മലയാള സിനിമാപ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ജോയ് മാത്യു. വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് ഏറെ ശ്രദ്ധേയനായ ജോയ് മാത്യു ഒരു മികച്ച സംവിധായകനും തിരക്കഥാകൃത്തും കൂടി ആണ്. “ഷട്ടർ” എന്ന സിനിമയിലൂടെയാണ് ആദ്യമായി ജോയ് മാത്യു സംവിധായകനാകുന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രം ഒരുപാട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം ശക്തമായ നിലപാടുകൾ പങ്കു വെച്ച് ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ജോയിമാത്യു ഫേസ്ബുക്കിൽ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
അധികാരം ഉള്ള ആളുകൾക്കും മലബന്ധം, അർശസ്സ്, മാസമുറ, വയറിളക്കം, മൈഗ്രൈൻ, കുടുംബകലഹം, ചൊറി, ചിരങ്ങ്, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഉണ്ടാകുമെന്നും അത്തരം ദിവസങ്ങളിൽ ഇവർ അധികാരം കൈകാര്യം ചെയ്യാതിരിക്കുക എന്നും ജോയ് മാത്യു തന്റെ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ ഈ ദിവസങ്ങളിൽ അവധി എടുക്കണമെന്നും പരാതിയുമായി പോകുന്നവർ അധികാരത്തിലിരിക്കുന്ന അവരുടെ ശാരീരികവും മാനസികവുമായ അവസ്ഥകൾ മനസ്സിലാക്കി മാത്രമേ പരാതിപ്പെടാൻ പാടുള്ളൂ എന്നു ജോയ് മാത്യു പറയുന്നു. ഒറ്റയാൾ കോടതിയിൽ നടപ്പിലാക്കുന്ന വിധികൾ പലതും ഈ പറഞ്ഞ അസുഖങ്ങളുടെ പ്രതിഫലനമാണ് എന്ന് ചിന്തിക്കുന്നതിൽ യാതൊരു സംശയമില്ല എന്ന് ജോയ് മാത്യു കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വനിതാ കമ്മീഷൻ അധ്യക്ഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഗാർഹിക പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകളോട് ഉള്ള വനിതാ കമ്മീഷന്റെ മനോഭാവം വിമർശനങ്ങൾക്ക് ഇടയായിരിക്കുകയാണ്. പ്രശ്നങ്ങളിൽ നിൽക്കുന്നവർക്ക് പിന്തുണയും, മാന്യമായ രീതിയിൽ ഉപദേശം നൽകുകയും, ധൈര്യം നൽകുന്നതിനു പകരം യാതൊരു മനുഷ്യത്വമില്ലാത്ത പെരുമാറ്റം ആയിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ ഭാഗത്തു നിന്നുണ്ടായത് എന്ന് അഭിപ്രായങ്ങൾ ആണ് പുറത്തു വരുന്നത്. വീട്ടിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം തേടി വിളിക്കുന്നവർ ആഗ്രഹിക്കുന്നത് അവരുടെ പരാതികൾ കേൾക്കാൻ മനസ്സുള്ള ഒരു വ്യക്തിയെയാണ്. മനുഷ്യത്വം, സഹാനുഭൂതിയും ഉള്ള ഒരു പ്രതിനിധി ആകുന്നതിനു പകരം വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് വനിതാ കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.