സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പണത്തിനായി നെട്ടോട്ടമോടുന്ന മനുഷ്യരാണ് നമുക്കു ചുറ്റും ഉള്ളത്. സ്വന്തം കുടുംബത്തിനും സ്വന്തം സന്തോഷങ്ങൾക്കും ആയി ജീവിക്കുന്നവർ പലപ്പോഴും സഹജീവികളുടെ വേദനയും ദുരിതവും കാണുന്നില്ല. കണ്ടാലും കാണാത്തതുപോലെ നടിക്കുന്നു. ഇത്തരം മനുഷ്യർക്കിടയിൽ ഇന്നും സത്യവും ധർമ്മവും കൈവിടാത്ത ആളുകൾ ഉണ്ടെന്ന് സ്മിജയുടെ പ്രവൃത്തി നമുക്ക് കാണിച്ചു തരുന്നു. സ്മിജയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്മിജയ്ക്കും ഭർത്താവ് രാജേഷിനും ലോട്ടറി വിൽപ്പനയാണ്. സർക്കാരിൽ നിന്നും കിട്ടിയ വീട്ടിലാണ് ഇവരുടെ താമസം. ഇവർക്ക് രണ്ട് മക്കളാണുള്ളത്.
13 വയസ്സുകാരനായ മൂത്ത മകൻ ജഗൻ മസ്തിഷ്കത്തിൽ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയ മകൻ രണ്ടുവയസുകാരൻ ലുഖൈദ് അർബുദത്തിന് ചികിത്സയിലാണ്. ദുരിതം നിറഞ്ഞ ജീവിതത്തിൽ കാശിന് ഒരുപാട് ആവശ്യമുണ്ടെങ്കിലും തനിക്ക് അവകാശപ്പെടാത്ത പണം നേടിയെടുക്കാൻ സ്മിജ ഒരിക്കലും തയ്യാറല്ല. ബംബർ ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളുകളെ വിളിച്ച് ടിക്കറ്റ് എടുക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു സ്മിജ. 6 1 4 2 എന്ന നമ്പർ മാറ്റിവയ്ക്കാൻ പറഞ്ഞ ചന്ദ്രൻ പണം പിന്നീട് കാണുമ്പോൾ തരാം എന്ന് പറയുകയായിരുന്നു.
സ്മിജ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു എന്ന് ഏജൻസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചപ്പോൾ ആണ് പിന്നീട് പണം തരാമെന്ന് പറഞ്ഞു മാറ്റി വെച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത് എന്ന് തിരിച്ചറിയുന്നത്. പണം പിന്നെ നൽകാമെന്ന് സ്മിജയോട് പറഞ്ഞ് ലോട്ടറി ടിക്കറ്റ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട ചന്ദ്രന് സമ്മാനമായി ലഭിച്ചത് ആറ് കോടി രൂപയായിരുന്നു. പണം നൽകാത്തത് കൊണ്ട് നിയമപരമായി ടിക്കറ്റ് ചന്ദ്രന്റെതല്ല. അവകാശവാദം ഉന്നയിച്ചിട്ടൊരു കാര്യവുമില്ല. സ്മിജയുടെതുപോലുള്ള ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഏതൊരാളും ആ ടിക്കറ്റ് സ്വന്തമാക്കാൻ ആയിരിക്കും ശ്രമിക്കുക. എന്നാൽ ഭർത്താവിനെയും കൂട്ടി ചന്ദ്രന്റെ വീട്ടിൽ എത്തി ടിക്കറ്റ് കൈമാറി കാര്യം ബോധിപ്പിക്കുകയായിരുന്നു സ്മിജ.
ടിക്കറ്റിന്റെ വിലയായ 200 രൂപ മാത്രം വാങ്ങി തിരിച്ചുപോയി. പണത്തിനുവേണ്ടി പരക്കംപായുന്നവർക്ക് ജീവിതത്തിൽ സത്യവും ധർമ്മത്തിനും വലിയ സ്ഥാനം നൽകുന്ന സ്മിജയെ പോലുള്ളവർ ഒരു മാതൃകയാണ്. ഇതിനുമുമ്പും ഇത്ര സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നും സ്മിജ വെളിപ്പെടുത്തുന്നു. 60,000 രൂപയും ഒരു ലക്ഷം രൂപയും തുക ഇതിനുമുമ്പും ടിക്കറ്റിനു പണം നൽകാതെ മാറ്റി വെക്കാൻ ആവശ്യപ്പെട്ടവർക്ക് ലഭിച്ചിരുന്നുവെങ്കിലും ഇത്രയും വലിയ തുക ആയതുകൊണ്ട് ആകും ഇത് വലിയ വാർത്തയായതെന്ന് സ്മിജ പറയുന്നു.