സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച മുതൽ ലഭിക്കുന്നത് എത്തനോൾ നിറച്ച പെട്രോൾ ആണ്. സാധാരണക്കാരിൽ പലരും ഇത് അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. കേന്ദ്ര സർക്കാരിന്റെ പ്രകൃതി സൗഹൃദ സംരംഭത്തിന്റെ ഭാഗമായിട്ടാണ് പത്തു ശതമാനം എത്തനോൾ ചേർത്തുള്ള പെട്രോൾ എണ്ണ കമ്പനികൾ സംസഥാനത്തെ പമ്പുകൾക്ക് ഇപ്പോൾ നൽകുന്നത്. അതിനാൽ വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. വാഹനത്തിന്റെ പെട്രോൾ ടാങ്കിൽ വെള്ളത്തിന്റെ ഒരു ചെറിയ അംശം ഉണ്ടായാൽ പോലും അത് എത്തനോളുമായി കലരും എന്നുള്ളതിനാൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണം.
എത്തനോൾ വെള്ളവുമായി കലർന്നാൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്.അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കൽ , മലിനീകരണം കുറയ്ക്കുക എന്നിവയാണ് പെട്രോളിൽ എത്തനോൾ ചേർത്തുന്നതിന്റെ പ്രധാന ഉദ്ദേശം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എത്തനോൾ അടങ്ങിയ പെട്രോൾ ലഭ്യമാക്കിയിരുന്നു. കേരളത്തിൽ ആദ്യം നൽകിയിരുന്നെങ്കിലും പിന്നീട് അത് നിർത്തി വെക്കുകയായിരുന്നു. എന്നാൽ ഈ പെട്രോളിന്റെ വിതരണം കേരളത്തിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ട് എണ്ണ കമ്പനികളുടെ പ്രതിനിധികൾ പമ്പുകളിൽ എത്തി ടാങ്കിനടിയിൽ വെള്ളമുണ്ടോ എന്ന് പരിശോധനകൾ നടത്തി വെള്ളം കണ്ടെത്തിയ ടാങ്കുകളിലെ ജലാംശം നീക്കം ചെയ്യുന്നു. ദിവസവും അഞ്ചു തവണയെങ്കിലും ടാങ്കിൽ വെള്ളമില്ലെന്നു പമ്പ് ഉടമകൾ ഉറപ്പു വരുത്തണം എന്നും നിർദേശമുണ്ട്.
സാധാരണ പെട്രോളിൽ ജലാംശം ഉണ്ടെങ്കിൽ പ്രത്യേക പാളിയായി താഴെ അടിയുന്ന ചെയ്യുക. എന്നാൽ എത്തനോൾ ചേർത്ത പെട്രോളിൽ വെള്ളം കൂടുതൽ കലരും. അതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. അതിനാൽ വെള്ളത്തിന്റെ അംശം വാഹന ടാങ്കിൽ ഇല്ലെന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണം. നീരാവി മൂലമോ അല്ലാതെയോ ടാങ്കിന്റെ ഏറ്റവും താഴെ വെള്ളത്തിന്റെ അംശം ഉണ്ടാവാനുള്ള സാധ്യത ഉള്ളതിനാൽ വാഹനത്തിന്റെ ഇന്ധനം പൂർണമായി തീരുന്നതിനു മുമ്പ് തന്നെ ഇന്ധനം നിറയ്ക്കാൻ ശ്രദ്ധിക്കുക.