പ്രതിസന്ധികൾ ഇല്ലാത്ത മനുഷ്യരില്ല. ഒരു നാണയത്തിന് ഇരുവശങ്ങൾ ഉള്ളതു പോലെ ജീവിതത്തിലും സുഖങ്ങളും ദുഃഖങ്ങളും ഒരുപോലെ തന്നെ ഉണ്ടാകും. അല്ലെങ്കിൽ അത് ജീവിതം അല്ല. പ്രതിസന്ധികളിൽ തളരാതെ, പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടു പടികൾ ആക്കി പരിശ്രമിക്കുകയും കഠിനാധ്വാനം ചെയ്തവർക്കും മാത്രമാണ് ജീവിതത്തിൽ വിജയം കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. പുസ്തകങ്ങളിൽ നമ്മൾ പഠിച്ചിട്ടുള്ള വലിയ നേതാക്കന്മാർ മാത്രമല്ല ജീവിതത്തിൽ വിജയം നേടിയിട്ടുള്ളത്.
നമുക്ക് ചുറ്റുമുള്ള എത്രയോ സാധാരണക്കാരായ ആളുകൾ അസാധാരണമായ വിജയം അവരുടെ ജീവിതത്തിൽ നേടിയെടുത്തിട്ടുണ്ട്. ജീവിതം നമുക്ക് മുന്നിൽ തീർക്കുന്ന സമ്മർദ്ദങ്ങളെ വരുതിയിലാക്കി ജീവിതത്തെ വളരെ പോസിറ്റീവായി മുന്നോട്ടുകൊണ്ടു പോകുന്നത് ഒരു കലയാണ്. ആ കല എല്ലാർക്കും ഉണ്ടാകണം എന്ന് ഇല്ല. എന്നാൽ ഐ ആം പോസിറ്റീവ് എന്ന് ഉറക്കെ വിളിച്ചു പറയുകയാണ് എംബിബിഎസ്, ഐഎഎസ് എന്നിവ മാത്രമല്ല പോസിറ്റീവിറ്റിയും കീഴടക്കിയ ദേവികുളം സബ് കളക്ടർ രേണു രാജ്.
ഒരുപാട് സമ്മർദ്ദം ഏറിയ ഒരു വർഷമായിരുന്നു എംബിബിഎസിന്റെ ആദ്യവർഷം. അതുവരെ കണ്ടുപരിചയിച്ചിട്ടുള്ള ഒരു മേഖലയായിരുന്നില്ല അത്. സാധാരണ ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ജീവിതത്തിൽ നിന്ന് പുതിയ അന്തരീക്ഷത്തിലേക്ക് മാറുകയാണല്ലോ. ആദ്യമായി മൃതദേഹം കാണുന്നതും, രക്തം സ്വീകരിക്കുന്നതും ഭയപ്പെടുത്തുന്ന അനുഭവങ്ങൾ തന്നെയായിരുന്നു. ഒരു ഭാഗത്ത് ഇതിനെല്ലാം ഭയം ഉണ്ടായിരുന്നെങ്കിലും മറുഭാഗത്ത് വിദ്യാർത്ഥി ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു.
പ്രസംഗം, നൃത്തം, ഡിബേറ്റ് തുടങ്ങി കോളേജിൽ ഉള്ള പല മത്സരങ്ങളിലും രേണു പങ്കെടുത്തു. അതിലൂടെ പഠനത്തിന്റെ സമ്മർദ്ദം അകറ്റി നിർത്താനും സാധിച്ചു. മണിക്കൂറുകളോളം പഠിക്കുന്ന പ്രകൃതക്കാരി അല്ലെങ്കിലും പഠിക്കുന്ന സമയമത്രയും അതിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് അവർ പഠിച്ചു. മൂന്നു വയസ്സു മുതൽ പത്താം ക്ലാസ്സ് വരെ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുള്ളതിനാൽ ഇടയ്ക്കിടയ്ക്ക് പെർഫോം ചെയ്യുമായിരുന്നു.
