വെള്ളാരം കണ്ണുള്ള, ശാരി എന്ന നടിയെ മലയാളികൾ മറക്കാനിടയില്ല. ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ശാരി. 1982 തൊട്ട് 1995 വരെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിരുന്നു താരം. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലൂടെ മിനിസ്ക്രീനിലും സജീവമാണ് ശാരി. അഭിനയത്തിനു പുറമേ ഒരു മികച്ച നർത്തകി കൂടിയാണ് താരം.
പ്രശസ്ത കന്നട നടി രമ ദേവിയുടെ പേരക്കുട്ടിയാണ് ശാരി. “നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ” എന്ന മലയാള ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരത്തിന് ഈ ചിത്രത്തിന് കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു. തമിഴ് സിനിമാ ലോകത്ത് സാധന എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. പത്മരാജൻ സംവിധാനം ചെയ്ത “ദേശാടനക്കിളി കരയാറില്ല” എന്ന ചിത്രത്തിലൂടെയാണ് ശാരി മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്.
1980- 90 കാലഘട്ടത്തിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ശാരി. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളക്ക് ശേഷം “ജനഗണമന” എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ് ശാരി. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ശാരി പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മോഹൻലാലിനോടൊപ്പം പണ്ട് അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് ശാരി.
“നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ” എന്ന സിനിമയിലാണ് ശാരി ആദ്യമായി മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്. തുടക്കക്കാരിയായ ശാരിക്ക് സംവിധായകൻ പത്മരാജനും മോഹൻലാലും നൽകിയ പിന്തുണ വളരെ വലുതായിരുന്നു എന്ന് ശാരി അഭിമുഖത്തിൽ പറയുന്നു. കാരവൻ ഒന്നുമില്ലാത്ത ആ കാലത്ത് ഷൂട്ടിംഗ് ഇല്ലാത്ത സമയം ഏതെങ്കിലും മരത്തിനടിയിൽ ആയിരിക്കും വിശ്രമിക്കാൻ ഇരിക്കുക. അപ്പോൾ താരങ്ങളും സിനിമാപ്രവർത്തകരും എല്ലാവരും പരസ്പരം ഒരുപാട് സംസാരിച്ചിരിക്കും.
“നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു ശാരിക്ക് ചെങ്കണ്ണ് പിടികൂടുന്നത്. കണ്ണു തുറക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ യാതൊരു കാരണവശാലും അന്ന് ഷൂട്ടിംഗ് മാറ്റിവയ്ക്കാനും സാധിക്കുമായിരുന്നില്ല. അതുകൊണ്ട് കണ്ണിൽ മരുന്ന് ഉറ്റിച്ച് ഒരു വിധത്തിലായിരുന്നു ശാരി ഷൂട്ടിങ്ങിനെത്തിയത്. അന്ന് മോഹൻലാൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു.
ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം മറ്റൊരു സിനിമയിൽ അഭിനയിക്കാൻ ലാലേട്ടന് പോകണമായിരുന്നു. അതുകൊണ്ടു തന്നെ ചെങ്കണ്ണ് പകരുമെന്ന് മോഹൻലാലിനോട് ശാരി ആവർത്തിച്ചു പറഞ്ഞു. എന്നാൽ അതൊന്നും കുഴപ്പമില്ല എന്ന് പറഞ്ഞു ശാരിയോടൊപ്പം മോഹൻലാൽ അഭിനയിച്ചു. തന്റെ ചെങ്കണ്ണ് മാന്യമായി മോഹൻലാലിന് കൊടുത്തുവെന്നും ശാരി തമാശരൂപേണ പറയുന്നു. ശാരിയുടെ കണ്ണുകൾ തന്നെയാണ് താരത്തിന്റെ പ്രധാന ഐഡന്റിറ്റി.
സ്കൂളിൽ പഠിക്കുന്ന കാലത്ത് പൂച്ചക്കണ്ണ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഫോട്ടോഷൂട്ടുകളിലൂടെയാണ് ശാരി കരിയർ ആരംഭിക്കുന്നത്. അന്ന് കറുത്ത ലെൻസ് ഉപയോഗിക്കാൻ ആളുകൾ ആവശ്യപ്പെടുമായിരുന്നു. എന്നാൽ പത്മരാജൻ സാറായിരുന്നു വെള്ളാരം കണ്ണുകൾ തന്നെ വേണം എന്ന് പറഞ്ഞത്. അതിനു ശേഷം പിന്നീട് ബ്ലാക്ക് ലൈൻസ് ഉപയോഗിക്കേണ്ടി വന്നില്ല എന്നും താരം തുറന്നുപറയുന്നു. “പൊന്മുട്ടയിടുന്ന താറാവ്” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു ശാരി.
ആദ്യകാലത്ത് മലയാളം സംസാരിക്കാൻ അറിയാതിരുന്ന ശാരി സ്വന്തം അഭിമുഖങ്ങൾ വാരികയിൽ വായിച്ചു കൊണ്ടാണ് മലയാളം പഠിച്ചത്. സിനിമയിൽ നിന്നും വിട്ടുനിന്ന താരം “ചോക്ലേറ്റ്” എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയത്. ഒരു കോളേജ് അധ്യാപികയുടെ വേഷം ആയിരുന്നു ഇതിൽ. ഇപ്പോഴിതാ നീണ്ട ഇടവേളക്കുശേഷം “ജനഗണമന” എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് ശാരി.