സംയുക്തസേന മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെ വെച്ചായിരുന്നു അതിദാരുണമായ സംഭവം നടന്നത്. ഹെലികോപ്റ്റർ തകർന്ന ഉടൻ തന്നെ കത്തിയമരുകയായിരുന്നു.രാജ്യത്തിന്റെ സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു ! സ്ഥിതീകരണം
ഒന്നരമണിക്കൂറോളം സമയം എടുത്താണ് തീയണക്കാൻ കഴിഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്ത്യൻ വ്യോമസേനയുടെ എം ഐ 7 വി 5 ഹെലികോപ്റ്റർ ആണ് തകർന്നു വീണത്.
11.47 നാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മാധുലിക റാവത്തും അടങ്ങുന്ന സംഘം ഊട്ടിയിലെ വെല്ലിങ്ങ്ടണിലേക്ക് പുറപ്പെട്ടത്. ഡൽഹിയിൽ നിന്ന് ബിപിൻ റാവത്ത് അടക്കം ഒൻപത് പേരടങ്ങുന്ന സംഘം ആയിരുന്നു തമിഴ്നാട്ടിൽ എത്തിയത്. പിന്നീട് കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് അഞ്ചു പേർ കൂടി ഹെലികോപ്റ്ററിൽ കയറി. ഇവർക്കു പുറമേ സുരക്ഷ ജീവനക്കാരും മറ്റ് സ്റ്റാഫ് അംഗങ്ങളും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
വെല്ലിംഗ്ടണിലെ സൈനിക താവളത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബിപിൻ റാവത്ത്.ഹെലികോപ്റ്റർ തകർന്നു വീണതും എസ്റ്റേറ്റ് തൊഴിലാളികൾ ആണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത്. വലിയ രീതിയിലുള്ള തീ ആയത് രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ ബാധിച്ചു. ആദ്യം വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് സൈനിക ക്യാമ്പിൽനിന്ന് സൈനികർ എത്തിയതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിൽ ആയത്.
അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടുന്ന സംഘമാണെന്ന് വ്യോമസേനയും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ എല്ലാ കണ്ണുകളും പ്രാർത്ഥനകളും ഇവിടെക്കായി. അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ കണ്ട ഞെട്ടലിലാണ് രാജ്യം. ബിപിൻ റാവത്തിന്റെ ഭാര്യ മാധുലിക റാവത്ത് അടക്കം 14 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.
ഇതാദ്യമായിട്ടല്ല അദ്ദേഹത്തിന് ഹെലികോപ്റ്റർ അപകടം ഉണ്ടാകുന്നത്. മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഹെലികോപ്റ്റർ അപകടം ഉണ്ടാവുന്നത്. 2015ൽ ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ദിമാപൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിലും അത്ഭുതകരമായി ആണ് അദ്ദേഹം രക്ഷപ്പെട്ടത്. അന്ന് ലഫ്റ്റനന്റ് ജനറൽ ആയിരുന്ന അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെ തകർന്നു വീഴുകയായിരുന്നു.
മൂന്നു സേനാവിഭാഗങ്ങളിലും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് സേവനമനുഷ്ഠിക്കുന്നത്. വ്യോമസേനയുടെ കരുത്തനായ അത്യാധുനിക ഹെലികോപ്റ്റർ ആണ് എംഐ 17വി 5 അറിയപ്പെടുന്നത്. തന്ത്രപ്രധാന നീക്കങ്ങൾക്കും എയർ ഡ്രോപ്പ് പ്രവർത്തനങ്ങൾക്കും ആണ് റഷ്യൻ നിർമ്മിതമായ ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. മുമ്പ് 2019 ഫെബ്രുവരി 21ന് ശ്രീനഗറിലെ ബദ്ഗാമിൽ ഇതേ വിഭാഗത്തിലുള്ള ഹെലികോപ്റ്റർ തകർന്നു വീണിരുന്നു. ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാൻ സർജിക്കൽ സ്ട്രൈക്ക് നടക്കുന്ന ദിവസമായിരുന്നു ബദ്ഗാമിൽ അപകടം ഉണ്ടായത്.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് മോശം കാലാവസ്ഥ ആണെന്നും, കടുത്ത മൂടൽ മഞ്ഞായിരുന്നു എന്നും സമീപ വാസികൾ പറയുന്നുണ്ട്. മലയോര പ്രദേശമായതിനാൽ സ്ഥിരമായി ഹെലികോപ്റ്റർ പോകുന്ന പ്രദേശമല്ല ഇതെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. ഹെലികോപ്ടറുകളുടെ സ്ഥിരം പാതയല്ല ഇതെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. മഞ്ഞു മൂടുന്നതിനാൽ ദൂര കാഴ്ച കുറയുന്ന സ്ഥിതികൾ ആണ് ഉണ്ടാവുന്നത്. വ്യോമപാതയിലെ അവ്യക്തത തന്നെയാണ് അപകടത്തിന് കാരണമായത് എന്നാണ് പുറത്തു വരുന്നത്.