ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരെ പിടികൂടിയ ഒരു മഹാമാരി ആണ് കോവിഡ് 19. വാക്സിനുകൾ വന്നിട്ടും ഇന്നും ആളുകളെ ഭീതിയിലാഴ്ത്തി കൊണ്ട് ജീവനുകൾ അപഹരിക്കുകയാണ് ഈ വ്യാധി. ഇത്രമാത്രം വ്യാപകമായ ഒരു പ്രതിസന്ധിയായി ഇത് മാറുമെന്ന് ആദ്യഘട്ടത്തിൽ ആരും പ്രതീക്ഷിച്ചില്ല. വർഷം ഒന്നു കഴിഞ്ഞിട്ടും ഇപ്പോഴും ആളുകളെ ഭീതിയിലാഴ്ത്തി തുടരുകയാണ് ഈ മഹാമാരി. നമ്മളിൽ നിന്ന് ഒട്ടും ദൂരത്തല്ല ഈ അസുഖം എന്ന തിരിച്ചറിവിലേക്ക് എല്ലാവരും എത്തിയിരിക്കുന്നു. വീടുകളിൽ അടച്ചുപൂട്ടി കഴിയുന്നുണ്ടെങ്കിലും പലർക്കും കോവിഡ് വന്നു പോയിരിക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ കോവിഡ് വന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
ശ്വസനത്തെ ബാധിക്കുന്ന ഒരു രോഗമാണ് കോവിഡ് 19. അതുകൊണ്ടുതന്നെ ശ്വാസതടസ്സം ആണ് കോവിഡിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. കോവിഡ് വന്നിട്ടുണ്ടെങ്കിൽ ഈ ലക്ഷണം പിന്നീടും കണ്ടേക്കാം എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. അതുപോലെ കോവിഡിനെ അതിജീവിക്കുന്നവർക്ക് പല ആരോഗ്യപ്രശ്നങ്ങളും ദീർഘകാലത്തേക്ക് കാണണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അതിനാൽ വരണ്ട ചുമ കോവിഡ് വന്നു പോയതിന്റെ ലക്ഷണമായി കണക്കാക്കാം. അമിതമായ ക്ഷീണം, നെഞ്ചിനു ചുറ്റുമായി കുത്തുന്നത് പോലുള്ള വേദന അനുഭവപ്പെടുന്നത്, ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ ഇതെല്ലാം കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങൾ ആണ് അതുപോലെതന്നെ രോഗം വന്നു പോയതിന്റെ ലക്ഷണമായി അവശേഷിക്കാം.
ശ്വാസഗതി വേഗം ആവുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നതും കോവിഡ് രോഗികളിൽ രോഗം ഭേദമായ ശേഷവും കാണുന്ന പ്രശ്നമാണ്. അതിനാൽ രോഗം വന്നു പോയതിനു ലക്ഷണമായി ഇതും കണക്കാക്കാം. ഈ ലക്ഷണങ്ങൾ എല്ലാം എല്ലാവർക്കും കാണണം എന്ന് നിർബന്ധമില്ല. ചിലർക്കാണെങ്കിൽ രോഗം ഉള്ളപ്പോഴും അതിനുശേഷവും യാതൊരു ലക്ഷണവും കാണാതെ പോകുന്നുമുണ്ട്. അതുകൊണ്ടുതന്നെ രോഗം സ്വയം നിർണയിക്കുന്നത് അഭികാമ്യമല്ല. ഏതെങ്കിലും ലക്ഷണങ്ങളിൽ സംശയം തോന്നിയാൽ പരിശോധന നടത്തുന്നത് ഉചിതമാണ്. പ്രശ്നങ്ങളുടെ തീവ്രതയനുസരിച്ച് ചികിത്സയും സ്വീകരിക്കേണ്ടതുണ്ട്. അനാവശ്യമായ ഭയം മാറ്റിവെച്ച് യുക്തിപൂർവ്വം ആരോഗ്യകാര്യങ്ങളിൽ സമീപിച്ച് പരിശീലിക്കാനും പ്രത്യേകം കരുതൽ എടുക്കാനും ശ്രദ്ധിക്കുക.