സമൂഹമാധ്യമങ്ങളിൽ ഒരുപാട് മോഷണ വീഡിയോകൾ നമ്മൾ കാണാറുണ്ട്. മോഷ്ടിച്ചതിനു ശേഷം വീട്ടുടമസ്ഥന്റെ വീട്ടിൽ കിടന്നുറങ്ങിയ മോഷ്ടാവിനെ പോലീസ് പിടിച്ച വാർത്തകൾ അടുത്തിടെ ആയിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞത്. സ്വർണ്ണക്കടയിലും ടെക്സ്റ്റൈൽ ഷോപ്പിലും സ്ത്രീകളടക്കമുള്ളവർ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.
അടുത്തിടെ ഒരു മോഷ്ടാവിന്റെ വ്യത്യസ്തമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്. ഒരു ഹാർഡ്‌വെയർ സ്റ്റോറിൽ മോഷണം നടത്തിയതിനു ശേഷം ഉള്ള കള്ളൻറെ ആനന്ദനൃത്തം ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്. ഉത്തർപ്രദേശിലെ ചൻദൗലിയിലുള്ള പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപം ആയിരുന്നു മോഷണം നടന്നത്.
ഇപ്പോഴിതാ വിമാനത്തിൽ വന്നിറങ്ങിയിട്ട് ഉള്ള മോഷണ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അടുത്തടുത്ത ദിവസങ്ങളിലായി കൊച്ചി നഗരത്തിൽ മോഷണം നടന്നത് നാലു വീടുകളിലാണ്. ഈ മാസം 21നാണ് നെടുമ്പാശ്ശേരിയിൽ മൂന്നംഗ സംഘം വിമാനമിറങ്ങിയത്. നഗരത്തിൽ പൂട്ടികിടക്കുന്ന വലിയ വീടുകൾ ലക്ഷ്യം വെച്ചാണ് ഇവർ മോഷണം നടത്തുന്നത്.
വിമാനത്തിൽ വന്നിറങ്ങിയ ദിവസം തന്നെ ഇവർ കടവന്ത്ര ജവഹർ നഗർ ഉള്ള വീട്ടിൽ കയറി 8 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി. അടുത്ത ദിവസം കീർത്തി നഗറിലെ വീട്ടിൽ നിന്നു 3 പവൻ സ്വർണവും 2500 രൂപയും മോഷ്ടിച്ചു. അടുത്ത വീട്ടിൽ മോഷണം നടത്താൻ പദ്ധതിയിടുന്നതിനിടയിലാണ് പോലീസ് ഇവരെ പിടികൂടിയത്. ഉത്തർപ്രദേശ് സമ്പാൽ സ്വദേശി ചന്ദ്രബൻ (38), ഡൽഹി സ്വദേശികളായ ജെ ജെ കോളനിയിൽ നിന്ന് മിന്റു വിശ്വാസ് (47), ഹിജായപൂർ സ്വദേശി ഹരിചന്ദ്ര (33) എന്നിവരാണ് പിടിയിലായത്.
നഗരത്തിൽ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു വീടുകളിൽ വലിയ മോഷണങ്ങൾ നടന്നതോടെ പോലീസ് പരിശോധനകൾ ശക്തമാക്കി. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള വ്യാപകമായ പരിശോധനകളും നടത്തി. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് രണ്ടു കവർച്ചകളും നടത്തിയത് ഒരു സംഘമാണെന്ന് പോലീസിന് മനസ്സിലായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് കിട്ടാവുന്നത്ര സ്വർണവും പണവും മോഷ്ടിക്കുന്നത് ആണ് ഈ സംഘത്തിന്റെ രീതി.
സംഘത്തിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതോടെ സിറ്റി പോലീസ് കമ്മീഷണർ സി എസ് നാഗരാജയുടെ നിർദേശത്തിൽ കടവന്ത്ര, എളമക്കര, നോർത്ത്, സെൻട്രൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവിയിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ച് ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും പോലീസുകാരെ ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിലും ഹോട്ടലുകളിലും വ്യാപകമായ പരിശോധന നടത്തി.
തുടർന്നാണ് പുലർച്ചെ രണ്ടുമണിയോടെ പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും അവരെ കണ്ടെത്തിയത്. തിരിച്ചറിയൽ കാർഡും ഫോൺ നമ്പറും ഉപയോഗിച്ച് ആയിരുന്നു ഇവർ തന്നെ ആണ് പ്രതികൾ എന്ന് ഉറപ്പിച്ചത്. ഉത്തർപ്രദേശിൽ നിന്നും വിമാനമിറങ്ങിയ ഇവർ രണ്ടു വീടുകളിൽ മോഷണം നടത്തിയതിനു ശേഷം പോലീസ് സംഘം കൊച്ചിയിൽ മുഴുവൻ പരിശോധന നടത്തുമ്പോൾ എളമക്കര മണിമല ക്രോസ് റോഡിലെ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചും പാലാരിവട്ടത്തെ വീട്ടിൽ നിന്നും 35,000 രൂപയും മോഷ്ടിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതികളെ അതിസാഹസികമായ പോലീസ് പിടികൂടിയത്.