ഇന്ന് മുതൽ രാജ്യത്ത് ഫാസ്റ്റാജുകൾ നിർബന്ധമാക്കും. ടോൾ പ്ലാസകളെ ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായി ആണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഫാസ്റ്റാഗ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. ഇത് വരെ വാഹനങ്ങളിൽ ഫാസ്റ്റാഗ് ഘടിപ്പിക്കാത്തവർ ഇരട്ടി തുക പിഴ നൽകേണ്ടി വരും. ജനുവരി ഒന്ന് മുതൽ സംവിധാനം നടപ്പിലാക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം നീട്ടി വെക്കുകയായിരുന്നു. എന്നാൽ ഇനി സമയപരിധിയിൽ വിട്ടു വീഴ്ച ഇല്ലെന്നും ഇന്ന് മുതൽ ഫാസ്റ്റാഗ് നിർബന്ധമാക്കും എന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
2017 ഡിസംബർ 1 മുതൽ നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് ഫാസ്റ്റാഗ് നിർബന്ധമാക്കിയിരുന്നു. നിലവിൽ 75 മുതൽ 80 ശതമാനം വാഹനങ്ങൾ രാജ്യത്തുള്ള ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് ഉപയോഗിച്ച് കടന്നു പോകുന്നുണ്ട്. ദേശീയ പാതകളിലെ ഒരു പാത ഒഴികെയുള്ളവയെല്ലാം ഫാസ്റ്റാഗ് പാതകളാക്കി മാറ്റിക്കഴിഞ്ഞു. നിലവിലെ ചട്ടം അനുസരിച്ച് ഫാസ്റ്റാഗ് ഇല്ലാത്ത വാഹനം ഈ പാതയിലേക്ക് കടക്കുകയാണെങ്കിൽ ഇരട്ടി തുക പിഴ നൽകേണ്ടി വരും.പണമടച്ചതിനു ശേഷം യാത്ര തുടരാൻ ഒരു പാത നീക്കിവെച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ ഇത് ഒഴിവാക്കാൻ ആണ് സർക്കാരിന്റെ പുതിയ പരിഷ്കരണം.
ടോൾ പ്ലാസകൾ ഡിജിറ്റൽവൽക്കരിക്കുന്നതിലൂടെ സമയലാഭം, ഇന്ധന ലാഭം, തടസ്സമില്ലാത്ത യാത്ര എന്നിവയാണ് നേട്ടങ്ങൾ. ചരക്കുവാഹനങ്ങൾക്കും നിബന്ധന ബാധകമാണ്. ഫാസ്റ്റാഗ് വാലറ്റിൽ മിനിമം തുക ഉണ്ടാകണമെന്ന നിബന്ധന ദേശീയ പാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ നെഗറ്റീവ് ബാലൻസ് അല്ലാത്തവർക്ക് ടോൾ പ്ലാസയിലൂടെ കടന്നു പോകാൻ സാധിക്കും.