നടനായും സഹനടനായും നിർമ്മാതാവായും ഹാസ്യ വേഷങ്ങളിലൂടെയും പിന്നീട് മിനിസ്ക്രീൻ അവതാരകനായും മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മുകേഷ്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാൻ കൂടിയായിരുന്ന മുകേഷ് പിന്നീട് രാഷ്ട്രീയത്തിലേക്കും കടന്നു. സിനിമയിലേക്ക് കടന്നു വരുന്നതിനു മുമ്പ് നാടകങ്ങളിൽ സജീവമായിരുന്നു മുകേഷ്. കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് മുകേഷ് സിനിമാലോകത്ത് എത്തുന്നത്. മുകേഷിന്റെ അമ്മ വിജയകുമാരി നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അച്ഛൻ ഓ മാധവൻ നാടകനടനും സംവിധായകനും ആയിരുന്നു. മുകേഷിന്റെ സഹോദരി സന്ധ്യയും ഭർത്താവ് രാജേന്ദ്രനും നാടകങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
1982 ഇൽ പുറത്തിറങ്ങിയ “ബലൂൺ” എന്ന സിനിമയിലൂടെ ആണ് മുകേഷ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് “ബോയിങ്ബോയിങ്”, “അക്കരെ നിന്നൊരു മാരൻ”, “പൊന്നുംകുടത്തിന് പൊട്ട്”, “ഓടരുതമ്മാവാ ആളറിയാം” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചു താരം. മോഹൻലാൽ മുകേഷ് കൂട്ടുകെട്ടിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് മലയാളസിനിമയ്ക്ക് ലഭിച്ചത്. “ഹലോ മൈ ഡിയർ റോങ് നമ്പർ”, “വന്ദനം”, “അക്കരെ അക്കരെ അക്കരെ”, “കാക്കക്കുയിൽ”, “ബോയിങ് ബോയിങ്” തുടങ്ങിയ ചിത്രങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത “റാംജിറാവു സ്പീക്കിംഗ്” എന്ന സിനിമയിലൂടെ നായകനിരയിലേക്ക് ഉയർന്ന താരം പിന്നീട് “ഗോഡ്ഫാദർ”, “ഇൻ ഹരിഹർ നഗർ”, “ഒറ്റയാൾ പട്ടാളം”, “ചെപ്പുകിലുക്കണ ചങ്ങാതി”, “ആയുഷ്ക്കാലം”, “മാന്നാർ മത്തായി സ്പീക്കിങ് “,”മൂക്കില്ലാരാജ്യത്തെ” തുടങ്ങി നിരവധി സിനിമകളിൽ നായകനായി തിളങ്ങി. മലയാളത്തിനു പുറമേ അന്യഭാഷകളിലും അഭിനയിച്ചിട്ടുള്ള താരം ഇന്നും സിനിമകളിൽ സജീവമാണ്.
സിനിമയ്ക്ക് പുറമെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ് മുകേഷ്. മുകേഷും രമേശ് പിഷാരടിയും ഒന്നിച്ച “ബഡായി ബംഗ്ലാവ് ” എന്ന മിനിസ്ക്രീൻ പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കൊല്ലം എംഎൽഎ കൂടിയായ മുകേഷ് ആദ്യം വിവാഹം കഴിച്ചത് സിനിമ നടി സരിതയെ ആയിരുന്നു. സരിതയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് ശേഷമാണ് മേതിൽ ദേവികയെ മുകേഷ് വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധവും വിവാഹമോചനത്തിൽ എത്തി നിൽക്കുകയാണ്. ഇവരുടെ വിവാഹ മോചന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ മുകേഷിനെ കുറിച്ചുള്ള വാർത്തകളും പഴയ അഭിമുഖങ്ങളും ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ച് ഒരു റിയാലിറ്റി ഷോയിൽ എത്തിയപ്പോൾ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടി നായകനായ “സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്” എന്ന സിനിമയിൽ ഗിറ്റാർ വെച്ച് പാടുന്ന ഒരു രംഗമുണ്ട്. വെള്ള പാന്റ്സും വെള്ള ഷർട്ടും അണിഞ്ഞായിരുന്നു മമ്മൂക്ക ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ പോലെ വൈറൽ കട്ട് ഒന്നും അന്ന് ഇല്ല. ആ രംഗം കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആയിരുന്നു. തീയേറ്ററിൽ ആ രംഗം കണ്ട് എല്ലാവരും കോരിത്തരിച്ചിരുന്നു. പിന്നീട് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ ആ സിനിമയെക്കുറിച്ച് പുകഴ്ത്തി മുകേഷ് സംസാരിച്ചു. ആ പാട്ടുസീൻ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു എന്നായി മമ്മൂട്ടിയുടെ ചോദ്യം.
ഒന്ന് തമാശ ആക്കാൻ വേണ്ടി ഗാനരംഗം ഒക്കെ കലക്കി എന്നാൽ സംഗീതം അറിയുന്നവർക്ക് ചെറിയ ചില പ്രശ്നം തോന്നിയെന്നും മുകേഷ് പറഞ്ഞു. ആകെ മൊത്തത്തിൽ കുഴപ്പമില്ല കേട്ടോ എന്നും കൂട്ടിച്ചേർത്തു. ഇത് കേട്ടതോടെ എന്താണ് പ്രശ്നം എന്ന് മമ്മൂക്ക ചോദിച്ചു. കുറച്ചു സംഗീതജ്ഞർക്കൊപ്പം ഇരുന്നായിരുന്നു സിനിമ കണ്ടതെന്നും ഗിറ്റാർ വായിക്കുമ്പോൾ സീ മൈനർ കഴിഞ്ഞാൽ എ മൈനറിലേക്ക് പോയിട്ടേ ഡി മൈനറിലേക്ക് പോകാവൂ എന്ന് അവർ പറഞ്ഞതായി മുകേഷ് പറഞ്ഞു. ഇത് കേട്ടതും മമ്മൂട്ടി സിനിമ പ്രവർത്തകരെ വിളിച്ച് നീയൊക്കെ എന്ത് നോക്കി നിൽക്കുവാണ് എന്ന് ചോദിച്ചു. അത് വിട്ടേക്ക് പോട്ടെ എന്ന് മുകേഷ് പറഞ്ഞപ്പോൾ അതൊക്കെ നമ്മൾ തിരുത്തണം എടാ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.