രാജ്യത്ത് എങ്ങും കോവിഡ് 19 എന്ന മഹാമാരി അനിയന്ത്രിതമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വാക്സിനുകൾ നല്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും ഉയർന്നു വരികയാണ്. ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടറുകളും കിടക്കകളും ദുർലഭമാവുന്നത് വലിയ പ്രതിസന്ധികൾ തീർത്തിരിക്കുകയാണ്. തമിഴ് നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വോട്ടെണ്ണൽ ബാധിക്കാതെ ആയിരിക്കും എന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.
സർക്കാറിന്റെയും പാർട്ടി അധികാരികളുടെയും യാത്രകൾക്കു ലോക്ക് ഡൗൺ കൊണ്ട് തടസ്സം ഉണ്ടാകില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബൂത്ത് ഏജന്റ്മാർ, സ്ഥാനാർത്ഥികൾ, വോട്ടെണ്ണൽ കേന്ദ്രമായി ബന്ധപ്പെട്ട മറ്റു സർവീസുകൾക്കും ഇളവുകൾ നൽകിയിട്ടുണ്ട്. നിലവിൽ തമിഴ്നാട്ടിൽ രാത്രി പത്തു മുതൽ രാവിലെ 4 മണി വരെ രാത്രി കാല കർഫ്യു നിലനിൽക്കുന്നുണ്ട്. ഇത് തുടരുമെന്നും ഉത്തരവിൽ പ്രത്യേകം അറിയിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്ക് 50 പേർക്കുള്ള അനുമതിയും മത്സ്യമാംസ മാർക്കറ്റുകൾ ശനിയാഴ്ച പ്രവർത്തനരഹിതം ആകുന്നതുമാണ് മറ്റ് നിയന്ത്രണങ്ങൾ.
ഷോപ്പിംഗ് മാളുകളിലും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ വ്യാപാര കേന്ദ്രങ്ങളിൽ ചെറിയ വ്യാപാരങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ മെട്രോ സർവീസ് മിതമായ സേവനങ്ങൾ നടത്തും. വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് കേരളത്തിലും ലോക്കഡൗൺ വേണമെന്ന് നേരത്തെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു എങ്കിലും ലോക് ഡൗൺ വേണ്ട എന്നാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി വിധിച്ചത്. കോവിഡ് വ്യാപനം ഗുരുതരമാകുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിൽ മെയ് നാലുവരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കർണാടകയിലും ഗോവയിലും നിലവിൽ ലോക്ക് ഡൗൺ തുടരുന്നുണ്ട്.