എനിക്കൊരു കുഞ്ഞിനെ നൽകി എന്റെ വിനിജ പോയി ..സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഹൃദയസ്പർശിയായ ഒരു കുറിപ്പ് . പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് വിനിജയ്ക്കും അരുണിനും ഒരു മാലാഖ കുഞ്ഞു പിറക്കുന്നത് .എന്നാൽ ആ കൺമണിയെ ഒരു നോക്ക് കാണാതെ മരണം ആ അമ്മയെ കൂട്ടി കൊണ്ട് പോയി .മകൻ വന്നതിന്റെ സന്തോഷത്തിനേക്കാൾ ഉപരി പ്രിയതമയുടെ അപ്രതീക്ഷിത വിയോഗത്തിൽ നൊന്തു നീറി ജീവിക്കേണ്ടി വന്ന ഒരു അച്ഛന്റെ അവസ്ഥയെക്കുറിച്ച് സുഹൃത്തായ ഷെഫീർഖാൻ പങ്കു വെച്ച കുറിപ്പാണു സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് . വായിക്കുന്നവരെ എല്ലാം സങ്കടക്കടലിലാഴ്ത്തുന്ന ഒരു ഹൃദയസ്പർശിയായ കുറിപ്പ് .
ഷെഫീർ ഖാന്റെയും ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളായിരുന്നു അരുൺ വിനിജ ദമ്പതികൾ .പത്തു വര്ഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ല.ഇതിനുമുമ്പ് വിനിജ ഒരിക്കൽ ഗർഭിണി ആയിരുന്നു .എന്നാൽ എട്ടു മാസം ആയപ്പോൾ ചില ബുദ്ധിമുട്ടുകൾ കാരണം പ്രസവിക്കേണ്ടി വരികയും ആ കുഞ്ഞ് മരണപ്പെടുകയുമായിരുന്നു .അതിനു ശേഷം ഒരു കുഞ്ഞിന് വേണ്ടി നീണ്ട പത്തു വർഷങ്ങൾ അവർക്ക് കാത്തിരിക്കേണ്ടി വന്നു .ഒരുപാട് ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അനുഭവിച്ചതിനു ശേഷമാണ് ആ സന്തോഷ വാർത്ത അവരെ തേടിയെത്തിയത് .ഭാര്യ ഗർഭിണി ആണെന്ന് അരുൺ വിളിച്ചപ്പോൾ ഞങ്ങളും അതിയായി സന്തോഷിച്ചു എന്ന് ഷെഫീർ എഴുതുന്നു .
പിന്നീടുള്ള അവരുടെ പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തി .അങ്ങനെ ഒരു വെള്ളിയാഴ്ച അരുൺ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു ,വിനിജ പ്രസവിച്ചു .ആൺകുഞ്ഞാണ് .അപ്പൂപ്പന്റെ പേരായ മാധവൻ നായർ എന്നത് ചുരുക്കി മാധവ് എന്ന് പേരിട്ടു എന്ന് .പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തോന്നിയെങ്കിലും ,വിനിജയുടെ ആരോഗ്യത്തെ കുറിച്ചോർത്തുള്ള വേവലാതിയും ഒപ്പം ഉണ്ടായിരുന്നു .തുടർച്ചയായുള്ള മരുന്നുകളും ഇൻജക്ഷനുകളും വിനിജയെ തളർത്തിയിരുന്നു .കഴിഞ്ഞ ദിവസം അരുൺ വീണ്ടും വിളിച്ചു .കോൾ കണ്ടപ്പോൾ ഡിസ്ചാർജ് ആയെന്നു പറയാൻ ആയിരിക്കുമെന്ന് കരുതി .”എനിക്കൊരു കുഞ്ഞിനെ നൽകി എന്റെ വിനിജ പോയി ,അവൾ മോർച്ചറിയിലാണ് അവൾക്ക് കൂട്ടായി ഞാൻ പുറത്തുണ്ട് ” എന്നായിരുന്നു അരുൺ പറഞ്ഞത് .ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഷെഫീറിനു അങ്ങനെ ഒരു അനുഭവം .അപ്പോൾ വന്ന കണ്ണുനീർ പിടിച്ചു നിർത്താൻ ഒരു മണിക്കൂർ എടുത്തു .
പിന്നീട് ആശുപത്രിയിൽ അരുണിനരികിൽ നേരിടേണ്ടി വന്ന അനുഭവങ്ങൾ വായിക്കുന്നവരുടെ കണ്ണ് നിറയ്ക്കും .ഒരു കുഞ്ഞിന് വേണ്ടി ഭാര്യ അനുഭവിച്ച കഷ്ടപ്പാടുകളും , കുഞ്ഞിന് വേണ്ടി സകല അമ്പലങ്ങളിലും ,ക്രിസ്ത്യൻ മുസ്ലിം പള്ളികളിലും നടത്തിയ പ്രാർത്ഥനകളും ,അവർക്കിടയിൽ ഉണ്ടായ സുന്ദരമായ നിമിഷങ്ങളും ഉടമ്പടിയുമെല്ലാം അരുൺ പങ്കു വെച്ചു .ഹൃദയം നുറുങ്ങുന്ന വേദനയോടെ ഷെഫീറെല്ലാം കേട്ട് നിന്നു .ഒപ്പം അരുൺ പ്രാർത്ഥിച്ച ദൈവങ്ങളോട് ഒരു പ്രാർത്ഥനയും .ഒരു കുഞ്ഞിന് സ്വന്തം ജീവൻ നൽകി ജന്മം നൽകിയ അരുണിന്റെ പ്രിയതമയ്ക്ക് ആയിരം കുഞ്ഞുങ്ങൾക്ക് ഇടയിൽ സന്തോഷിക്കാൻ അവസരം നൽകണേ ,അരുണെന്ന ഭർത്താവിന് സമാധാനം നൽകണേ ,ആശിച്ചിരുന്ന അമ്മയുടെ കയ്യിലിരുന്ന് ഒത്തിരി ലാളനകൾ ഏൽക്കേണ്ട ആ കുഞ്ഞിനെ സ്നേഹം കൊണ്ട് മൂടാൻ ഒത്തിരി പേരുണ്ടാവാനേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഷെഫീർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു .