ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് കോടികൾ കവർന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. ബംഗളൂരുവിൽ നിന്ന് എറണാകുളം റൂറൽ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് ആണ് പിടിയിലായത്. രണ്ടു മാസത്തിനിടയിൽ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഒന്നരക്കോടിയിലധികം രൂപയാണ് കേരളത്തിൽ നിന്നും കവർന്നെടുത്തത്.
വളരെ ആസൂത്രിതമായ തട്ടിപ്പ് ആണിതെന്ന് എറണാകുളം റൂറൽ പോലീസ് പറയുന്നു . മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് 83 ലക്ഷവും രണ്ടു തൃശ്ശൂർ സ്വദേശികളിൽ നിന്നും 68 ലക്ഷം രൂപയും ആണ് ഈ സംഘം തട്ടിയെടുത്തത്. ഓൺലൈൻ വഴി ഇടപാടുകൾ നടത്തുന്നവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഹാക്ക് ചെയ്ത് ആയിരുന്നു ഇവർ കോടികൾ കവർന്നത്.
ഫോൺ നമ്പർ കരസ്ഥമാക്കി വ്യാജ ഐഡി കാർഡ് നിർമിച്ച് ഡ്യൂപ്ലിക്കേറ്റ് സിം സംഘടിപ്പിക്കുകയും അതിലൂടെ ഓൺലൈൻ ഇടപാടുകൾ നടത്തുകയും ചെയ്താണ് ഇവർ ഇത്രയും വലിയ സംഖ്യ തട്ടിയെടുത്തത് . ഇത്രയും വലിയ ആസൂത്രിതമായ കവർച്ചയിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം. അവർക്കായുള്ള അന്വേഷണം വ്യാപിച്ചിട്ടുണ്ട് എന്നും പോലീസ് പറയുന്നു . കേസിലെ മുഖ്യപ്രതിയെ എറണാകുളത്ത് എത്തിച്ചിട്ടുണ്ട്.