ശേഷം തൂങ്ങിമരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ അനുശ്രീ ഉടൻ തന്നെ വസ്ത്രം മാറാൻ മുകളിലേക്ക് കയറിയതാണ്. എന്നാൽ വസ്ത്രം മാറാൻ പോയ മകൾ ഒരുപാട് നേരമായിട്ടും തിരിച്ചു വരാതിരുന്നപ്പോൾ ആണ് വീട്ടിലുള്ളവർ മുറിയിലേക്ക് അന്വേഷിച്ച് എത്തിയത്. മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വാതിൽ ചവിട്ടി പൊളിച്ചു അകത്തേക്ക് കയറിയപ്പോഴേക്കും കുട്ടി തൂങ്ങിയ നിലയിലായിരുന്നു.
ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് കഴിഞ്ഞ കണക്ക് പരീക്ഷയും ഇന്നത്തെ ഫിസിക്സ് പരീക്ഷയും ബുദ്ധിമുട്ടായിരുന്നു എന്ന് പറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിൽ ആയിരിക്കാം കുട്ടി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നഴ്സിങ് വിദ്യാർഥിനി ആയ അനഘ അനുശ്രീയുടെ സഹോദരിയാണ്.
ഒരു പരീക്ഷയ്ക്ക് നൂറിൽ നൂറ് മാർക്ക് വാങ്ങിക്കുന്നതല്ല ജീവിതമെന്ന് വിദ്യാർത്ഥികൾ ഇനിയെങ്കിലും മനസ്സിലാക്കണം. പരീക്ഷ തോറ്റു തുന്നം പാടിയവർ പോലും ജീവിതത്തിൽ അത്യുജ്വല വിജയം നേടിയിട്ടുണ്ട് . മാർക്കുകൾ വാരിക്കൂട്ടുന്നത് മാത്രമല്ല വിജയം എന്നും പരാജയങ്ങൾ വിജയത്തിലേക്ക് ഉള്ള ചവിട്ടുപടികൾ ആണെന്നും വിദ്യാർത്ഥികൾ തിരിച്ചറിയണം. മനസ്സിൽ എന്ത് വിഷമം ഉണ്ടായാലും അത് പ്രിയപ്പെട്ടവരുമായി മനസ് തുറന്ന് പങ്കു വെക്കണം.
വലിയ പ്രശ്നം എന്ന് തോന്നുന്ന പല കാര്യങ്ങളും ഇത്തരം തുറന്നു പറച്ചിലുകളിലൂടെ നിസാരമായി മാറാറുണ്ട്. മക്കളുടെ വിഷമങ്ങൾ കേൾക്കുവാനും അതു കേട്ട് അവരോട് ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്യാതെ അവർക്ക് പിന്തുണ നൽകിക്കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നവരും ആകാൻ രക്ഷിതാക്കൾ ശ്രമിക്കണം. അപ്പോൾ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാവുമ്പോൾ അവർ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തും. അല്ലാത്തപക്ഷം അനുശ്രീയെ പോലെ തൂങ്ങി മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.