രണ്ടു വർഷക്കാലമായി കോവിഡ് മഹാമാരിയോട് പൊരുതുകയാണ് ലോകജനത. 2019ൽ ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കോവിഡ് 19 ഇന്ന് ലോകമെമ്പാടും വ്യാപിച്ചു നാശം വിതച്ചു കൊണ്ടിരിക്കുകയാണ്.
ഒന്നും രണ്ടും തരംഗങ്ങൾ കഴിഞ്ഞ് മൂന്നാം തരംഗം അലയടിക്കുമ്പോൾ ആദ്യത്തെ രണ്ടു തരംഗങ്ങളെക്കാൾ പതിന്മടങ്ങു വ്യാപനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ മഹാമാരിക്ക് ഒരു അവസാനം ഇല്ലേ എന്ന് പോലും ചിന്തിച്ചു പോവുകയാണ് മാനവരാശി.
ടെസ്റ്റ് ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും പോസിറ്റീവ് ആകുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടു വരുന്നത്. രോഗ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യാന്തര യാത്രകൾക്കും വിമാനത്താവളങ്ങളിലും പല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വിദേശത്തു നിന്ന് വരുന്ന യാത്രക്കാർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യ വിദഗ്ധസമിതി. ഇന്ത്യയിലെത്തിയാൽ ഏഴു ദിവസം വീട്ടിൽ ഹോം ക്വാറന്റൈൻ കഴിഞ്ഞതിന് ശേഷം എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന മാനദണ്ഡങ്ങളാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റൈൻ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. രോഗ ലക്ഷണം ഉള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി എന്നായിരുന്നു യോഗത്തിൽ തീരുമാനിച്ചത്. ഇതു കൂടാതെ വിമാനത്താവളങ്ങളിൽ ഉള്ള റാപ്പിഡ് ടെസ്റ്റിന്റെ പേരിലുള്ള കൊള്ളയെ കുറിച്ച് നിരവധി കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഒരു വിമാനത്താവളത്ത് നിന്ന് റാപ്പിഡ് ടെസ്റ്റ് ചെയ്‌തു പോസിറ്റീവ് ആയി മറ്റൊരു വിമാനത്താവളത്തിലെത്തി ടെസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവ് ആകുന്ന അത്ഭുത ഫലങ്ങളെ കുറിച്ചുള്ള കുറിപ്പുകളും ശ്രദ്ധേയമായിരുന്നു.
വിമാനത്താവളത്തിനുള്ളിൽ ഉള്ള റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ന്യായമായ നിരക്ക് ഈടാക്കാൻ പാടുള്ളൂ എന്നും പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമേ ഉണ്ടാകൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ രാജ്യാന്തര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന നടത്തണമെന്ന മാനദണ്ഡത്തിന് വരുത്തിയ മാറ്റമാണ് ആരോഗ്യ വിദഗ്ധ സമിതിയുടെ നിർദേശ യോഗം അംഗീകരിച്ചത്.