ഉത്തർപ്രദേശിലെ ഗ്രേറ്റ് നോയ്ഡയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം അമ്പലംകുന്ന് സ്വദേശി രഞ്ജു (29) ആണ് ചികിത്സ കിട്ടാതെ മരിച്ചത്. കഴിഞ്ഞ മാസം 17ആം തീയതി ആണ് രഞ്ജുവിന് കോവിഡ് ബാധിക്കുന്നത്. പനി തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളതിനാൽ അന്നു തന്നെ രഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രവേശിപ്പിച്ച അന്ന് ചില മരുന്നുകൾ നൽകിയെങ്കിലും 20ന് ആണ് ഡോക്ടർ രഞ്ജുവിനെ പരിശോധിക്കാൻ എത്തിയത് എന്ന് രഞ്ജുവിന്റെ വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നു. സഹോദരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളിൽ ആണ് ചികിത്സ ലഭിക്കാത്തതിനെക്കുറിച്ച് രഞ്ജു വ്യക്തമാക്കിയത്.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ഓരോ ദിവസം കഴിയുന്തോറും രഞ്ജുവിന്റെ ആരോഗ്യനില മോശം ആവുകയായിരുന്നു. രണ്ട് ഡോക്ടർമാർ അടങ്ങുന്ന ഒരു സംഘം രഞ്ജുവിനെ പരിശോധിച്ചെങ്കിലും കൃത്യമായ ചികിത്സ അവർ നൽകിയില്ല എന്ന് രഞ്ജുവിനെന്റെവാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. ഉത്തർപ്രദേശിലെ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് കൊൽക്കത്തയിലും മഹാരാഷ്ട്രയിലും എല്ലാം നഴ്സായി ജോലിചെയ്തിട്ടുണ്ട് രഞ്ജു. രഞ്ജുവിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ.
അതിദാരുണമായ ഒരു സംഭവം തന്നെയാണ് ഉത്തർപ്രദേശിൽ ഉണ്ടായത്. സ്വന്തം ജീവൻ പണയം വെച്ച് അനേകം ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഭൂമിയിലെ മാലാഖമാരാണ് നഴ്‌സുകൾ. അതിന്റെ യാതൊരു പരിഗണന ലഭിക്കാതെയാണ് രഞ്ജു യാത്രയായത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന രഞ്ജുവിന് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല. കോവിഡ് പോസിറ്റീവ് ആയതിനു ശേഷം രണ്ടാഴ്ചയോളം രഞ്ജുവിന് ചികിത്സ ലഭിച്ചിട്ടില്ല എന്ന് രഞ്ജുവിന്റെ സഹോദരി വ്യക്തമാക്കി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ രഞ്ജുവിന്റെ ആരോഗ്യ നില അതീവ ഗുരുതരമായപ്പോൾ മാത്രമാണ് ചികിത്സ ലഭിച്ചത്.
ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ന്യൂമോണിയ ബാധിച്ച് ലങ്സിൽ ഇൻഫെക്ഷൻ ആയി. ഓക്സിജന്റെ അളവ് വളരെ കുറഞ്ഞപ്പോൾ രഞ്ജു തന്നെ മുൻകൈയെടുത്താണ് മറ്റൊരു ഡോക്ടറെ കാണിച്ചത്. അപ്പോഴാണ് വേണ്ട ചികിത്സ ലഭിച്ചത്. മരണസമയത്ത് രഞ്ജുവിന് കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും കോവിഡ് വരുത്തി വെച്ചിരുന്നു ലങ്സിലെ ഇൻഫെക്ഷൻ അപ്പോഴേക്കും ഗുരുതരാവസ്ഥയിൽ എത്തിയിരുന്നു. നാട്ടിലേക്ക് വരണമെന്നും നാട്ടിലെ ചികിത്സ തേടണമെന്നും രഞ്ജു ഒരുപാട് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് രഞ്ജുവിന്റെ മൃത ദേഹം എങ്കിലും നാട്ടിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിക്കുകയാണ് അവരുടെ കുടുംബം.