മലയാളികൾക്ക് ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് ആണ് മോഹൻലാൽ- പ്രിയദർശൻ. “വന്ദനം”, “താളവട്ടം”, “ചിത്രം”, “തേന്മാവിൻ കൊമ്പത്ത്”, “കിലുക്കം”, “മിഥുനം”, “ചന്ദ്രലേഖ”, “ഒപ്പം” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ആണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം ആണ് “മരയ്ക്കാർ അറബിക്കടലിലെ സിംഹം”. പതിനാറാം നൂറ്റാണ്ടിലെ കുഞ്ഞാലിമരയ്ക്കാറിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിനോടൊപ്പം മൂൻഷോട്ട് എന്റർടെയ്ന്മെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ്.
ബോളിവുഡ്, തമിഴ്, തെലുങ്ക് സിനിമയിലെ താരങ്ങളും അന്താരാഷ്ട്ര താരങ്ങളും അണിനിരക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം ആണ് “മരക്കാർ”. അർജുൻ സർജ, സുനിൽഷെട്ടി, പ്രഭു, മഞ്ജുവാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, കല്യാണി പ്രിയദർശൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. 100 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള മരക്കാർ 2018ൽ ചിത്രീകരണം ആരംഭിച്ച് 2019ൽ പൂർത്തീകരിക്കുകയായിരുന്നു.
2020 മാർച്ചിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി റിലീസിന് ഒരുങ്ങിയ ചിത്രം കോവിഡ് പ്രതിസന്ധികൾ കാരണം റിലീസ് മാറ്റി വെക്കുകയായിരുന്നു. പിന്നീട് തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ 2021ൽ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാൻ തീരുമാനിച്ചെങ്കിലും വീണ്ടും കോവിഡ് പശ്ചാത്തലത്തിൽ അത് നീണ്ടു പോയി. മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് ഈ സിനിമ.
അടുത്തിടെ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. സാങ്കേതിക വിദ്യയിൽ ദേശീയ പുരസ്കാരം വരെ നേടിയ മരയ്ക്കാർ എന്ന ചിത്രത്തിന്റെ തീയേറ്റർ അനുഭവം ലഭിക്കുവാൻ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ ആയിരുന്നു കാത്തിരുന്നത്. എന്നാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നു എന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും നടൻ മോഹൻലാലിനും എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ച് കൊണ്ട് രണ്ടു വർഷമായി റിലീസ് നീട്ടിവെച്ച ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുകയായിരുന്നു. ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന സിനിമ പക്ഷേ റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. നിരവധി ട്രോളുകൾ ആണ് ചിത്രത്തിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. മനഃപൂർവം ആയിട്ടുള്ള ഡീ ഗ്രേ ഡി ങ്ങും ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കു വെച്ച കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. റിലീസ് തിയതിയുടെ അന്ന് തന്നെ രാത്രി 12മാണി മുതൽ ഫാൻ ഷോകൾ ഉണ്ടായിരുന്നു. ഇപ്പോഴുള്ള അനുകൂലമായ ഈ തരംഗം കണക്കിലെടുത്താൽ ചിത്രം മുന്നൂറ് കോടി കളക്ഷൻ നേടുമെന്ന് പങ്കു വെക്കുകയാണ് ആന്റണി പെരുമ്പാവൂർ. ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകരണം താൻ ആദ്യമേ മനസ്സിൽ കണ്ടിരുന്നു എന്നും ആന്റണി പെരുമ്പാവൂർ പങ്കു വെച്ചു.
കോവിഡ് പ്രതിസന്ധികൾക്കിടയിലും റെക്കോർഡ് കളക്ഷൻ ആണ് മരക്കാർ നേടിയെടുത്തത്. ഇപ്പോഴുള്ള ആവേശം തുടരുകയാണെങ്കിൽ ഇനിയുള്ള രണ്ട് ആഴ്‌ചയ്‌ക്കുള്ളിൽ മരക്കാർ 300 കോടി ക്ലബിൽ ഇടം പിടിക്കും എന്ന് ആന്റണി പെരുമ്പാവൂർ ഉറപ്പിച്ചു പറയുന്നു. എന്നാൽ ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ വെറും തള്ളാനെന്ന വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇത് കുറച്ചു കടന്നു പോയില്ലേ എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.