പരീക്ഷണങ്ങൾ അതിജീവിക്കുന്നവർ മാത്രമേ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുകയുള്ളൂ. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു സമൂഹത്തിനിടയിൽ സഹജീവികളോടുള്ള അനുകമ്പ തിരിച്ചറിഞ്ഞ് മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച ജീവകാരുണ്യ പ്രവർത്തകൻ ആണ് ഫിറോസ് കുന്നുംപറമ്പിൽ. എന്നാൽ ചെയ്ത നന്മകളുടെ പേരിൽ അഭിമാനവും അംഗീകാരങ്ങളേക്കാൾ ഏറെ പ്രതിസന്ധികളും പ്രയാസങ്ങളും ആണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. സഹായം സ്വീകരിച്ചവർ തന്നെ പിന്നീട് കള്ളൻ ആക്കുമ്പോൾ വലിയ മനപ്രയാസം ആണ് നേരിടുന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
തനിക്കുനേരെ സഹായങ്ങൾക്ക് അപേക്ഷ നൽകാൻ എത്തിയവർക്ക് മുന്നിലാണ് ഫിറോസ് മനസ്സുതുറന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ധനസഹായത്തിനായി ഫിറോസിനെ സമീപിക്കുന്നത്. രോഗികളുടെ ദുരവസ്ഥ കണ്ട് സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ഫിറോസ് അവർക്കുവേണ്ടി ധനസഹായം അഭ്യർത്ഥിക്കുന്ന വീഡിയോകൾ പങ്കുവയ്ക്കുന്നത്. ഫിറോസിന്റെ സേവനങ്ങളിൽ വിശ്വാസമുള്ള പ്രവാസികളും സുഹൃത്തുക്കളുമാണ് രോഗികൾക്ക് ധനസഹായം നൽകുന്നത്. ചികിത്സയ്ക്കു വേണ്ടതിനേക്കാളേറെ പണം ചിലർക്കൊക്കെ ലഭിക്കാറുണ്ട്. ചില രോഗികൾ ബാക്കി വന്ന പണം സന്തോഷത്തോടെ ഫിറോസിനെ തിരിച്ചേൽപ്പിക്കാറുമുണ്ട്.
തങ്ങളെപ്പോലെ മറ്റു രോഗികൾക്ക് ആ പണം ഉപകാരപ്പെടട്ടെ എന്നു കരുതി ഫിറോസിന് തന്നെ ബാക്കി പണം ചെക്കായും പണമായും തിരിച്ചേൽപ്പിക്കുന്നവരുണ്ട് . എന്നാൽ അങ്ങനെ ഏൽപ്പിച്ചവർ പിന്നീട് അതിന്റെ കണക്ക് ചോദിച്ചു വരികയും ഫിറോസിനെ കള്ളൻ ആക്കുന്ന സാഹചര്യവും ആണ് ഉണ്ടാവുന്നത്. പരാതികൾ കേട്ട് വീട്ടിൽ സമാധാനത്തോടെ കഴിയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ എന്ന് ഫിറോസ് പറയുന്നു. മൊബൈലുമായി എത്തി ഫിറോസ് കള്ളനാണ് എന്ന് പറയിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ തന്നെ കള്ളനാക്കേണ്ട കാര്യമില്ല എന്ന് ഫിറോസ് പറയുന്നു. തന്റെ സേവനങ്ങളിൽ സംശയമുള്ളവർക്ക് പോലീസിൽ പരാതി നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു മൂന്നു വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾക്ക് കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഫിറോസ് ചെയ്യുന്നത്. എന്നാൽ ബാക്കി വരുന്ന പണം ഏത് രോഗികൾക്ക് എപ്പോൾ കൊടുത്തു എന്ന് കൃത്യമായി പറയാൻ താൻ ഒരു കമ്പ്യൂട്ടർ അല്ല എന്നും ഒരു മനുഷ്യനാണ് എന്നും ഫിറോസ് പറയുന്നു. തന്റെ ഫേസ്ബുക്ക് വീഡിയോ കണ്ട് തന്നെ വിശ്വസിക്കുന്നവർ ആണ് രോഗികളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നത്. അല്ലാതെ രോഗികളുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളോടെയുന്നോ പണമല്ല അത്. എന്നിട്ടും ആ പണത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് തന്നെ കള്ളൻ ആക്കുന്ന രീതി തുടരുകയാണെങ്കിൽ മനഃസമാധാനത്തിനു വേണ്ടി ഒന്നും ചെയ്യാതെ മിണ്ടാതെ നിൽക്കേണ്ടി വരും എന്നും അദ്ദേഹം പറയുന്നു. സമൂഹമാധ്യമങ്ങളിൽ ആളാവാൻ ആയി, നന്മകൾ മാത്രം ചെയ്യുന്ന ഇത്തരം വ്യക്തിത്വങ്ങളെ വ്യക്തിഹത്യ ചെയ്യുന്നതിലൂടെ ജീവനുവേണ്ടി നെട്ടോട്ടമോടുന്ന പല രോഗികളെയും സഹായിക്കാനുള്ള ഒരു മനസ് ആണ് ദുർബലപ്പെടുന്നത്.