നായകൻ, സഹനടൻ, നിർമാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ശ്രീനിവാസന്. ഒരു കാലത്ത് മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമായിരുന്ന ശ്രീനിവാസൻ ഇന്ന് സിനിമയിൽ അത്ര സജീവമല്ല. അച്ഛന് പിന്നാലെ മക്കളായ വിനീതും ധ്യാനും, അച്ഛനെ പോലെ തന്നെ അഭിനയത്തിലും മറ്റു സിനിമാ മേഖലകളിലും തങ്ങളുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം താരത്തിനെ അങ്കമാലിയിലെ അഡ്‌ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെ താരത്തിന്റെ വ്യാജ വിയോഗ വാർത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത്. ഇതിനെതിരെ രസകരമായി പ്രതികരിച്ച് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരോഗ്യം വീണ്ടെടുത്ത താരം ആശുപത്രി വിട്ടു എന്ന വാർത്തകളാണ് അറിയാൻ കഴിയുന്നത്. ഇതിനു പിന്നാലെ ശ്രീനിവാസനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഡോക്ടർ മനോജ് വെള്ളനാട്. മികച്ച അഭിനയം കൊണ്ട് മാത്രമല്ല സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും ശക്തമായ നിലപാടുകൾ സ്വീകരിച്ചും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ശ്രീനിവാസൻ.
ഒരിക്കൽ ക്യാൻസറിന് ചികിത്സയേയില്ല എന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു. ഇതുകേട്ട് കുടലിൽ ക്യാൻസർ വന്ന രോഗി ചികിത്സിക്കാതിരിക്കുകയും ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തെന്ന് ഡോക്ടർ മനോജ് വെള്ളനാട് പറയുന്നു. മറ്റൊരു രോഗി ആകട്ടെ മരണം അടുത്ത് വരുന്നു എന്ന് തെറ്റിദ്ധരിച്ച് ആത്മഹത്യക്കും ശ്രമിച്ചു. എന്നാൽ ശ്രീനിവാസൻ ആകട്ടെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് ഒരു അസുഖം വന്നപ്പോൾ ഏറ്റവും മുന്തിയ സൗകര്യങ്ങളും ചികിത്സയും കിട്ടുന്ന ആശുപത്രിയിൽ തന്നെ ചികിത്സ തേടുകയും രക്ഷപ്പെടുകയും ചെയ്തെന്ന് ഡോക്ടർ പറയുന്നു.
ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു കുടലിൽ കാൻസർ കണ്ടെത്തിയത്. ഇത് കണ്ടെത്തിയ ഡോക്ടർ അയാളെ വിദഗ്ധചികിത്സയ്ക്കായി റഫർ ചെയ്തു. ക്യാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് വിഷമത്തോടെ ഇരിക്കുമ്പോഴായിരുന്നു ടിവിയിൽ ശ്രീനിവാസന്റെ പ്രസംഗം അയാൾ കേൾക്കുന്നത്. കാൻസർ വന്നാൽ പിന്നീട് എത്ര ചികിത്സ ചെയ്തിട്ടും കാര്യമില്ല, ക്യാൻസറിന് ചികിത്സയേയില്ല, അത് വന്നാൽ പിന്നെ മരണം മാത്രമാണ് മുന്നിലുള്ള ഏക വഴി എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.
സമൂഹത്തിൽ ഇത്രയും നിലയും വിലയും ഉള്ള പ്രശസ്തനായ ശ്രീനിവാസനെ പോലൊരാൾ ഇങ്ങനെയൊരു പ്രസ്താവന നടത്തണമെങ്കിൽ അത് സത്യം ആകും എന്ന് രോഗി കരുതി. ഇതോടെ അയാൾ ചികിത്സ നിർത്തുകയും ചെയ്തു. കുറച്ച് ആഴ്ചകൾക്കു ശേഷം കുടൽ സ്തംഭനം വൺ അത്യാഹിത വിഭാഗത്തിലേക്ക് അയാളെ കൊണ്ടുവരുമ്പോൾ ആദ്യത്തെ സ്റ്റേജിൽ ഉണ്ടായിരുന്ന കാൻസർ മൂന്നാം സ്റ്റേജിലെത്തിയിട്ട് ഉണ്ടായിരുന്നു.
ശ്രീനിവാസൻറെ ഇതേ പ്രസംഗം കേട്ട് വായ്ക്കുള്ളിൽ ക്യാൻസർ കണ്ടെത്തിയ മറ്റൊരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. അയാളുടെ ഭാര്യ തക്കസമയത്ത് കണ്ടതുകൊണ്ട് മാത്രമായിരുന്നു അയാൾ രക്ഷപ്പെട്ടത്. കൃത്യമായ ചികിത്സ എടുത്ത് അഞ്ചു വർഷങ്ങൾക്കു ശേഷം ഇന്നും അയാൾ സന്തോഷത്തോടെ ജീവിക്കുകയാണ്. തുടക്കത്തിൽ തന്നെ കാൻസർ കണ്ടെത്തുകയാണെങ്കിൽ കൃത്യമായ ചികിത്സയിലൂടെ കാൻസർ തുടച്ചു നീക്കാൻ സാധിക്കും.
കാൻസറിനെ മാത്രമല്ല ആധുനിക വൈദ്യശാസ്ത്രത്തിലെ സകല ചികിത്സയും എതിർത്തിരുന്ന, സകല മരുന്നുകളും കടലിൽ എറിയണമെന്ന് നിരന്തരം പ്രസംഗിച്ചിരുന്ന ആളായിരുന്നു ശ്രീനിവാസൻ. മലയാളം കണ്ട ഏറ്റവും നല്ല സിനിമക്കാരൻ എന്ന വിശ്വാസ്യതയും പ്രശസ്തിയും മുതലെടുത്ത് എന്തും പറയാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ശ്രീനിവാസൻ.
എന്നാൽ ഇതൊക്കെ പറഞ്ഞിട്ട് അദ്ദേഹത്തിന് ഒരു അസുഖം വന്നപ്പോൾ ഏറ്റവും സൗകര്യങ്ങളുള്ള അത്യാധുനിക ആശുപത്രിയിൽ തന്നെ ചികിത്സ തേടുകയും ചെയ്തു. ഇതിനെ ഇരട്ടത്താപ്പ് എന്നൊന്നും വിശേഷിപ്പിക്കുന്നില്ല. ജീവനിൽ കൊതിയുള്ള ഏതൊരാളും ഇങ്ങനെ തന്നെ ചെയ്യും. അതേ ചെയ്യാവൂ. അതാണ് ശരിയും എന്ന് ഡോക്ടർ പറയുന്നു. എന്നാൽ ശ്രീനിവാസന്റെ പ്രസംഗങ്ങൾ വിശ്വസിച്ച പാവങ്ങൾ ഇതൊന്നും അറിയുന്നില്ല എന്നുമാത്രം.