ആറു മാസം പ്രായത്തിൽ സിനിമയിലേക്ക് എത്തി മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം അടക്കം കരസ്ഥമാക്കി കന്നഡ സിനിമയുടെ പവർ സ്റ്റാർ ആയി തിളങ്ങിയ താരമായിരുന്നു പുനീത് രാജ് കുമാർ. താര കുടുംബത്തിൽ ജനിച്ച്, സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുമ്പോഴും ഇത്രയേറെ വിനയവും എളിമയും ഉള്ള മറ്റൊരു താരം കന്നഡ സിനിമാമേഖലയിൽ ഉണ്ടായിട്ടില്ല. കന്നട സിനിമാപ്രേക്ഷകരുടെ സ്വന്തം അപ്പു ആയി മാറിയ പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം ഇന്നും വിശ്വസിക്കാനാവാതെ കഴിയുകയാണ് ആരാധകർ.
വീട്ടിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ആയിരുന്നു 46 വയസ്സുള്ള താരത്തിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ അദ്ദേഹം ലോകത്തോട് വിട പറഞ്ഞിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള താരത്തിന്റെ ആരാധകർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വേഗം സുഖം പ്രാപിക്കുവാൻ ആയി പ്രാർത്ഥനകളിൽ മുഴുകുമ്പോൾ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് പരിശ്രമിക്കുകയായിരുന്നു ഡോക്ടർമാർ.
എന്നാൽ എല്ലാവരുടെയും പ്രാർത്ഥന വിഫലമാക്കി കൊണ്ട് അദ്ദേഹം യാത്രയായി. സിനിമാലോകത്തിന് മാത്രമല്ല നമ്മുടെ സമൂഹത്തിന് തന്നെ തീരാനഷ്ടം ആണ് പുനീത് രാജ് കുമാർ. തന്റെ വരുമാനത്തിന്റെ നല്ലൊരു വിഹിതം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആയി മാറ്റിവെച്ചരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധികളിലും പ്രളയക്കെടുതിയിലും സംഭാവനകൾ നൽകി മാത്രമല്ല അദ്ദേഹത്തിന്റെ നന്മ സമൂഹം തിരിച്ചറിഞ്ഞത്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ആയിരുന്നു പുനീത് വഹിച്ചിരുന്നത്.
ഇത് കൂടാതെ 26 അനാഥാലയങ്ങൾ, 16 വൃദ്ധസദനങ്ങൾ, 25 സ്കൂളുകൾ തുടങ്ങി യഥാർത്ഥ ജീവിതത്തിലും ഒരു സൂപ്പർസ്റ്റാർ ആയിരുന്നു അദ്ദേഹം. മരിച്ചതിന് ശേഷം മാതാപിതാക്കളെ പോലെ കണ്ണുകൾ ദാനം നൽകി അദ്ദേഹം മാതൃകയായി. പിതാവും കന്നഡ ഇതിഹാസ താരമായ രാജ് കുമാർ ആയിരുന്നു പുനീതിന്റെ റോൾമോഡൽ. അഭിനയ ജീവിതത്തിലുടനീളം യാതൊരു വിവാദങ്ങളിലും അകപ്പെടാതിരുന്ന പുനീത് അച്ഛനെ മാതൃകയാക്കി ആയിരുന്നു ജീവിച്ചിരുന്നത്.
അച്ഛനോടൊപ്പം “ചാലീസുവ മൊടകള്”,”ഹോസ ബെലാക് “, “ഭക്ത പ്രഹ്ലാദ” എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു താരം. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ ആയി സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരുന്നു പുനീത്. ഇപ്പോഴിതാ അച്ഛനെ കാണാൻ എത്തിയ മകളുടെ ചിത്രങ്ങളും വീഡിയോയും ആണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരം ആവുന്നത്. രണ്ടു പെൺകുട്ടികളാണ് പുനീതിന്. മകൾ ദ്രുതി അമേരിക്കയിലാണ്. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിൽ അമേരിക്കയിൽ നിന്നും എത്തിയ ദ്രുതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുന്നത്.
അച്ഛനെ ഇങ്ങനെ കാണാനാണോ ഞാൻ അമേരിക്കയിൽ നിന്ന് വന്നത് എന്ന് മനംനൊന്തു ചോദിക്കുന്ന മകളുടെ ചിത്രങ്ങളും വീഡിയോയും നൊമ്പരത്തോടെ അല്ലാതെ കണ്ടു നിൽക്കാനാവില്ല. മകളുടെ അടുത്ത് വിഷമിച്ചിരിക്കുന്ന അമ്മയുടെ ചിത്രങ്ങളും മകളോട് സംസാരിക്കുന്ന അമ്മയുടെ വീഡിയോയും എല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുമലത, റാണ ദഗുപതി, ചിരഞ്ജീവി, ജൂനിയർ എൻടിആർ , യാഷ് തുടങ്ങി നിരവധി താരങ്ങളാണ് പ്രിയനടന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. മകൾ അമേരിക്കയിൽ നിന്നും എത്താൻ വൈകിയതിനെ തുടർന്നായിരുന്നു താരത്തിന്റെ അന്ത്യകർമ്മങ്ങൾ നീണ്ടുപോയത്.
അച്ഛൻ രാജ് കുമാറിന്റെയും അമ്മ പാർവതമ്മയുടെ മൃതദേഹം അടക്കം ചെയ്ത സമാധി സ്ഥലത്ത് തന്നെ ഇനി പുനീത് അന്ത്യവിശ്രമം കൊള്ളും. ഈ വർഷം പുറത്തിറങ്ങിയ “യുവരത്ന ” എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത്. ബിഗ് സ്ക്രീനിനു പുറമേ “കന്നടഡാ കോട്യാതിപാതി” എന്ന ഗെയിം ഷോയിലൂടെ മിനിസ്ക്രീനിൽ എത്തിയ സൂപ്പർ താരം അഭിനയത്തിന് പുറമെ ഒരു മികച്ച അവതാരകൻ കൂടിയാണെന്ന് തെളിയിച്ചിരുന്നു. പുനീത് രാജ്‌കുമാറിന്റെ സഹോദരൻ ശിവ രാജ്‌കുമാറും പ്രശസ്തനടൻ ആണ്.