സ്ത്രീധനത്തെ ചൊല്ലിയുള്ള കൊല്ലം സ്വദേശിനി വിസ്മയയുടെ സംഭവത്തെ കുറിച്ചുള്ള വാർത്തകളുടെ നടുക്കത്തിൽ നിന്നും മുക്തരാകുന്നതിന് മുമ്പ് കേരളക്കരയെ വീണ്ടും ദുഖത്തിലാഴ്ത്തുകയാണ് വിസ്മയയ്ക്ക് പിന്നാലെ സുചിത്രയും. ആലപ്പുഴ വള്ളികുന്നത്ത് ലക്ഷ്മി ഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് ഭർത്തൃഗൃഹത്തിൽ ജീവൻ വെടിഞ്ഞ നിലയിൽ കണ്ടെത്തിയത്. 19 വയസ്സായിരുന്ന യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. രണ്ടു ദിവസത്തിനിടയിൽ കേരളത്തിൽ ഇത് മൂന്നാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് സുചിത്രയെ ഭർത്താവിന്റെ വീട്ടിൽ ജീവൻ നഷ്ട്ടപെട്ട നിലയിൽ കണ്ടെത്തിയത്.
സൈനിക ഉദ്യോഗസ്ഥനായ ഭർത്താവ് വിഷ്ണു ജോലി സ്ഥലത്താണ്. ജീവൻ പോയ നിലയിൽ സുചിത്രയെ കണ്ടതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സംഘം വീട്ടിലെത്തി തുടർ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടുകാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്. വിദ്യാർഥിനിയായ സുചിത്രയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് വീട്ടുകാർ പോലീസിന് നൽകിയ വിവരം. സുചിത്രയുടെ മരണം വിസ്മയയുടെ മരണം പോലെ സ്ത്രീധനത്തെ ചൊല്ലിയുള്ളതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വിവാഹിതരായ പെൺകുട്ടികളുടെ ജീവൻ മതിയാക്കാനുള്ള സാധ്യത സമൂഹത്തിനു മുന്നിൽ വലിയൊരു വിപത്ത് ആണ് തീർക്കുന്നത്. പലപ്പോഴും സമൂഹത്തിന്റെ ചോദ്യങ്ങളേയും, കുറ്റം പറച്ചിലുകളെയും ഭയന്ന് കൊണ്ട് സ്വന്തമായി ഒരു അഭിപ്രായം പോലും പറയാൻ ആവാതെ ആണ് പെൺകുട്ടികൾ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. സ്വന്തം വീട്ടുകാരോട് പോലും താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ പെൺകുട്ടികൾ മറച്ചു വെക്കുന്നു. ഇനിയെങ്കിലും പെൺകുട്ടികൾ മരണപ്പെട്ടതിനു ശേഷം കുറച്ചു ദിവസത്തേക്കുള്ള ചർച്ചയായി ഈ വിഷയം മാറരുത്. ഇനിയും നിശ്ശബ്ദരാവാതെ പെൺകുട്ടികൾക്ക് വേണ്ടി എന്ത് ചെയ്യണം എന്ന് ചിന്തിക്കണം നമ്മൾ. ഇഷ്ടമല്ലാത്തതും യോജിക്കാൻ കഴിയാത്തതും ആയ ഒരു ജീവിതം സഹിച്ച് ജീവൻ വെടിയുകയല്ല വേണ്ടത്. ഇനി വീട്ടുകാർ ക്ഷമിക്കാൻ ഉപദേശിക്കുകയാണെങ്കിൽ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ സഹായം തേടുക. സഹിച്ച് ജീവിക്കാൻ അല്ല പ്രശ്നമുണ്ടാകുമ്പോൾ പ്രതികരിക്കാൻ പ്രാപ്തരാവണം ഓരോ പെൺകുട്ടികളും.