മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള കൂട്ടുകെട്ടാണ് നാദിർഷയും ദിലീപും. മിമിക്രി രംഗത്ത് ഉള്ളപ്പോൾ ആരംഭിച്ച ഇവരുടെ സൗഹൃദം വർഷങ്ങളായി ഇന്നും തുടരുന്നു. ഇരുവരുമൊന്നിക്കുന്ന വേദികളിൽ ചിരിയുടെ മാലപ്പടക്കം തന്നെയാണ് സൃഷ്ടിക്കാറുള്ളത്. നാദിർഷ സിനിമ സംവിധായകനായി മാറിയപ്പോൾ പൂർണപിന്തുണയുമായി ദിലീപും കൂടെ ഉണ്ടായിരുന്നു. നാദിർഷ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ഒരു ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. “കേശു ഈ വീടിന്റെ നാഥൻ” എന്ന സിനിമയിലൂടെ ഇരുവരും ഒന്നിക്കാൻ പോവുകയാണ്.
നാദിർഷയും ദിലീപും മാത്രമല്ല ഇവരുടെ കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദം ആണ്. നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങുകളിൽ സജീവസാന്നിധ്യമായിരുന്നു ദിലീപും കാവ്യയും മകൾ മീനാക്ഷിയും. അച്ഛന്മാരെ പോലെ മക്കളും അടുത്ത ചങ്ങാതിമാർ ആണ്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് ആണ് ആയിഷ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നാദിർഷ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജങ്ഷനിൽ അതിഥി ആയെത്തിയപ്പോൾ നാദിർഷ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമയിൽ എത്താൻ വൈകിയത് എന്താണ് എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ചോദ്യം. എന്നാൽ സിനിമയിലെത്താൻ ഒട്ടും വൈകിയിട്ടില്ല എന്നായിരുന്നു നാദിർഷ മറുപടി നൽകിയത്. ശരിയായ സമയത്ത് തന്നെയാണ് സംവിധാനത്തിലേക്ക് എത്തിയതെന്നും താരം കൂട്ടിച്ചേർത്തു. ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. സിനിമയെ കുറിച്ച് ഒരുപാട് പഠിച്ചാൽ മാത്രമേ സംവിധാനം ചെയ്യാൻ സാധിക്കുകയുള്ളൂ. ഓരോ നിർമാതാക്കളും സംവിധായകരെ വിശ്വസിച്ചു കൊണ്ടാണ് ഏറെ പ്രതീക്ഷയോടെ കോടികൾ സിനിമയ്ക്കുവേണ്ടി മുടക്കുന്നത്. അതുകൊണ്ട് ശരിയായ രീതിയിൽ സംവിധാനം ചെയ്യാൻ അറിയാതെ സിനിമ പരാജയപ്പെടുന്നത് നിർമാതാക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ചതി ആണെന്ന് നാദിർഷ പങ്കുവച്ചു.
പലപ്പോഴും സംവിധാനം ചെയ്യാൻ ദിലീപ് നാദിർഷയോട് ആവശ്യപ്പെടുമായിരുന്നു. എന്നാൽ ദിലീപിനോട് ശരിയായ സമയമാകട്ടെ എന്നായിരുന്നു നാദിർഷ മറുപടി നൽകിയത്. രണ്ടു മൂന്ന് നിർമ്മാതാക്കൾ സമീപിച്ചപ്പോൾ സിനിമയെ കുറിച്ച് കൂടുതൽ അറിയുവാനായി അത് വേണ്ടെന്ന് വെക്കുകയായിരുന്നു നാദിർഷ. വിഷ്ണു ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “അമർ അക്ബർ അന്തോണി” എന്ന സിനിമയാണ് നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രം വലിയ വിജയമായിരുന്നു.