കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലായ സംഭവമായിരുന്നു മകളെ നെഞ്ചിൽ ചേർത്തിരുത്തി ഫുഡ് ഡെലിവറി ജോലി ചെയ്യുന്ന ഒരു അമ്മയുടെ ചിത്രങ്ങളും വീഡിയോയും. കടുത്ത വെയിലിലും മകൾക്ക് വെയിൽ കൊള്ളാത്ത വിധം മാറോടു ചേർത്ത് അധ്വാനിച്ച് ജീവിക്കുന്ന യുവതിയുടെ ചിത്രങ്ങൾ കണ്ടു നിന്നവരെ വിഷമിപ്പിക്കുകയും അതെ സമയം പ്രചോദനം നൽകുകയും ചെയ്തിരുന്നു. എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന ഈ യുവതിയുടെ പേര് രേഷ്മ എന്നാണ്. ആഴ്ചയിൽ ആറു ദിവസങ്ങളും മകളെ വീടിനടുത്തുള്ള ഡേ കെയറിൽ നിർത്തിയാണ് രേഷ്മ ഡെലിവറിക്ക് പോകുന്നത്. എന്നാൽ ഒഴിവ് ദിവസം ഇൻസെന്റീവ് കൂടുതൽ ലഭിക്കുന്നതിനാൾ ജോലിക്ക് പോകാതിരിക്കാൻ പറ്റില്ല.
പൊരിവെയിലത്തും മക്കളെ മാറോട് ചേർത്ത് ജോലിക്ക് പോകുമ്പോൾ അവൾ സുരക്ഷിതമാണ് എന്ന സംതൃപ്തിയാണ് രേഷ്മയ്ക്ക്. പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി ഇല്ല എന്ന 23 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ നമുക്ക് കാണിച്ചു തരുന്നു. ജീവിതത്തോടുള്ള രേഷ്മയുടെ പോരാട്ടത്തിന് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. പഠനത്തിനും മറ്റു വീട്ടുചിലവിനു മായി ഭർത്താവിന്റെ വരുമാനം മാത്രം മതിയാകില്ല എന്ന് വന്നപ്പോഴാണ് രേഷ്മ സ്വിഗിയിൽ ജോലിക്ക് പ്രവേശിച്ചത്. രേഷ്മയുടെ വീഡിയോ വൈറലായതോടെ ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഈസാഫ് ഗ്രൂപ്പ്. രേഷ്മയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നൽകുമെന്നാണ് ഇസാഫ് ഗ്രൂപ്പ് വാഗ്ദാനം നൽകിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് സാധാരണക്കാരെ നമുക്കറിയാം. എന്നാൽ രേഷ്മയ്ക്ക് തന്റെ ജീവിത മാർഗമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഏതൊരു വിഷയത്തെയും അനുകൂലിക്കാനും വിമർശിക്കാനും ഒരുപാട് പേരുണ്ടാകും. രേഷ്മയുടെ കാര്യത്തിലും ഈ പതിവ് തെറ്റിയില്ല. മകളെ ബാഗിലാക്കി വെയിലത്ത് കൊണ്ടുനടക്കുന്ന അമ്മ എന്ന വിമർശനവുമായി ചിലർ മുന്നോട്ടുവന്നിരുന്നു. എന്നാൽ ഇവരാരും സത്യാവസ്ഥ അറിയാതെ ആണ് രേഷ്മയെ കുറ്റപ്പെടുത്തുന്നത്. ഞായറാഴ്ച ഡേ കെയർ അവധി ആയതുകൊണ്ടാണ് രേഷ്മ മകളെ ഒപ്പം കൂട്ടുന്നത്. ഈ കാലത്ത് മകളെ സുരക്ഷിതമായി ഏൽപ്പിച്ചു പോകാൻ ഒരു ഇടം ഇല്ലാത്തതിനാലാണ് പൊരിവെയിലത്തും രേഷ്മ മകളുമായി ഫുഡ് ഡെലിവറിക്ക് ഇറങ്ങുന്നത്.
രേഷ്മയുടെത് പ്രണയവിവാഹം ആയിരുന്നു. അത് കൊണ്ട് വീട്ടുകാരുടെ യാതൊരു പിന്തുണയും ഇവർക്കില്ല. കലൂരിൽ ഒരു സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിംഗ് കോഴ്സ് പഠിക്കുന്ന രേഷ്മ ഫീസ് അടക്കാനുള്ള പണത്തിനായി ആണ് ജോലിക്ക് പ്രവേശിച്ചത്. ക്ലാസ്സ് ഉള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെ രേഷ്മ ഫുഡ് ഡെലിവറി ചെയ്യുന്നുണ്ട്. രേഷ്മയുടെ ഭർത്താവ് രാജു ഗൾഫിൽ ഹോട്ടൽ ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോഴാണ് രേഷ്മ ഫുഡ് ഡെലിവറിക്കായി ഇറങ്ങിയത്.