പാലക്കാടിലെ ഷോർണൂറിൽ ജനിച്ചുവളർന്ന ഹരീഷ് ശിവരാമകൃഷ്ണനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ബാംഗ്ലൂർ ബേസ്‌ഡ് ആയിട്ടുള്ള പ്രശസ്ത കർണാട്ടിക് റോക്ക് ബാൻഡ് ആയ “അകം” എന്ന ബാൻഡിന്റെ പ്രധാന ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ബിറ്സ് പിലാനിയിൽ നിന്നും കെമിക്കൽ എൻജിനീയറിങ് ബിരുദം നേടിയ ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ സുഹൃത്തുക്കൾക്കൊപ്പം രൂപീകരിച്ച ബാൻഡ് ആണ് അകം. ലോകമെമ്പാടും ആരാധക ലക്ഷങ്ങൾ തീർത്ത് മുന്നേറുകയാണ് ഹരീഷും ഹരീഷിന്റെ ബാൻഡും.
ബാൻഡ് രൂപീകരിക്കുന്ന കാലത്ത് ഗാനം ആലപിക്കുന്നതിനോടൊപ്പം വയലിൻ വായിക്കുമായിരുന്നു ഹരീഷ്. എന്നാൽ പിന്നീട് ഗാനങ്ങൾ ആലപിക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആറു വർഷങ്ങൾക്കു ശേഷം വയലിൻ വായിക്കുന്ന ഹരീഷിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ നടി മുക്ത മകളെക്കുറിച്ച് ചാനൽപരിപാടിയിൽ നടത്തിയ വിവാദ പരാമർശത്തോട് പ്രതികരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്ണൻ. കുട്ടികൾക്കിടയിൽ ലിംഗസമത്വം സംബന്ധിച്ച് അടിസ്ഥാനപരമായ ബോധവൽക്കരണം നടത്തണം എന്ന് തന്റെ കുറിപ്പിലൂടെ ഹരീഷ് പങ്കു വെച്ചു.
ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ മകളെക്കുറിച്ച് മുക്ത പറഞ്ഞ പരാമർശങ്ങളാണ് ഏറെ വിവാദമായിരിക്കുന്നത്. മകൾ കിയാര എന്ന കണ്മണിക്ക് ഒപ്പമാണ് മുക്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. മകളെ പാചകവും ക്‌ളീനിംഗും എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ മുക്ത പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണമെന്നും മറ്റൊരു വീട്ടിൽ കയറി ചെല്ലാൻ ഉള്ളതാണെന്നും പറഞ്ഞത് ഏറെ വിവാദമായിരിക്കുകയാണ്. മുക്തയുടെ പരാമർശം വലിയ വിമർശത്തിന് വഴിയൊരുക്കി ഇരിക്കുകയാണ്. തന്റെയും മകളുടെയും പേരിൽ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ച് മുക്ത രംഗത്തെത്തിയിരുന്നു.
മകളെ എന്തൊക്കെ ജോലിയാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് കുക്കിങ് ക്‌ളീനിംഗ് എന്നിങ്ങനെ എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മുക്ത നൽകിയ മറുപടി. ഇതെന്താ ബാലവേല ആണോ എന്ന് ബിനു അടിമാലി ചോദിച്ചപ്പോൾ അല്ല പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം എന്നായിരുന്നു മുക്ത പറഞ്ഞത്. കല്യാണം കഴിക്കുന്നത് വരെ മാത്രമേ ആർട്ടിസ്റ്റ് ഒക്കെ ആകാൻ കഴിയൂ, അത് കഴിഞ്ഞു ഒരു വീട്ടമ്മ ആകുമ്പോൾ ഈ ജോലികൾ ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കയറി ചെല്ലാൻ ഉള്ളതല്ലേ എന്ന മുക്തയുടെ പരാമർശമാണ് ഏറെ വിവാദമായത്.
നിരവധി പേരാണ് താരത്തിനെ വിമർശിച്ച് രംഗത്തെത്തിയത്. മറ്റൊരു വീട്ടിൽ പോയി വീട്ടുവേല ചെയ്യേണ്ടതാണെന്നുള്ള പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതും ആണെന്നുള്ള പരാതികളും ഉയരുന്നുണ്ട്. ഇത്തരം പരാമർശങ്ങൾ പ്രേക്ഷക ലക്ഷങ്ങൾ കാണുന്ന ഒരു പരിപാടിയിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയണമെന്നും നിലവിൽ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
മകൾ അച്ചുവിന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഈ വിഷയത്തിൽ ഉള്ള തന്റെ നിലപാട് ഹരീഷ് അറിയിച്ചത്. ആൺപെൺ വ്യത്യാസമില്ലാതെ മക്കളെ സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം എന്നും കാലഹരണപ്പെട്ട ജൻഡർ നിയമങ്ങൾ പഠിപ്പിക്കുകയല്ല വേണ്ടതെന്നും ഹരീഷ് കുറിക്കുന്നു. കഴിച്ചു കഴിഞ്ഞാൽ പാത്രം കഴുകാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും എല്ലാം മകൾ അച്ചുവിന് പറഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് ഹരീഷ് പറയുന്നു. ഈ പണികളൊക്കെ അവളുടെ അച്ഛനും അമ്മയും വീട്ടിൽ ചെയ്യാറുണ്ട്.
ഇതൊന്നും വലിയ ആന കാര്യങ്ങൾ ആയതുകൊണ്ടല്ല എടുത്തു പറയുന്നത്. എന്നാൽ ഒരു ചെറിയ മാറ്റം ഉണ്ട്. ഇതൊക്കെ മകൾക്ക് പറഞ്ഞുകൊടുക്കുന്നത് ചെന്നു കയറുന്ന വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ വേണ്ടിയല്ല എന്ന് ഹരീഷ് കുറിച്ചു. മകളെ സ്വയംപര്യാപ്ത ആക്കുവാൻ വേണ്ടിയാണ് ഈ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുക്കുന്നത്. ആൺപെൺ വ്യത്യാസമില്ലാതെ മക്കൾ സ്വയംപര്യാപ്തതർ ആകുവാൻ മാതാപിതാക്കളാണ് ശ്രമിക്കേണ്ടത്. അല്ലാതെ കാലഹരണപ്പെട്ട ജൻഡർ റൂൾസ് പഠിപ്പിക്കുന്നതിലല്ല കാര്യമെന്ന് അറിയാനുള്ള മെച്യൂരിറ്റി മാതാപിതാക്കൾക്ക് ഉണ്ടാകണം എന്നും ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.