മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “പട്ടുസാരി” എന്ന പരമ്പരയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ സാധിക സിനിമയിലും സജീവമാണ്. ഒരൊറ്റ പരമ്പരയിലൂടെ മികച്ച പ്രേക്ഷക പിന്തുണ നേടിയെടുത്ത താരം , “ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചു. സിനിമകളിലും, സീരിയലുകളിലും, ഹ്രസ്വചിത്രങ്ങളും സജീവമാണ് സാധിക വേണുഗോപാൽ. ഇതിനു പുറമേ സ്വന്തമായി ക്രിയാ മൂവി മേക്കേഴ്സ് എന്ന നിർമ്മാണ കമ്പനി താരം ആരംഭിച്ചിട്ടുണ്ട്. താരത്തിന്റെ ‘അമ്മ ആയിരുന്നു കൊച്ചിയിലുള്ള പ്രൊഡക്ഷൻ കമ്പനി ഉദ്‌ഘാടനം ചെയ്തത്.
ഒരു അഭിനേത്രി എന്നതിനു പുറമേ സമകാലിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കി കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട് സാധിക. താരത്തിന്റെ ശക്തമായ നിലപാടുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതിനോടൊപ്പം വിമർശനങ്ങൾക്കും വഴിവെക്കാറുണ്ട്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലും സ്ഥിര സാന്നിധ്യമാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വനിതാ കമ്മീഷന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തുകയാണ് താരം.
വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെ വിളിച്ച് പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതാണ് എന്ന് സാധിക വേണുഗോപാൽ തുറന്നടിക്കുന്നു. പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളൂ എന്നാൽ അത് ശരിവെക്കുന്ന രീതിയിലുള്ള മനോഭാവമായിരുന്നു വനിതാ കമ്മീഷനുടെത് എന്ന് സാധിക വ്യക്തമാക്കി. വീട്ടിൽ ഉള്ള പ്രശ്നങ്ങൾ കാരണം പരിഹാരത്തിനായി വിളിക്കുന്ന ഒരു വ്യക്തി-ക്ക് ഉപദേശം അല്ല മറിച്ച് അവരെ കേൾക്കാനുള്ള ഒരു ആളെ ആണ് ആവശ്യം. മനുഷ്യത്വമുള്ള, ജോലിയില്ലാത്ത ആയിരക്കണക്കിന് ആളുകളാണ് നമുക്ക് ചുറ്റും ഉള്ളത്. അങ്ങനെ ഉള്ളവർക്ക് ആണ് ഉത്തരവാദിത്വം ഏറെയുള്ള ഇതുപോലുള്ള ജോലി ഏൽപ്പിക്കേണ്ടത്.
ഒരു സ്ത്രീയുടെ പ്രശ്നം കേൾക്കാനും പരിഹരിക്കാനും ഒരു സ്ത്രീ തന്നെ വേണമെന്നില്ല. സാമാന്യ മാനുഷിക മൂല്യവും സഹജീവികളെ മനസ്സിലാക്കാനുള്ള മനസ്സും ഉള്ള ഒരു ആൺ ആയാലും മതി. ഒരു സ്ത്രീയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും ഒരു സ്ത്രീക്ക് മാത്രമേ സാധിക്കൂ എന്ന സമൂഹത്തിന്റെ ചിന്താഗതി ആദ്യം മാറ്റണം. മനുഷ്യത്വം, സഹാനുഭൂതി, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങളുള്ള ആണിന്റെ കരങ്ങളിൽ സ്ത്രീ എന്നും സുരക്ഷിത ആയിരിക്കും. സമൂഹത്തിൽ മൊത്തമായും ഒരു അഴിച്ചുപണിയുടെ ആവശ്യമുണ്ട്. ഒരുപാട് വീടുകളിൽ ഭർത്താക്കന്മാരെക്കാൾ പ്രശ്നം അമ്മായിഅമ്മമാരാണ്. അവരെയും കൂട്ടിൽ അടയ്ക്കുന്ന രീതി കൊണ്ടുവരണമെന്നും സാധിക വേണുഗോപാൽ പറയുന്നു. ഗാർഹിക പീഡനം അനുഭവിക്കുന്ന പുരുഷന്മാർക്ക് പരാതി നൽകാനും ഒരു സംഘടന ആവശ്യമാണ് എന്നും സാധിക ഓർമ്മപ്പെടുത്തുന്നു. ആൺ പെൺ ഭേദമില്ലാതെ മനുഷ്യത്വം വ്യക്തിത്വം എന്നീ വികാരങ്ങൾ എല്ലാവർക്കും ഉണ്ടാവണമെന്നും സാധിക കൂട്ടിച്ചേർത്തു.