അല്പന് ഐശ്വര്യം ഉണ്ടായാൽ അർദ്ധരാത്രിയിലും കുട പിടിക്കും എന്ന ചൊല്ലുള്ള നമ്മുടെ നാട്ടിൽ, കോടീശ്വരൻ ആയിട്ടും തന്റെ പഴയ തൊഴിൽ അഭിമാനത്തോടെ ചെയ്യുന്ന രാജന്റെ കഥയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ തവണത്തെ ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ രാജൻ ഇന്നും ടാപ്പിംഗ് തൊഴിലാളി ആണ്. പുരളിമല കൈതച്ചാൽ കുറിച്യ കോളനിയിലെ പൊരുന്ന രാജനെ തേടിയാണ് കേരള ഭാഗ്യക്കുറിയുടെ 12 കോടി സമ്മാനമെത്തിയത്. കോടീശ്വരൻ ആയിട്ടും രാജന്റെ ജീവിതത്തിൽ യാതൊരു മാറ്റങ്ങളും ഉണ്ടായില്ല.
റബ്ബർ ടാപ്പിംഗ് ജോലി ഇന്നും തുടർന്നു പോകുന്നു രാജൻ. ലോട്ടറി അടിച്ച പണത്തിന്റെ ഒരു വിഹിതം കൊണ്ട് വീടിനു സമീപത്തുണ്ടായിരുന്ന ഓല മറച്ച മുത്തപ്പൻ മടപ്പുര വലിയ ക്ഷേത്രം ആക്കി മാറ്റുന്ന തിരക്കിലാണ് രാജൻ ഇപ്പോൾ. എല്ലാം ദൈവകൃപ കൊണ്ടുണ്ടായതാണ് എന്നാണ് രാജനു പറയാനുള്ളത്. വീടും പുരയിടവും കടത്തിൽ ആയി ജപ്തിനോട്ടീസ് വരെ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് രാജനെ തേടി ഭാഗ്യം എത്തുന്നത്.
വീടിന്റെ ജപ്തി ഒഴിവാക്കാൻ ആയി വായ്പ തിരിച്ചടയ്ക്കാൻ വേണ്ടി മറ്റൊരു വായ്പ കണ്ടെത്താനുള്ള ഓട്ടത്തിനിടയിൽ ആണ് കൂത്തുപറമ്പിലെ പയ്യൻ ലോട്ടറി ഏജൻസിയിൽ നിന്ന് രാജൻ ടിക്കറ്റ് വാങ്ങിയത്. ജപ്തി നോട്ടീസിനോടൊപ്പം മടക്കി കീശയിലിട്ട ആ ടിക്കറ്റിന് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഭാര്യ രജനിയും മൂന്ന് മക്കളുമടങ്ങുന്നതാണ് രാജൻറെ കുടുംബം.
രാജന്റെ മൂത്ത മകൾ ആതിര വിവാഹിതയായി. മകൻ റീഗൽ അച്ഛനോടൊപ്പം ടാപ്പിംഗ് ജോലിയിൽ സഹായിക്കുന്നു. ഇളയ മകൾ ബി എ എക്കണോമിക്സ് ഒന്നാം വർഷ വിദ്യാർഥിയാണ്. 12 കോടിയുടെ സമ്മാനത്തിൽ ഏഴു കോടി 56 ലക്ഷം രൂപയാണ് നികുതി ഒക്കെ കഴിച്ചു രാജന് ലഭിച്ചത്. ലോട്ടറി അടിച്ച തുകയിൽ നിന്നും ഒരു വീട് നിർമിക്കുകയാണ് രാജനിപ്പോൾ. പുരളിമല കൈതച്ചാൽ നിത്യചൈതന്യ മുത്തപ്പൻ സ്ഥാനം ക്ഷേത്രത്തിന്റെ കട്ടിളവെപ്പ് കഴിഞ്ഞ ദിവസം നടന്നു .