മലയാള സിനിമയിലെ അനശ്വര നടന്മാരിൽ ഒരാളാണ് എംജി സോമൻ. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു സോമൻ. ഏഴാം ക്ലാസിൽ ആയിരുന്നപ്പോൾ സുഹൃത്തിനോടൊപ്പം നാടകട്രൂപ്പ് ആരംഭിച്ചു. ഇന്ത്യൻ എയർഫോഴ്സിൽ ജോലിചെയ്തിരുന്ന സോമൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ജയശ്രീ എന്ന നാടക ട്രൂപ്പിൽ സജീവമായിരുന്നു. 1973ൽ “ഗായത്രി” എന്ന സിനിമയിലൂടെയാണ് സോമൻ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. ആദ്യകാലങ്ങളിൽ നായക കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത സോമൻ പിന്നീട് സ്വഭാവനടനായും, വില്ലൻ വേഷങ്ങളിലും തിളങ്ങി. ജോഷി സംവിധാനം ചെയ്ത “ലേലം” എന്ന ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ ആയിരുന്നു അദ്ദേഹം അവസാനമായി ചെയ്ത കഥാപാത്രം.
വളരെ ശക്തമായ ആ കഥാപാത്രം ഇന്നും മലയാളികളുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നു. 1997ൽ മഞ്ഞപ്പിത്തത്തിന് തുടർന്ന് 56ആം വയസ്സിൽ ആയിരുന്നു അദ്ദേഹം അന്തരിച്ചത്. അഭിനയത്തിന് പുറമെ എഴുത്തുകാരൻ ജോൺപോളിന് ഒപ്പം “ഭൂമിക” എന്ന സിനിമ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് സോമൻ. സോമൻറെ മകൻ സജി സോമൻ സിനിമയിലേക്ക് പ്രവേശിച്ചിരുന്നു എങ്കിലും അച്ഛനെ പോലെ വിജയിക്കാൻ സാധിച്ചില്ല. ഇപ്പോൾ സോമനെ കുറിച്ച് ഭാര്യ സുജാത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നല്ലൊരു നടൻ മാത്രമല്ല വളരെ നല്ല ഒരു ഭർത്താവും, അച്ഛനും ആയിരുന്നു സോമൻ. മുഖം കറുത്ത് ഒരു വാക്കുപോലും പറയുമായിരുന്നില്ല. സുജാതയ്ക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു സോമനും ആയുള്ള വിവാഹം. വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിച്ചത് കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ തന്നെയായിരുന്നു സുജാതയെ സോമൻ നോക്കിയിരുന്നത്.
സ്വന്തം ജീവിതത്തിൽ പരിപൂർണ്ണ സ്വാതന്ത്ര്യമായിരുന്നു സുജാതയ്ക്ക് സോമൻ നൽകിയത്. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നപ്പോഴായിരുന്നു സുജാതയെ സോമൻ വിവാഹം കഴിക്കുന്നത്. സുജാതയുടെ ഒരുകാര്യത്തിനും നോ എന്ന് സോമൻ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ആരും തന്നോട് നോ പറയുന്നത് സുജാതയ്ക്ക് ഇഷ്ടമല്ല. എയർഫോഴ്സിൽ നിന്നും വിരമിച്ചതിനുശേഷം ആയിരുന്നു സോമൻ സിനിമയിലേക്ക് പ്രവേശിക്കുന്നത്. മിക്ക സിനിമ സെറ്റിലും സുജാതയെയും കൊണ്ടു പോകുന്നതിനാൽ അന്നത്തെ മിക്ക താരങ്ങളുമായി സുജാതയ്ക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു. മധു, ജനാർദനൻ എന്നീ നടന്മാരും ആയി നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നും ഇപ്പോഴും ഇതു വഴിയേ പോകുമ്പോൾ മധു ചേട്ടൻ വീട്ടിൽ കയറാറുണ്ട് എന്നും സുജാത പറയുന്നു. ഒരു മകളും മകനും ആണ് ഇവർക്ക്. വളരെ സ്നേഹനിധിയായ അച്ഛൻ ആയിരുന്നു സോമൻ. അച്ഛനെ കുറിച്ച് പറയുമ്പോൾ മക്കൾക്കും നൂറ് നാവാണ്. മക്കൾക്ക് ആഹാരം വാരി കൊടുക്കുവാൻ ഒരുപാട് ഇഷ്ടമുള്ള അച്ഛനായിരുന്നു സോമൻ.