ദിലീപ് കേസിൽ വീണ്ടും വഴിത്തിരിവ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. 2017ൽ ആയിരുന്നു പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. കേസിൽ ആദ്യം മുതൽ ഉയർന്ന പേരായിരുന്നു ജനപ്രിയ നടൻ ദിലീപിന്റെത്. ദിലീപിന് അനുകൂലമായ വിധി വരാൻ ഇരിക്കവെയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായകമായ വെളിപ്പെടുത്തലുകൾ.
ഇതോടെ ദിലീപിനെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ദിലീപിനെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചു എന്ന പ്രോസിക്യൂഷൻ വാദം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ദിലീപിന്റെ ഫോണിൽ നിന്നും നീക്കം ചെയ്തു എന്ന് ആരോപിക്കുന്ന കാര്യങ്ങൾ കേസുമായി യാതൊരു ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങൾ ആണെന്നാണ് ദിലീപ് വാദിച്ചത്.
എന്നാൽ ദിലീപിന്റെ ഫോണിലെ രേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായി ശങ്കറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും എന്നാണ് പുറത്തു വരുന്നത്. സായി ശങ്കറിന്റെ കോഴിക്കോടുള്ള വീട്ടിൽ സൈബർ വിദഗ്ധർ അടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്. അഭിഭാഷകന്റെ ഓഫീസിൽ വച്ച് ദിലീപിന്റെ ഫോണിലുള്ള രേഖകൾ നശിപ്പിച്ചത് സായി ശങ്കർ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കോടതിയിൽ കൈമാറാത്ത ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഇയാളുടെ കൈവശമുണ്ടെന്ന് ആണ് സൂചന. ദിലീപ് അറിയാതെയാണ് ആ വിവരങ്ങൾ ഇയാൾ കൈവശപ്പെടുത്തിയത് എന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് സായി ശങ്കറിന് അയച്ചിട്ടുണ്ട്. കോടതിക്ക് കൈമാറുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഫോണുകളിലെ നിർണായക വിവരങ്ങൾ ദിലീപ് നശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
എന്നാൽ അത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങൾ ആണെന്ന് ദിലീപ് വാദിച്ചു. ഇത് കൂടാതെ ദിലീപിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സഹായിയായ ദാസനെ ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ അഭിഭാഷകർ സ്വാധീനിച്ചിരുന്നു എന്ന് ദാസൻ പറഞ്ഞ മൊഴി തള്ളി പറയുകയാണ് ദിലീപ്.
ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നുവെങ്കിലും മെയിൽ വഴിയുള്ള പരാതി സ്വീകരിക്കാൻ ആകില്ലെന്ന് കൗൺസിൽ മറുപടി നൽകി. രേഖ പ്രകാരം പരാതി ലഭിച്ചാൽ മാത്രമാണ് നടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ. കേസ് അന്വേഷണത്തിൽ പ്രധാന തെളിവാണ് ദിലീപിന്റെ ഫോണിലെ രേഖകൾ. പ്രോസിക്യൂഷൻ പറയുന്ന ഈ വാദങ്ങൾ നടിയും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കേസിൽ ഇരുപതോളം സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറുമാറ്റിയതാണെന്നും നടി പറയുന്നു. കോടതിയെ സഹായിക്കേണ്ട അഭിഭാഷകരുടെ ഭാഗത്തു നിന്നും നീതി തടയുന്ന പ്രവർത്തിയാണ് ഉണ്ടായതെന്നും ഇതിൽ അന്വേഷണം നടത്തി നടപടി വേണമെന്ന് നടി ആവശ്യപ്പെട്ടു. എന്നാൽ അതിജീവിതയുടെ പരാതി ചട്ടപ്രകാരം അല്ലെന്നും രേഖാമൂലം പരാതി കൈമാറിയാൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് ബാർ കൗൺസിൽ ചെയർമാൻ അറിയിച്ചത്.