മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒരു ക്ലാസിക് ചിത്രമാണ് “മണിച്ചിത്രത്താഴ്”. 1993ൽ റിലീസ് ചെയ്ത ചിത്രം ഇന്നും അതേ ആവേശത്തോടു കൂടിയാണ് പ്രേക്ഷകർ കാണുന്നത്. ചിത്രത്തിലെ നകുലൻ,സണ്ണി, ഗംഗ എന്നീ കഥാപാത്രങ്ങളുടെ ഓരോ ഡയലോഗുകളും ചലനങ്ങൾ പോലും മലയാളികൾക്ക് മനഃപാഠമാണ്. അത്രയേറെ മലയാളികൾ ആസ്വദിക്കുകയും ഇപ്പോഴും ആസ്വദിക്കുന്ന ഒരു സിനിമയാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. കേരളത്തിൽ 365 ദിവസം പ്രദർശിപ്പിച്ച ചിത്രം കൂടിയാണിത്. നിരവധി ഭാഷകളിലായി സിനിമ റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട് .
പത്മനാഭപുരം കൊട്ടാരത്തിലും തൃപ്പൂണിത്തറ ഹിൽ പാലസിലുമായി ചിത്രീകരിച്ച സിനിമയിൽ വലിയ താരനിര തന്നെയായിരുന്നു അണിനിരന്നത്. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, വിനയപ്രസാദ്, സുധീഷ്, നെടുമുടി വേണു, തിലകൻ, ഇന്നസെന്റ്, കെപിഎസി ലളിത, കുതിരവട്ടം പപ്പു, ഗണേഷ് തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു ചിത്രത്തിൽ. ചിത്രത്തിൽ ഒരു മുഴുനീള ഹാസ്യ കഥാപാത്രം അവതരിപ്പിച്ച താരമാണ് കെപിഎസി ലളിത. ഹൊറർ മൂഡിൽ സഞ്ചരിച്ച ചിത്രത്തിൽ ഇടയ്ക്കിടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ദമ്പതികൾ ആയിരുന്നു ലളിതയും ഇന്നസെന്റും അവതരിപ്പിച്ചത്.
മലയാളികൾ ഇന്നും കണ്ടാൽ ചിരിക്കുന്ന ഒരു രംഗമാണ് “മണിച്ചിത്രത്താഴ്” എന്ന സിനിമയിൽ മോഹൻലാലും ലളിതയും അടുത്തടുത്ത കുളിമുറികളിൽ കുളിക്കുന്ന രംഗം. എന്നാൽ ഈ രംഗത്തിൽ കെപിഎസി ലളിത അഭിനയിച്ചിട്ടില്ല എന്നതാണ് സത്യം. ഇങ്ങനെയൊരു രംഗം ഉള്ളത് പോലും കെപിഎസി ലളിത അറിയുന്നത് ഡബ്ബിങ് സമയത്തായിരുന്നു. വിവരമറിഞ്ഞ് കെപിഎസി ലളിത സംവിധായകൻ ഫാസിലിനോട് ദേഷ്യപ്പെടുകയായിരുന്നു. ഞാനറിയാതെ എന്റെ കുളിസീൻ എടുത്തത് എന്തിനാണ് എന്നും ഇത് ഞാൻ ഡബ്ബ് ചെയ്യില്ല എന്നും കെപിഎസി ലളിത തീർത്തും പറഞ്ഞു. ഇത് ഡബ്ബ് ചെയ്യണമെങ്കിൽ വേറെ പണം തരണം എന്നും പറഞ്ഞു. എന്നാൽ അസോസിയേറ്റ് ഡയറക്ടർ പറഞ്ഞ ഒരു കാര്യമാണ് താരത്തിനെ ശാന്തമാക്കിയത്. ചേച്ചിയുടെ കുളിസീൻ എടുക്കാഞ്ഞത് നല്ലതായില്ലേ എന്നായിരുന്നു അസോസിയേറ്റ് ഡയറക്ടർ ചോദിച്ചത്. ഇതുകേട്ട് കെപിഎസി ലളിത ചിരിക്കുകയും പിന്നെ ഡബ്ബിങ് തുടരുകയും ആയിരുന്നു.