ലോകം ഇന്നും കോവിഡ്19 ന്റെ ഭീതിയിൽ കഴിയുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. ആശുപത്രികളിൽ കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും ദുർലാഭമാവുന്നത് വലിയ പ്രതിസന്ധിയാണ് തീർക്കുന്നത്. ഓരോ ദിവസവും കോവിഡിനെ കുറിച്ചുള്ള ഹൃദയഭേദകമായ വാർത്തകൾ ആണ് പുറത്തു വരുന്നത്. എന്നാൽ ഇതിനിടയിലും മനസിനെ സന്തോഷിപ്പിക്കുന്ന , പ്രതീക്ഷയുടെ വെളിച്ചം വീശുന്ന ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കോവിഡ് ബാധിച്ച വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ ആയി യുവതി റംസാൻ വ്രതം മുറിച്ച വാർത്തയാണ് ഇപ്പോൾ തരംഗമാവുന്നത്.
നൂറി ഖാൻ എന്ന മഹിളാ കോൺഗ്രസ് നേതാവ് ആണ് കോവിഡ് രോഗികൾക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്യേണ്ടി വന്നപ്പോൾ വ്രതം മുറിച്ചത്. ഭക്ഷണം കഴിച്ചാൽ മാത്രമേ പ്ലാസ്മ എടുക്കാനാവൂ എന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് വ്രതം മുറിക്കാൻ നൂറിൽ ഖാൻ തയ്യാറായത്. ട്വിറ്ററിൽ അടക്കം നിരവധി പേരാണ് നൂറിയെ പ്രശംസിച്ചു മുന്നോട്ടുവന്നിരിക്കുന്നത്. മധ്യപ്രദേശിലാണ് സംഭവം നടക്കുന്നത്.
ദൂരദർശനിൽ ജോലി ചെയ്യുന്ന മനോഹർലാൽ രാത്തോഡ് എന്ന വ്യക്തിക്ക് പ്ലാസ്മ നല്കാൻ വേണ്ടിയാണ് സന്നദ്ധപ്രവർത്തക കൂടിയായ നൂറി ഖാൻ എത്തിയത്. റംസാൻ കാലമായതിനാൽ നോമ്പ് എടുത്തു ഇരിക്കുകയായിരുന്നു നൂറി. ഭക്ഷണമോ വെള്ളമോ കഴിക്കാത്ത അവസ്ഥയിൽ പ്ലാസ്മ എടുക്കാൻ ആവില്ലെന്ന് അധികൃതർ അറിയിച്ചു. ഇത് കേട്ടതും ഒട്ടും സമയം വൈകാതെ തന്നെ വെള്ളവും ലഖു ഭക്ഷണവും കഴിച്ച് വ്രതം അവസാനിപ്പിക്കുകയായിരുന്നു നൂറി.
ഉടനെ തന്റെ സഹായം ആവശ്യമുള്ള രോഗിക്ക് പ്ലാസ്മ ദാനം ചെയ്യുകയും ചെയ്തു. കൊറോണവൈറസ് എന്നല്ല ഇനി എത്ര മഹാമാരികൾ വന്നാലും മനുഷ്യത്വം നിറഞ്ഞ മനസ്സുകൾ ഉണ്ടെങ്കിൽ പ്രതീക്ഷയോടെ നമുക്ക് ഇതെല്ലം അതിജീവിക്കാൻ സാധിക്കും . ഈ അന്ധകാരത്തിലും പ്രകാശത്തിന്റെ വെളിച്ചം നിൽക്കുകയാണ് വീശുകയാണ് നൂറിയെ പോലുള്ള ആളുകൾ.