വ്യത്യസ്തമായ കുറിപ്പുകളും ശക്തമായ നിലപാടുകളും കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയ ആയ വ്യക്തി ആണ് ഡോക്ടർ ഷിംന അസീസ്. സമകാലിക വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ പങ്കുവെക്കുന്ന ഡോക്ടറുടെ കുറിപ്പുകൾ എല്ലാം ശ്രദ്ധേയം ആകാറുണ്ട്. പലപ്പോഴും ഡോക്ടറുടെ അഭിപ്രായങ്ങൾ വിമർശനങ്ങൾക്കും ഇടയാകാറുണ്ട്. ഒരു ഡോക്ടർ മാത്രമല്ല എഴുത്തുകാരിയും വ്ലോഗറും കൂടിയാണ് ഷിംന അസീസ്.
ഇപ്പോഴിതാ മമ്മൂട്ടിയും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “പുഴു” എന്ന ചിത്രത്തിനെ ആസ്പദമാക്കി ഡോക്ടർ ഷിംന അസീസ് പങ്കു വെച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. എല്ലാവരുടെയും മുന്നിൽ വച്ച് മക്കളെ ചീത്ത പറയുന്നതും സൂപ്പർ മാർക്കറ്റിലും ആശുപത്രിയി ലോബിയിലും എല്ലാം മക്കളെ തല്ലി നാണംകെടുത്തി വിഷമിപ്പിച്ചിട്ട് അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തത് ആണെന്ന് പറഞ്ഞ് രണ്ട് ചോക്ലേറ്റ് മേടിച്ചു കൊടുത്താൽ തീരുന്നത് ആണ് മക്കളും ആയിട്ടുള്ള പ്രശ്നം എന്ന് ചില മാതാപിതാക്കൾ കരുതാറുണ്ട്.
നിങ്ങളുടെയും പങ്കാളിയുടെയും അണ്ഡവും ബീജവും ആയതുകൊണ്ട് കുട്ടികളുടെ മൊത്തത്തിൽ ഉള്ള അവകാശം അതായത് തല്ലാനും കൊല്ലാനും ഉൾപ്പെടെ രക്ഷിതാവിന് ആണെന്നും രക്ഷിതാക്കൾ ദൈവ തുല്യരാണെന്നും കരുതുന്ന മറ്റു ചിലർ ഉണ്ട്. എല്ലാവരും ഇങ്ങനെയല്ല. എന്നാൽ ഇങ്ങനെയും ചിലരുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് “പുഴു” എന്ന സിനിമ. കടുത്ത ജാതി ബോധം ഉൾപ്പെടെ മറ്റു വിശദാംശങ്ങളും ടോക്സിക് പേരന്റിംഗ് എന്താണെന്ന് വ്യക്തമായി കാണിച്ചു തരികയാണ് മമ്മൂട്ടിയുടെ കഥാപാത്രം ആദ്യം മുതൽ അവസാനം വരെ.
മക്കളെ കുറ്റം പറഞ്ഞും വഴക്ക് പറഞ്ഞും തെറി വലിച്ചും ഇടയ്ക്ക് പശുവിന് കാടി കൊടുക്കുന്നത് പോലെ നാല് ഉമ്മ കൊടുത്ത് ബാലൻസ് ചെയ്യുന്ന മാതാപിതാക്കൾ ഇന്നും സർവ്വസാധാരണമാണ്. അമിതമായി പൊതിഞ്ഞു പിടിച്ച് കുട്ടിയെ ശ്വാസംമുട്ടിച്ചു, മറ്റു കുട്ടികളുമായി താരതമ്യം ചെയ്തും, കടുത്ത ശിക്ഷകൾ നൽകി, അവകാശങ്ങൾ നിഷേധിച്ച്, ആവശ്യങ്ങൾ നിരസിച്ച് നിരാകരിച്ച്, അമ്മ അച്ഛൻ സ്ഥാനത്തിൽ അഭിരമിക്കുന്നവർ എത്രമാത്രം ഹീനമായി ആണ് കുഞ്ഞുങ്ങളെ കാണുന്നത് എന്ന് ഓർമിപ്പിക്കുന്നു.
മാതാപിതാക്കളെ സ്നേഹിക്കാൻ വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട മെഷീനുകൾ അല്ല കുട്ടികൾ. അങ്ങോട്ട് പ്രകടമായ സ്നേഹം കൊടുക്കാതെ ഒരിക്കലും ഇങ്ങോട്ട് സ്നേഹമോ സന്തോഷമോ നല്കാൻ അവർ ബാധ്യസ്ഥരല്ല. അവരോട് ഇങ്ങോട്ട് ആവശ്യപ്പെടാൻ അല്ല മറിച്ച് അങ്ങോട്ട് നൽകാനുള്ളതാണ് അവരുടെ കുട്ടിക്കാലം. നോ പറയേണ്ടിടത്ത് നോ പറയുക തന്നെ വേണം. എന്ന നോ പറയാൻ മാത്രമായി എനിക്ക് എന്തിനാണ് ഒരു അച്ഛനും അമ്മയും എന്ന് മക്കൾ പ്രാകുന്ന അവസ്ഥയിലേക്ക് ഒരിക്കലും എത്തരുത്.
മാതാപിതാക്കൾ മക്കളോടൊപ്പം നല്ല സമയം ചിലവഴിക്കുകയും കളിക്കുകയും ചിരിക്കുകയും അവരുടെ ചെറിയ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുകയും വേണം. അവരോട് ചേർന്ന് അവരുടെതാകണം മാതാപിതാക്കൾ. എനിക്കെന്റെ അച്ഛനുണ്ട് അമ്മയുണ്ട് എന്ന തോന്നൽ ശരീരംകൊണ്ട് അടുത്തില്ലാത്ത അവസ്ഥയിൽ പോലും കുട്ടികൾക്ക് ഉണ്ടാക്കാൻ ഈ വീഡിയോ കോൾകാലത്ത് എന്ത് ബുദ്ധിമുട്ട് ആണുള്ളത്. ഇഷ്ടം കൂടിയും സ്നേഹിച്ചു മതിവരാതെയും ഇരിക്കുമ്പോൾ തിരുത്തുന്നതാണ് എപ്പോഴും വഴക്ക് പറയുന്നതിലും കലഹിക്കുന്നതിലും കൂടുതൽ ഫലവത്താവുക.
സംശയമുണ്ടെങ്കിൽ നമ്മുടെ സ്വന്തം കുട്ടിക്കാലത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ നല്ലതും അല്ലാത്തതുമായ ഒരുപാട് ഓർമ്മകൾ നമുക്കുണ്ടാകും. നമ്മളിങ്ങനെ രക്ഷിതാവായി മാറിയത് നമ്മുടെ സങ്കടങ്ങൾ നമ്മുടെ കുട്ടിക്ക് ആവർത്തിക്കാൻ അല്ല. കിട്ടിയതും കിട്ടാതെ പോയ സന്തോഷങ്ങൾ അവർക്ക് കൊടുക്കാൻ വേണ്ടിയാണ്. അതിനാണ് രക്ഷിതാക്കൾ ശ്രമിക്കേണ്ടത്. ഇനി മുതൽ നമുക്കെല്ലാവർക്കും കുറച്ചുകൂടി നല്ല രക്ഷിതാക്കൾ ആകാമെന്നാണ് മമ്മൂട്ടി അവതരിപ്പിച്ച “പുഴു”വിലെ കഥാപാത്രം ഓർമിപ്പിച്ചത് എന്ന് ഷിംന അസീസ് പറഞ്ഞു വെക്കുന്നു.