ഒന്നര വർഷത്തിലേറെയായി കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും ഉള്ള ജനതയെ ഭീതിയിലാഴ്ത്തി വ്യാപിക്കുകയാണ്. ഒരു വർഷത്തിലേറെ എടുത്തു ഇതിനെതിരെയുള്ള ഒരു വാക്സിൻ കണ്ടുപിടിക്കാൻ. വാക്സിൻ ജനങ്ങളിലേക്ക് എത്തി തുടങ്ങുമ്പോഴാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വരവ്. ഇതോടെ അതിരൂക്ഷമായി വ്യാപിക്കുകയാണ് കോവിഡ് രണ്ടാം തരംഗം.
ദിനംപ്രതി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കിടക്കകളും, വെന്റിലേറ്ററുകളും ,ഓക്സിജൻ സിലിണ്ടറുകളും ദുർലഭം ആയി വരുന്നു. ആശങ്കകരമായ ഒരു സാഹചര്യത്തിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്.
കോവിഡ് സംബന്ധിച്ച് ഒരുപാട് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ബരാമതിയിൽ നടന്ന ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ശകുന്തള ഗെയ്ക്വദ് എന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ രോഗം വഷളായതിനെ തുടർന്ന് മെയ് പത്തിന് സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആശുപത്രികളിൽ കിടക്ക് ഒഴിവു ഇല്ലാത്തതിനാൽ പുറത്ത് കാറിൽ കാത്തിരിക്കുകയായിരുന്നു ശകുന്തള. ശകുന്തളയുടെ ആരോഗ്യം ഓരോ നിമിഷവും മോശമായി വരികയായിരുന്നു. ഒടുവിൽ ശകുന്തളയ്ക്ക് ബോധം പൂർണമായി നഷ്ടപ്പെട്ടു. എന്നാൽ ശകുന്തള മരിച്ചതായി സ്ഥിരീകരിച്ച ബന്ധുക്കൾ അവരുടെ മൃതദേഹം വീട്ടിലെത്തിച്ചു. വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
വീട്ടിൽ നിന്നും ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് എല്ലാവരെയും ഞെട്ടിച്ച ആ സംഭവം നടന്നത്. മരിച്ചു എന്ന് എല്ലാവരും കരുതിയ ശകുന്തള കണ്ണുതുറന്ന് എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് അവിടെ ഉണ്ടായത്. ഇതൊടെ അമ്പരന്നു ഭയന്ന ബന്ധുക്കൾ ശകുന്തളയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു.
അബോധാവസ്ഥയിലായ ശകുന്തളയെ ഡോക്ടറെ കാണിക്കാതെ മരിച്ചെന്ന് സ്ഥിതീകരിച്ചു വീട്ടിലേക്ക് കൊണ്ടു പോയതാണ് ഇങ്ങനെയൊരു അബദ്ധം സംഭവിക്കാൻ കാരണം എന്ന് ബരാമതി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.