മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത പല സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. സഹസംവിധായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ച ലാൽജോസ് വളരെ പെട്ടെന്നാണ് മലയാളികളുടെ ഇഷ്ട സംവിധായകൻ ആയി മാറിയത്. സഹസംവിധായകനായി ജോലി ചെയ്തിരുന്ന സമയത്ത് ഉണ്ടായിരുന്ന ഒരു അനുഭവം തുറന്നു പറയുകയാണ് ലാൽ ജോസ്.
മലയാളസിനിമയിൽ ഒരുകാലത്ത് ജയറാം, മുകേഷ്, ജഗദീഷ് ചിത്രങ്ങളിലെ സ്ഥിരം നായിക സാന്നിദ്ധ്യമായിരുന്ന സുനിതയുമായി നടന്ന ഒരു വാക്കു തർക്കത്തെ കുറിച്ചാണ് ലാൽജോസ് അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. “പൂക്കാലം വരവായി” എന്ന സെറ്റിൽ വച്ചായിരുന്നു സുനിതയുമായി ലാൽജോസ് വാക്കുതർക്കത്തിലേർപ്പെട്ടത്. ചിത്രത്തിൽ ജയറാം ആയിരുന്നു നായകൻ. രണ്ടുമൂന്നു തവണ ഷോട്ട് തയ്യാറായി എന്ന് ലാൽ ജോസ് സുനിതയെ അറിയിച്ചിട്ടും, താരം ഷോട്ടിനു വേണ്ടിവന്നില്ല. കുറച്ചു കഴിഞ്ഞു താരം വരാതായപ്പോൾ അതിന്റെ കാരണം ലാൽജോസ് തിരക്കി. അപ്പോഴാണ് സുനിതയുടെ കൂടെയുണ്ടായിരുന്ന ആയ കാരണം പറഞ്ഞത്.
ഇത്രയും പ്രശസ്തയായ താരത്തിനെ പേരാണോ വിളിക്കുന്നത്, ഒന്നെങ്കിൽ സുനിതാമ്മ എന്ന് വിളിക്കണം അല്ലെങ്കിൽ സുനിത മാഡം എന്ന് വിളിക്കണം എന്നായിരുന്നു ആയ പറഞ്ഞത്. ഇത് കേട്ടപ്പോൾ ലാൽജോസിന് ദേഷ്യം വന്നു. അമ്മ എന്നൊന്നും ആരും വിളിക്കില്ല എന്നും മറ്റുള്ളവർക്ക് വിളിക്കാൻ വേണ്ടിയാണ് “സുനിത ” എന്ന പേരിട്ടിരിക്കുന്നത് എന്നും അതുമാത്രമേ വിളിക്കുകയുള്ളൂ എന്നും ലാൽ ജോസ് തീർത്തും പറഞ്ഞു. തർക്കം അതിരു കടക്കും എന്ന് തോന്നിയപ്പോൾ സിനിമയുടെ സംവിധായകനായ കമൽ ഇടപെട്ടു. ആ സംസാരം അവിടെവച്ച് അവസാനിപ്പിക്കുകയും ചെയ്തു. ആ സംഭവത്തിനുശേഷം ചിത്രീകരണം അവസാനിക്കുന്നതു വരെ സുനിതയോടു സംസാരിച്ചിട്ടില്ല എന്നും ലാൽജോസ് വ്യക്തമാക്കി.