മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ, വോഡഫോൺ കോമഡി സ്റ്റാർസിലൂടെയാണ് മലയാളികൾക്ക് മുന്നിലെത്തുന്നത്. ബ്രൈഡൽ മേക്കപ്പ് രംഗത്ത് വർഷങ്ങളായി സജീവമാണ് താരം. ട്രാൻസ്ജെൻഡർ ആയി പിറന്നതിനു ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുകയും അതെല്ലാം അതിജീവിച്ച് പോരാടി ഇന്ന് കാണുന്ന ഉയർച്ചയിൽ എത്തി നിൽക്കുന്ന സീമ ഒരുപാട് പേർക്ക് പ്രചോദനമാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സമൂഹമാധ്യമങ്ങളിൽ തിളങ്ങാറുണ്ട് താരം. തനിക്ക് നേരെ വരുന്ന മോശം കമന്റുകളെ അവഗണിക്കാതെ തക്കതായ രീതിയിൽ തന്നെ പ്രതികരിക്കുന്ന മികച്ച വ്യക്തിത്വത്തിനുടമയാണ് സീമ.
ഇപ്പോഴിതാ ശബ്ദം മാറാനുള്ള ശസ്ത്രക്രിയകൾ നടത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഒരു പെണ്ണായി മാറുവാനുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന് ആയി മൂന്നാമത്തെ ശസ്ത്രക്രിയയിലൂടെ കടന്നുപോവുകയാണ് സീമ. രൂപം കൊണ്ടും ഭാവം കൊണ്ടും ഒരു പെണ്ണായി മാറിയ സീമ ശബ്ദംകൊണ്ട് ആണായി തന്നെ തുടരുകയായിരുന്നു. സീമയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാവുന്നത്. കുട്ടിക്കാലം മുഴുവൻ ഒരുപാട് പേരുടെ പരിഹാസത്തിന്റെയും കുറ്റപ്പെടുത്തലുകളുടെയും തീച്ചൂളയിൽ ചവിട്ടിയാണ് തന്റെ ജീവിതം ഇവിടെ വരെ എത്തിയത് എന്ന് താരം പറയുന്നു.
സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്ന കളിയാക്കലുകളും പരിഹാസങ്ങളും പലപ്പോഴും പ്രതികരിക്കാൻ കഴിയാത്ത വിധം ഒതുക്കി നിർത്തിയെങ്കിലും പിന്നീട് ഒതുങ്ങി മാറി നിൽക്കാൻ സീമയുടെ മനസ്സ് അനുവദിച്ചില്ല. അങ്ങനെ മനസ്സിനെ പാകപ്പെടുത്തി ജീവിതത്തിൽ ആദ്യം ആഗ്രഹിച്ച ഒരേയൊരു കാര്യം ആയിരുന്നു സ്ത്രീ ആയിത്തീരണമെന്ന് . എന്നാൽ സീമയുടെ ആഗ്രഹം നിറവേറ്റാൻ ഒരുപാട് കടമ്പകൾ കടക്കണമായിരുന്നു. സർജറി നടത്താൻ ഒരുപാട് കാശും ഇതെല്ലാം നേടിയെടുക്കാൻ ഒരു കരുത്തുറ്റ മനസ്സും ശരീരവും വേണമായിരുന്നു. ഇതെല്ലാം സജ്ജീകരിച്ച താൻ ആഗ്രഹിച്ച ജീവിതത്തിനു വേണ്ടി ഓരോ സർജറികൾ ചെയ്യുമ്പോൾ വളരെ വലിയ വേദനയിലൂടെ ആയിരുന്നു ശരീരം കടന്നുപോകുന്നത്. എന്നാൽ സമൂഹത്തിന്റെ പരിഹാസത്തിൽ മുന്നിൽ ആ വേദനകൾ ഒന്നുമല്ലായിരുന്നു.
മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു സീമ ആദ്യത്തെ സർജറി ചെയ്തത്. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാമത്തെ സർജറി ചെയ്തത്. രണ്ടുവർഷത്തിനു ശേഷം ചെയ്ത മൂന്നാമത്തെ സർജറി വിജയകരമായി എന്ന് സീമ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ഇത്രയെല്ലാം വേദനയിലൂടെ കടന്നുപോയിട്ടും സൗണ്ട് എന്താണ് ആണിനെ പോലെ എന്ന് ഒരുപാടുപേർ പരിഹസിച്ചിരുന്നു. അപ്പോൾ എടുത്ത തീരുമാനമാണ് ഈ സർജറിയിലേക്ക് സീമയെ നയിച്ചത്. വോയിസ് ഫെമിനൈസേഷൻ സർജറി ചെയ്താൽ ചിലപ്പോൾ ശബ്ദം തിരിച്ചു കിട്ടിയെന്ന് വരില്ല. സീമയെ അടുത്തറിയുന്നവർ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു സീമ. ഇതിനായി തനിക്കൊപ്പം നിന്ന എല്ലാവരെയും ഈശ്വരന് തുല്യമായി ആണ് സീമ കാണുന്നത്. തന്റെ വിവരം അന്വേഷിച്ചവരോടും പ്രാർത്ഥിച്ചവരോടും എല്ലാം നന്ദി പറഞ്ഞു കൊണ്ട് സീമ കുറിപ്പ് അവസാനിപ്പിക്കുന്നു.