സ്വന്തം ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്നത് എല്ലാവർക്കും സാധ്യമായ ഒന്നല്ല. സ്വാർത്ഥത നിറഞ്ഞ ഒരു ലോകത്ത് സഹജീവികളോട് സ്നേഹവും അനുകമ്പയും ഉള്ള മനുഷ്യർ ഇന്നും നിലനിക്കുന്നു എന്ന് നമുക്ക് സമാശ്വസിക്കാം. സ്വന്തം ജീവൻ ത്യജിച്ച് മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ,രാജ്യത്തിനു തന്നെ അഭിമാനവും നൊമ്പരവും ആയി മാറുകയാണ് അമിത രാജ് എന്ന സ്കൂൾ വിദ്യാർഥി. സൈനിക സ്കൂളിലെ കേഡറ്റ് അമിത് രാജ് ആണ് സ്വന്തം ജീവൻ അഗ്നിക്ക് സമർപ്പിച്ച് മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചത്.
ബീഹാറിലെ നളന്ദ സ്വദേശിയായ അമിത് രാജ് ഡിസംബർ മൂന്നിന് രാവിലെ ആറുമണിക്ക് വ്യായാമം ചെയ്യുന്നതിനിടെയാണ് സമീപത്തുനിന്നും നിലവിളി കേട്ടത്. നിലവിളി കേട്ടിടത്തേക്ക് അമിത് ഓടിച്ചെന്നപ്പോൾ കണ്ടത് വീട് അഗ്നിക്കിരയാവുന്നതാണ് . രണ്ടാമത് ഒന്നും ആലോചിക്കാതെ ഉള്ളിൽ അകപ്പെട്ട മൂന്നു കുട്ടികളെ രക്ഷിക്കാനായി അമിത് അഗ്നിയിലേക്ക് എടുത്തുചാടി. രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയപ്പോഴേക്കും അമിത്തിനു 85 ശതമാനം പൊള്ളലേറ്റിരുന്നു.
എങ്കിലും തളരാതെ മൂന്നാമത്തെ കുട്ടിയെയും രക്ഷിക്കാൻ അമിത് തീരുമാനിച്ചു. തീർത്തും അവശനായിരുന്നു എങ്കിലും 95 ശതമാനം പൊള്ളലേറ്റു വാങ്ങി മൂന്നാമത്തെ കുഞ്ഞിനെയും അമിത് രക്ഷിച്ചു . അമിതിന്റെ പ്രായോഗികമായ ഇടപെടലുകളും ധീരതയും കൊണ്ടു മാത്രമാണ് ആ മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെട്ടത്. തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അമിതിനെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡിസംബർ 13നു അമിത രാജ് ധീര മൃത്യു വരിച്ചു .
ലോക്ക്ഡൗണിനെ തുടർന്ന് ആണ് അമിത് വീട്ടിലെത്തുന്നത് . ഡിസംബർ 12 വരെ അമിത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. ഭക്ഷണം കഴിക്കുവാനും ആളുകളോട് സംസാരിക്കുവാനും അമിത് തുടങ്ങിയിരുന്നു. എന്നാൽ അന്നു രാത്രി അമിത്തിന്റെ ആരോഗ്യനില വഷളാവുകയും അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിയോടെ അമിത് മൃത്യു വരിക്കുകയും ചെയ്തു. ആ ഒരു സാഹചര്യത്തിൽ അമിത് ചെയ്യേണ്ട ഒരു കാര്യം മാത്രമാണ് അവൻ ചെയ്തിട്ടുള്ളതെന്നും, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുവാനായി സ്വന്തം ജീവൻ ത്യാഗം ചെയ്ത മകനിൽ താൻ അഭിമാനിക്കുന്നുവെന്നും അമിത്തിന്റെ അച്ഛൻ പറയുന്നു.
അമിത്തിന്റെ മരണത്തിൽ അനുശോചിച്ച് ഇന്ത്യൻ ആർമി ട്വീറ്റ് ചെയ്തിരുന്നു . അമിത്തിന്റെ വീരഗാഥ വരും തലമുറയിലെ ഒരുപാട് കുട്ടികൾക്ക് ധീരന്മാർ ആകുവാനുള്ള പ്രചോദനമാണെന്നും സമാനതകളില്ലാത്ത അമിത്തിന്റെ ഈ ത്യാഗത്തിനും ധീര ഹൃദയത്തിനും ഇന്ത്യൻ ആർമിയുടെ സല്യൂട്ട് എന്നും ആയിരുന്നു കുറിച്ചത് .