ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ ഭീതിയിലാഴ്ത്തി കോവിഡ് 19 വ്യാപിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ രാജ്യം മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. വിവിധ ഘട്ടങ്ങൾ ഉള്ള ലോക്ക് ഡൗണിന് ശേഷം കോവിഡ് കേസുകൾ കുറഞ്ഞു വന്നതോടെ എല്ലാം പഴയതുപോലെ മുന്നോട്ട് പോകുമ്പോഴായിരുന്നു കോവിഡിന്റെ രണ്ടാം തരംഗം. ബംഗളൂരു ഉൾപ്പെടെ ആറു നഗരങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായതോടെ രാത്രികാല കർഫ്യൂ കർണാടക സർക്കാർ ഏർപ്പെടുത്തുന്നത്.
ശനിയാഴ്ച തൊട്ട് രാത്രി 10 മണി മുതൽ പുലർച്ചെ അഞ്ച് വരെയാകും നിരോധനാജ്ഞ. ബംഗളൂരു, മംഗളൂരു. കലബുറഗി, മൈസൂരു, മണിപ്പാൽ, ബിദർ, തുമകുരു, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത 10 സംസ്ഥാനങ്ങളിൽ ഒന്ന് കർണാടകയാണ്. കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര,ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, പഞ്ചാബ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.
നിരോധനാജ്ഞയ്ക്ക് പകരം കൊറോണ കർഫ്യൂ എന്ന വിശേഷണം ആണ് ബോധവൽക്കരണത്തിന് ഉചിതം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരും ആയുള്ള ചർച്ചയിൽ പറഞ്ഞിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നത്. എന്നാൽ നിരോധനാജ്ഞയ്ക്ക് ശേഷവും കോവിഡ് കേസുകൾ അനിയന്ത്രിതം ആവുകയാണെങ്കിൽ സംസ്ഥാനം മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്നും കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി.