മഴക്കാലം കഴിഞ്ഞു ഇനി പ്രളയത്തെ കുറിച്ചുള്ള ആശങ്കകൾ വേണ്ടെന്ന് ആശ്വസിച്ചു ഇരിക്കുന്ന സമയത്താണ് നിർത്താതെ പെയ്ത ഒറ്റമഴയിൽ കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. കഴിഞ്ഞ 30 വർഷങ്ങളായി അറബിക്കടലിൽ ചുഴലികാറ്റുകൾ രൂപപ്പെടുന്നുണ്ട് എങ്കിലും 2017 ലാണ് ഓഖി എന്ന ചുഴലിക്കാറ്റ് കേരളത്തിൽ എത്തുന്നത്. കേരളത്തിന്റെ തീരത്തിന് സമീപത്തു കൂടെ ചുഴലികാറ്റുകൾ എല്ലാ വർഷവും കടന്നു പോകും എങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങൾ മാത്രമായിട്ടാണ് കേരളത്തിനെ മുക്കി കളയുന്ന രീതിയിൽ പ്രളയമുണ്ടാവുന്നത്.
2018ലെ പ്രളയം കഴിഞ്ഞപ്പോൾ ഇനി 100 വർഷം കഴിഞ്ഞാൽ മാത്രമേ ഇങ്ങനെയൊരു പ്രളയം ഉണ്ടാവുകയുള്ളൂ എന്ന് പറഞ്ഞിരിക്കുമ്പോൾ ആയിരുന്നു തൊട്ടടുത്ത വർഷം തന്നെ കേരളത്തിൽ വീണ്ടും പ്രളയം ഉണ്ടാകുന്നത്. ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ കാണാതായ 4 കുട്ടികളുടെ അടക്കം ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയിൽ (55) ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28) മകൻ അമീൻ സിയാദ് (7) മകൾ അംന സിയാദ് (7) കല്ലുപ്പുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ ഫൈസൽ (8) അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അഫ്സാൻ അഹിയാൻ എന്നീ കുട്ടികളുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നും ആണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെടുത്തത്. ഇതോടെ ഇടുക്കി ജില്ലയിൽ മഴ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ ഏഴ് വയസ്സുകാരൻ സച്ചു ശാഹുലിനായുള്ള തിരച്ചിൽ തുടരുകയാണ്. വ്യക്തമായ വിവരങ്ങൾ നൽകാൻ കുടുംബത്തിൽ ഉള്ളവർക്കും കഴിഞ്ഞിട്ടില്ല. കുട്ടി വീട്ടിലായിരുന്നോ ഉണ്ടായത് എന്നും അവർക്കറിയില്ല. ഒഴുക്കിൽപ്പെട്ട് കാണാതായ ആൻസി സാബുവിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ ദുരന്തത്തിന് മുമ്പ് മലവെള്ളം വീടിന്റെ അരികിലൂടെ ഒലിച്ചെത്തുന്ന ദൃശ്യങ്ങൾ ബന്ധുവിന് വാട്സാപ്പിൽ അയച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് പാഞ്ഞെത്തിയ മലവെള്ളം ഫൗസിയെയും 2 കുഞ്ഞു മക്കളുടെയും ജീവനെടുത്തത്. മലവെള്ളം കുത്തി ഒഴുകുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉള്ളത്. ഉരുൾപൊട്ടലിൽ മരിച്ച കുരുന്നുകളുടെ ദൃശ്യങ്ങളും ഈ വീഡിയോയിൽ കാണാം. വീഡിയോ പകർത്തിയതിന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ കുരുന്നുകളും അഞ്ചു കുടുംബാംഗങ്ങളും മണ്ണിനടിയിൽ ആയി.വരാനിരിക്കുന്ന ദുരന്തത്തിന് മുന്നറിയിപ്പ് പോലെ മലവെള്ളം ഒഴുകി എത്തിയെങ്കിലും അത് തിരിച്ചറിയാനാകാതെ പോയി.
ബന്ധുവിന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഫൗസിയയും മക്കളായ അമീനും അംനയും. ഫൗസിയയുടെ സഹോദരന്റെ മക്കളാണ് അഫ്സാനും അഹിയാനും. രണ്ടുമണിയോടെ മണ്ണിൽ പൊതിഞ്ഞ കുട്ടികളുടെ മൃതദേഹങ്ങൾ ഓരോന്നായി കണ്ടെടുക്കുമ്പോൾ രണ്ടു കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ച് നിലയിലായിരുന്നു. കല്ലുപുരയ്‌ക്കൽ വീട്ടിൽ ഫൈസലിന്റെ മക്കളായ അഹിയാൻ ഫൈസൽ, അഫ്സാൻ ഫൈസൽ എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ അംന സിയാദിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫൗസിയയുടെയും അമീനിന്റെയും മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു
ഇടുക്കിയിൽ കുത്തിയൊലിച്ച് എത്തിയ മലവെള്ളം ഏഴു വീടുകൾ ആണ് തകർത്തത്. ദുരന്തത്തിൽപെട്ടതിൽ ഭൂരിഭാഗവും കുട്ടികളാണ്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആണ് കാണാതായവരിൽ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ മഴവെള്ള കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 23 ആയി. ഇവിടെ കൂടുതൽ രക്ഷാപ്രവർത്തകരെയും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും തുടരുന്ന മഴ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. കോട്ടയം ജില്ലയിലെ ഉരുൾപൊട്ടലിൽ പത്തു പേരാണ് മരിച്ചത്. രണ്ട് ദിവസങ്ങളിലായാണ് ഈ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവിടെ എത്ര പേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇല്ല.