കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് അമ്മ സംഘടനയുടെ പൊതുയോഗത്തിന് താരങ്ങൾ എത്തിയ ചിത്രങ്ങളും വീഡിയോകളും ആയിരുന്നു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ഇലക്ഷൻ ആയിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത്. താര സംഘടനയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു ഇത്. ആദ്യമായിട്ടാണ് അമ്മ സംഘടനയിൽ ജനാധിപത്യ രീതിയിൽ ഒരു ഇലക്ഷൻ നടക്കുന്നത്.
ആദ്യം മുതലേ വലിയ വിവാദങ്ങൾ ആയിരുന്നു സംഘടനയിൽ. ഷമ്മി തിലകൻ പത്രിക നൽകുകയും പത്രിക തള്ളി കളയുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു ഉണ്ണി ശിവപാൽ നൽകിയ പത്രിക തള്ളി കളഞ്ഞിരുന്നു. പേര് എഴുതി ഒപ്പു വെച്ചില്ല എന്നായിരുന്നു ഇതിന് കാരണം. ക്യാമ്പസുകളിലും പഞ്ചായത്തുകളിലും കാണുന്ന ഇലക്ഷന് സമാനം ആയിട്ടുള്ള ഇലക്ഷൻ ആയിരുന്നു ഇത്തവണ അമ്മ സംഘടനയിൽ നടത്തിയത്.
അമ്മയുടെ അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്ററുകൾ അടക്കം പ്രചരിപ്പിച്ചിരുന്നു. വോയിസ് മെസ്സേജുകൾ ആയി വോട്ട് അഭ്യർത്ഥനകളും നോട്ടീസ് പിടിച്ച് ഉള്ള വോട്ട് അഭ്യർത്ഥനയും അങ്ങനെ പല പുതുമകളും ഇത്തവണത്തെ യോഗത്തിൽ നടന്നിരുന്നു. മോഹൻലാലിനെതിരെ സ്ഥാനാർത്ഥികൾ ആരും വരാത്തതിനാൽ മോഹൻലാൽ ഏകപഷീയമായി പ്രസിഡണ്ട് ആവുകയും ഇടവേളബാബു ജനറൽ സെക്രട്ടറി ആവുകയും ചെയ്‌തു.
ട്രെഷറർ ആയി സിദ്ദിക്കും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടായി 3 സ്ഥാനാർത്ഥികളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ഔദ്യോഗിക പാനലിൽ നിന്നും ശ്വേത മേനോനും ആശ ശരത്തും മത്സരിക്കുമ്പോൾ മണിയൻപിള്ള രാജുവും മത്സരിക്കാൻ തയ്യാറായി. ഔദ്യോഗിക പാനലിന് എതിരായി നാല് പേരായിരുന്നു മത്സരരംഗത്ത് വന്നത്. ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരായിരുന്നു ഇവർ.
എട്ടരയോടെ താരസംഘടനയുടെ അംഗങ്ങൾ ജനറൽ ബോഡി യോഗത്തിൽ എത്തി. സ്ഥാനാർത്ഥികൾ അവരുടെ രീതിയിലുള്ള വോട്ടുപിടിത്തം നടത്തുന്നുണ്ടായിരുന്നു. വിജയ് ബാബുവും മണിയൻപിള്ള രാജുവിനും വലിയ രീതിയിലുള്ള പോസ്റ്ററുകൾ തയ്യാറാക്കിയിയിരുന്നു. കവാടത്തിന് അടുത്ത് തന്നെ സ്ഥാനാർത്ഥികൾ നിന്ന് വോട്ട് പിടിക്കുന്നുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി ശ്വേതാമേനോൻ വോട്ട് പിടിക്കുന്ന രംഗങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
പത്തുമണിയോടെ യോഗ നടപടികൾ ആരംഭിക്കുകയായിരുന്നു. മോഹൻലാലിന്റെ അധ്യക്ഷതയിലാണ് നടപടികൾ ആരംഭിച്ചത്. പിന്നീടായിരുന്നു മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചത്. കഴിഞ്ഞ യോഗം മുതൽ അമ്മയുടെ പ്രവർത്തനങ്ങളിൽ സജീവമല്ല മമ്മൂട്ടി.
അതുകൊണ്ടു തന്നെ യോഗത്തിൽ എത്തിയാൽ ഏറ്റവും പുറകു വശത്തെ സീറ്റിൽ ഇരിക്കുന്നതാണ് പതിവ്. മോഹൻലാൽ അടക്കം പല താരങ്ങളും മമ്മൂട്ടിയോട് മുൻവശത്ത് വന്നിരിക്കാൻ ആവശ്യപ്പെടുമ്പോൾ ഇവിടെ ഇരിക്കുന്നതാണ് സുഖം എന്നും അവിടെയിരിക്കുന്ന ടെൻഷൻ ഒന്നും ഇവിടെ ഇല്ല എന്നും മമ്മൂട്ടി പറയുന്നു.
മാധ്യമങ്ങളെ പുറത്താക്കിയതിനു ശേഷമായിരുന്നു യോഗ നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം അമ്മ സംഘടന നടത്തിയ ഓരോ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. പിന്നീട് വോട്ടിംഗ് നടന്നു.
പതിനൊന്നു മണിയോടെ വോട്ടിംഗ് ആരംഭിച്ചു. ആദ്യം സീനിയർ സിറ്റിസണുകളാണ് വോട്ട് ചെയ്തത്. പിന്നീട് മറ്റുള്ളവർ വോട്ട് ചെയ്യാൻ ആരംഭിച്ചു. ആദ്യമായാണ് അമ്മയുടെ ചരിത്രത്തിൽ 316 താരങ്ങൾ ഒരു യോഗത്തിൽ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിൽ 312 പേരും വോട്ട് ചെയ്തു.