ആലപ്പുഴ ജില്ലാ കളക്ടർ ഡോക്ടർ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമായ ഡോക്ടർ ശ്രീരാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തുകൊണ്ടാണ് വിവാഹ ചടങ്ങുകൾ നടന്നത. വിവാഹം കഴിക്കാനുള്ള തീരുമാനം ഐ എ എസ് സുഹൃത്തുക്കളെ വാട്സാപ്പിലൂടെ ആണ് ഇരുവരും അറിയിച്ചത്.
എംബിബിഎസ് ബിരുദം പൂർത്തിയാക്കിയതിനു ശേഷം ആയിരുന്നു ഇവർ ഇരുവരും സിവിൽ സർവീസിൽ എത്തുന്നത്. എറണാകുളം പനമ്പിള്ളി നഗർ സ്വദേശിയാണ് ശ്രീറാം. 2012ൽ രണ്ടാം റാങ്കോടെ ആണ് ശ്രീരാം സിവിൽ സർവീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ്കളക്ടർ ആയി പ്രവർത്തിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ രേണു രാജ് 2014ലാണ് രണ്ടാം റാങ്കോടെ ഐഎഎസ് പാസ്സാകുന്നത്.
തൃശ്ശൂർ, ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി പ്രവർത്തിച്ചിരുന്ന രേണു രാജ് ഇപ്പോൾ ആലപ്പുഴ ജില്ലാ കളക്ടർ ആണ്. ദേവികുളം സബ് കളക്ടർ ആയിരിക്കുന്ന സമയത്ത് ആദ്യം ശ്രീരാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കയ്യേറ്റം ഒഴിപ്പിക്കലിലൂടെ ആണ് ഇവർ വാർത്തകളിൽ ആദ്യം ഇടം നേടുന്നത്.
സഹപാഠിയായ ഡോക്ടറുമായി വിവാഹിതയായിരുന്നു രേണു രാജ് ഈ ബന്ധം വേർപിരിഞ്ഞിരുന്നു. 2019ൽ മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കാറപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ശ്രീരാമനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീടാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ആയി ശ്രീരാമിനെ നിയമിക്കുന്നത്.
ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത് മുമ്പ് എറണാകുളം അസിസ്റ്റന്റ് കളക്ടർ, തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ, ദേവികുളം സബ്കളക്ടർ, നഗരകാര്യ ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു രേണു രാജ്. ശ്രീരാം ആണെങ്കിൽ പത്തനംതിട്ട അസിസ്റ്റന്റ് കലക്ടർ, ദേവികുളം സബ് കളക്ടർ, സർവേ ആൻഡ് ലാൻഡ് ഡയറക്ടർ, തിരുവല്ല ആർടിഒ, പൊതുഭരണ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി, കോവിഡ് ടാറ്റ മാനേജ്‌മന്റ് നോഡൽ ഓഫീസർ തുടങ്ങിയ പദവികളാണ് വഹിച്ചിട്ടുള്ളത്.