സ്വയം നൃത്തം ചെയ്യുന്നതും മറ്റുള്ളവരുടെ പ്രകടനങ്ങൾ കാണുന്നതും ഒരുപാട് റിലാക്സേഷൻ ആയിരുന്നു. ഒടുവിൽ ഹൗസ് സർജൻസി കഴിഞ്ഞതിനു ശേഷം സിവിൽസർവീസ് കോച്ചിംഗിന് പോയി. ആദ്യത്തെ രണ്ടു മൂന്നു മാസത്തെ സമ്മർദ്ദങ്ങൾക്ക് ശേഷം എല്ലാം ശരിയായി. ആദ്യമൊക്കെ വരുതിയിൽ വരുത്താൻ ഒരുപാട് കഷ്ടപ്പെട്ടു എങ്കിലും ഒരു ഘട്ടം മറികടന്നപ്പോൾ പിന്നെ എല്ലാം നിസ്സാരമായി. ഒരു മണിക്കൂർ പഠിച്ചാൽ പത്ത് തൊട്ടു 15 മിനിറ്റ് വരെ പാട്ടുകേൾക്കുകയോ അച്ഛനമ്മമാരോട് സംസാരിക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യും.
അങ്ങനെയായിരുന്നു ഡോക്ടർ രേണുവിന്റെ പഠനരീതികൾ. മാനസിക സമ്മർദ്ദങ്ങൾ പിടിച്ചുകെട്ടാൻ ചില കാര്യങ്ങൾ നിർബന്ധമായും ചെയ്യേണ്ടതുണ്ട്. നല്ല ഉറക്കവും എന്തെങ്കിലും ശാരീരിക പ്രവർത്തി ചെയ്യുന്നതും സമ്മർദ്ദം കുറയ്ക്കും. ആരോഗ്യകരമായ ഭക്ഷണം, നടത്തം എന്നിവയെല്ലാം സമ്മർദ്ദമകറ്റാൻ നല്ലതാണ്. ഇതിനെല്ലാമുപരി സ്വയം പ്രചോദനം കണ്ടെത്തണം. പരീക്ഷയുടെ ദിവസങ്ങൾക്കു മുമ്പ് ടെൻഷൻ ഉണ്ടെങ്കിലും പോസിറ്റീവായി ഇരിക്കാൻ ശ്രമിക്കണം.
ഔദ്യോഗിക കാര്യങ്ങൾ വ്യക്തിപരമായ എടുക്കാത്തതിനാൽ പ്രൊഫഷണൽ സമ്മർദ്ദങ്ങൾ തന്നെ ബാധിക്കാറില്ല എന്ന് ഡോക്ടർ രേണു തുറന്നു പറയുന്നു. സമ്മർദ്ദം അധികമായാൽ വീട്ടുകാരുമായി പങ്കുവയ്ക്കും. എല്ലാവരും കൂടി ഇരുന്ന് സംസാരിക്കുമ്പോൾ തന്നെ മനസ്സിന്റെ സമ്മർദ്ദം കുറയും. ഓഫീസിൽ അധികം സമ്മർദ്ദം അനുഭവിക്കുന്ന ദിവസങ്ങളിൽ പെട്ടെന്ന് ഇറങ്ങി വീട്ടിലേക്ക് പോയി അല്പം നടക്കുകയും നല്ല കാഴ്ചകൾ കാണുകയും ചെയ്യും.
ചിലപ്പോൾ സിനിമ കാണും. ഇതെല്ലാം മനസ്സിനെ തണുപ്പിക്കുന്നു. മൂന്നു നാല് മാസങ്ങൾ തുടർച്ചയായി ജോലിയുടെ തിരക്കിൽ ആണെങ്കിൽ ഒന്നോ രണ്ടോ ദിവസം അവധി എടുത്തു യാത്ര പോകുന്ന ശീലവും ഉണ്ട്. ഒറ്റയ്ക്ക് മാത്രമല്ല കൂട്ടുകാരോടൊപ്പം ഉള്ള യാത്രകളും പതിവാണ്. ഹിൽ സ്റ്റേഷനുകളിലും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിലേക്കും ആണ് കൂടുതലും യാത്രകൾ ചെയ്യുക.
ശരിയുടെ ഭാഗത്തു നിൽക്കുന്നത് കൊണ്ട് അപകടങ്ങളെ കുറിച്ച് ഓർത്ത് ഭയമില്ല. റെയ്ഡിനും മറ്റും പോകുമ്പോൾ ആവശ്യത്തിന് മുൻകരുതലെടുക്കാറുണ്ട് എന്നും ഡോക്ടർ രേണു പറയുന്നു. അടുത്തിടെ എംഎൽഎയും ആയി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലും ചെയ്തത് ശരിയാണ് എന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ട് അത് വ്യക്തിപരമായി ബാധിച്ചിട്ടില്ലെന്ന് കലക്ടർ പങ്കു വെച്ച്. ആ ഉറപ്പ് തന്നെയാണ് എന്റെ ജീവിതത്തിന്റെ പോസിറ്റിവിറ്റി എന്ന് രേണു കൂട്ടിച്ചേർത്തു.