ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിൽ ഉണ്ടായ ബാർജ് അപകടത്തിൽ 200 പേരെ രക്ഷപ്പെടുത്തി ഐഎൻഎസ് കൊച്ചി. മുംബൈയിൽ നിന്നും 35 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങി പോയ ബാർജിൽ എണ്ണ ഖനനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. മറ്റു രണ്ടു ബാറിലുണ്ടായ 144 പേരെ രക്ഷപ്പെടുത്തിയിരുന്നു. പി 305 എന്ന ബാർജ് ആണ് അപകടത്തിൽപ്പെട്ടത്. മുംബൈയ്ക്ക് അടുത്ത് നങ്കൂരമിട്ടു കിടന്ന മൂന്ന് ബാർജുകളും ഒരു റിഗ്ഗും ആണ് അപകടത്തിൽപ്പെട്ടത്.
ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ടെഗ്, ഐഎൻഎസ് ബെത്വ, ഐഎൻഎസ് ബിയാസ് എന്നീ നാവികസേനയുടെ കപ്പലുകളും പി 8 ഐ സമുദ്ര നിരീക്ഷണ വിമാനം, സീക്കിംഗ് ഹെലികോപ്റ്ററുകൾ എന്നിവ ഒത്തുചേർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ ആണ് നടത്തിയതെന്ന നാവികസേനയുടെ വക്താവ് അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും ബാർജ് പി 305 കടലിൽ തന്നെ തുടർന്നതിനെ സംബന്ധിച്ച വിശദ വിവരങ്ങൾ അന്വേഷിക്കാൻ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്. മുംബൈയിലെ ബാർജ് അപകടത്തിൽ ഇതുവരെ മൂന്ന് മലയാളികൾ ആണ് മരിച്ചിട്ട് ഉള്ളത്. വടുവഞ്ചാൽ സ്വദേശി സുമേഷ്, കൽപ്പറ്റ സ്വദേശി ജോമിഷ്, കോട്ടയം സ്വദേശി സഫിൻ ഇസ്മായിൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്.