ബിസിസിഐ പ്രസിഡണ്ടും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്നാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത് . സൗരവ് ഗാംഗുലിക്ക് നേരിയൊരു ഹൃദയാഘാതം ഉണ്ടായി എന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹം ആശുപത്രിയിൽ ആണെന്നും എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നും മന്ത്രി ട്വീറ്റിലൂടെ ആശംസിച്ചു.
ശനിയാഴ്ച രാവിലെ വ്യായാമത്തിനു ശേഷം ഗാംഗുലിക്ക് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗാംഗുലിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അഭിനയിച്ചിരുന്ന ഫോർച്യൂൺ ഓയിലിന്റെ പരസ്യം പിൻവലിച്ചു അധികൃതർ .
ഹൃദയത്തെ ആരോഗ്യപരമായി നിലനിർത്തുന്ന ഓയിൽ എന്ന രീതിയിൽ അവതരിപ്പിച്ച പരസ്യത്തിൽ ദാദ എന്ന് സ്നേഹത്തോടെ ഇന്ത്യക്കാർ അഭിസംബോധന ചെയ്യുന്ന ഗാംഗുലി ആണ് അഭിനയിച്ചിരുന്നത് .ഹൃദയാഘാതം കാരണം അദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പരിഹസിക്കപ്പെടുകയാണ് ഈ കമ്പനി. അതിനാൽ അദാനി വിൽമർ പരസ്യം പിൻവലിച്ചു.2000 മുതൽ 2005 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഗാംഗുലി ,2003 ലോകകപ്പ് ഫൈനൽ കളിച്ച ടീമിനെ നയിച്ചിരുന്നു. ഇടംകയ്യൻ ബാറ്റ്സ്മാനായ ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്.