ശാസ്ത്ര സാങ്കേതിക വിദ്യകളിലും മെഡിക്കൽ മേഖലയിലും ഒരുപാട് വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും പരമ്പരാഗത ചികിത്സാരീതികളെ ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട്. യാതൊരു പാർശ്വഫലം ഇല്ലാത്ത ഇത്തരം വൈദ്യന്മാരെ തേടി ആളുകൾ ലോകത്തിന്റെ പല കോണുകളിലും നിന്ന് എത്തുന്നു. പാരമ്പര്യമായി ലഭിച്ച ചികിത്സയെ കുറിച്ചുള്ള വിവരം ഇളയമകന് മാത്രമേ കൈ മാറുകയുള്ളൂ എന്ന് ഷാബ ഷരീഫ് എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു.
പറയുന്ന കാര്യത്തിൽ നിന്നും പിന്തിരിയാത്ത പ്രകൃതം ആയിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടായിരിക്കാം ആ ദുഷ്ടന്മാർ ഭർത്താവിന്റെ ജീവനെടുത്തത് എന്ന് ഭാര്യ വിഷമത്തോടെ പറയുന്നു. എന്നാൽ താൻ ചികിത്സ നിർത്തുമ്പോൾ ഇളയമകന് പാരമ്പര്യമായ ചികിത്സ അറിവുകൾ പകർന്നു നൽകാം എന്ന വാക്ക് പാലിക്കുവാൻ നാട്ടുവൈദ്യന് സാധിച്ചില്ല. അദ്ദേഹത്തിനൊപ്പം തന്നെ ആ പാരമ്പര്യവും അസ്തമിച്ചു.
മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സയുടെ പേരിലായിരുന്നു വൈദ്യരെ നിലമ്പൂരിൽ വീട്ടിൽ തടവിലാക്കി പ്രതി ഷൈബിൻ അഷ്റഫും സംഘവും ക്രൂരമായി കൊലപ്പെടുത്തിയത്. മൈസൂരിലെ പാരമ്പര്യ വൈദ്യനായ ഷാബ ഷെരീഫിനെ തേടി ഷൈബിന്റെ സുഹൃത്തുക്കളുടെ സംഘം 2019 ഓഗസ്റ്റിൽ ആണ് എത്തുന്നത്. ലോഡ്ജിൽ താമസിക്കുന്ന ഒരു വൃദ്ധനെ ചികിത്സിക്കണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു സംഘമെത്തിയത്.
ചികിത്സിക്കാം എന്ന് ഉറപ്പു നൽകി വൈദ്യൻ അവരോടൊപ്പം പോവുകയായിരുന്നു. എന്നാൽ വൈദ്യനെ കൊണ്ടുവന്നത് ഷൈബിന്റെ നിലമ്പൂരുള്ള വീട്ടിലേക്ക് ആയിരുന്നു. വീടിന്റെ രണ്ടാം നിലയിൽ ആയിരുന്നു വൈദ്യനെ താമസിപ്പിച്ചത്. ആദ്യം അനുനയത്തോടുകൂടി പാരമ്പര്യമായി കൈമാറിക്കിട്ടിയ ഒറ്റമൂലിയുടെ രഹസ്യം ആവശ്യപ്പെടുകയായിരുന്നു. പച്ച മരുന്നിന്റെ ആ കൂട്ട് പലതവണ ചോദിച്ചെങ്കിലും പറഞ്ഞുകൊടുക്കാൻ വൈദ്യൻ തയ്യാറായില്ല.
അതോടെ ക്രൂരമർദ്ദനം ആയിരുന്നു. വലിയ മരത്തടി കൊണ്ട് അടിച്ചു മർദ്ദിക്കുന്നതിനിടെ എപ്പോഴോ ആയിരുന്നു വൈദ്യൻ മരിച്ചു വീണത്. അതോടെ മൃതദേഹം എങ്ങനെയെങ്കിലും മറവ് ചെയ്യാനായി ശ്രമം. അങ്ങനെ കുളിമുറിയിൽ കൊണ്ടുപോയി മരക്കട്ടിൽ മൃതദേഹം കിടത്തി ഇറച്ചി വെട്ടുന്നത് പോലെ ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിലാക്കി. രാത്രിയിൽ രണ്ട് ആഡംബര വാഹനങ്ങളിലായി നിലമ്പൂരിലെ വീട്ടിൽ നിന്നും എടവണ്ണ സീതിഹാജി പാലത്തിൽ എത്തി കഷണങ്ങളാക്കിയ മൃതദേഹമടങ്ങിയ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിഞ്ഞു.
വൈദ്യന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. മൂന്ന് വർഷം മുമ്പ് ബൊഗാഡി വസന്ത നഗറിലെ ഷാബയുടെ വസതിയിലെത്തി ആണ് സംഘം കൂട്ടിക്കൊണ്ടുപോയത്. കാണാതായതിനെ തുടർന്ന് മൈസൂർ സരസ്വതി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതു സംബന്ധിച്ചുള്ള അന്വേഷണം ഒന്നും കാര്യമായി ഉണ്ടായില്ല. അദ്ദേഹത്തിന്റെ ഒറ്റമൂലികൾ തേടി വ്യാപകമായ രീതിയിൽ ആളുകളൊന്നും എത്തിയിരുന്നില്ലെങ്കിലും മരുന്ന് ആവശ്യപ്പെട്ട് വന്നവർക്കെല്ലാം രോഗം ഭേദമായിട്ട് ഉണ്ടായിരുന്നു.
15 ദിവസത്തേക്കുള്ള ഡോസിന് 500 രൂപയും ഒരു മാസത്തേക്കുള്ള ഡോസിന് 1000രൂപ മാത്രമായിരുന്നു വാങ്ങിയിരുന്നത്. വനത്തിൽ നിന്ന് ശേഖരിച്ച പച്ച മരുന്നുകൾ ഉപയോഗിച്ച് പാരമ്പര്യമായി കൈമാറി വന്ന ചികിത്സാരീതി ആയിരുന്നു അദ്ദേഹത്തോടെ അവസാനിച്ചത്. ഒരാഴ്ച മുമ്പാണ് ദാരുണ സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
തിരുവനന്തപുരത്ത് സെക്രട്ടറിയുടെ മുന്നിൽ അരങ്ങേറിയ ആത്മഹത്യാശ്രമത്തോടെ തിരുവനന്തപുരം പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നിലമ്പൂർ പോലീസിന് കൈമാറുകയായിരുന്നു. ഷാബയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഷൈബിന്റെ കൂട്ടാളികൾ പെൻഡ്രൈവിൽ ആക്കിയിരുന്നു. ഈ ദൃശ്യങ്ങളുമായി പോലീസ് മൈസൂരിൽ എത്തി കുടുംബാംഗങ്ങളെ കാണിച്ചു കൊല്ലപ്പെട്ടത് ഷാബയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.