മമ്മൂട്ടി നായകനായി 2001ൽ പുറത്തിറങ്ങിയ “ആനന്ദം” എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ വ്യക്തിയാണ് ലിങ്കുസ്വാമി. “റൺ”, “സൺഡ കോഴി”, “പൈയ്യ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ലിങ്കുസ്വാമി ആദ്യ സിനിമയിൽ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ചത് ശ്രദ്ധേയമായിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം അബ്ബാസ്, ശ്യാം ഗണേഷ് എന്നിവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത സിനിമയായിരുന്നു “ആനന്ദം”. ബോക്സോഫീസിൽ വലിയ നേട്ടം ഉണ്ടാക്കിയ ചിത്രം. ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൊണ്ട് എട്ടു ടെക്കികൾ എടുത്ത അനുഭവം പങ്കു വെക്കുകയാണ് സംവിധായകൻ.
ചിത്രത്തിൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾ അറിയാതെ 5 ലക്ഷം രൂപ ബാങ്കിൽ ഇട്ടിരിക്കുന്നത് ആയി പാസ് ബുക്കിൽ കണ്ടതിനെത്തുടർന്ന് വീട്ടിൽ ബഹളം ഉണ്ടാകുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തിൽ വലിയ ചേട്ടന്റെ കഥാപാത്രം അവതരിപ്പിക്കുന്ന മമ്മൂട്ടി ചോറുണ്ണുന്നത് നിർത്തി എഴുന്നേറ്റ് നിന്ന് മറുപടി നൽകുന്ന വികാരഭരിതമായ ഒരു രംഗമായിരുന്നു ചിത്രീകരിക്കുന്നത്. സങ്കടം നിയന്ത്രിച്ച് മമ്മൂട്ടി പറയുന്ന “താങ്കമാട്ടിങ്കടി”എന്ന നീണ്ട ഡയലോഗ് എത്ര തവണ എടുത്തിട്ടും സംവിധായകൻ ഉദ്ദേശിച്ച പോലെ വരുന്നില്ലായിരുന്നു. എട്ടു ടേക്കുകൾ തുടർച്ചയായി എടുത്തതോടെ മമ്മൂട്ടിയുടെ ക്ഷമ നശിച്ചു. എന്താണ് വേണ്ടത് എന്ന് കാര്യം ചോദിച്ചപ്പോൾ താൻ ഉദ്ദേശിച്ചതുപോലെ വരുന്നില്ല എന്ന് സംവിധായകൻ വ്യക്തമാക്കി.
എന്നാൽ നിങ്ങളത് അഭിനയിച്ചു കാണിക്കൂ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. അവസാനം ആ രംഗം ലിങ്കുസ്വാമി തന്നെ അഭിനയിച്ചു കാണിച്ചു കൊടുത്തതിനു ശേഷം ആയിരുന്നു മമ്മൂട്ടി അത് അഭിനയിച്ച് ശരിയാക്കിയത്. ആ രംഗം ഡബ്ബ് ചെയ്യുമ്പോഴും ഇതേ പ്രതിസന്ധികൾ ഉണ്ടായിരുന്നു. ഓരോതവണയും സംവിധായകൻ തൃപ്തി കുറവ് പ്രകടിപ്പിച്ചു. അങ്ങനെ അവിടെ നിന്നും പോയ മമ്മൂട്ടിയെ വീണ്ടും വിളിച്ചു വരുത്തി ഡബ്ബ് ചെയ്യിച്ച ശേഷമാണ് ഡബ്ബിങ് പൂർത്തിയാക്കിയതെന്നു സംവിധായകൻ ഓർക്കുന്നു. മലയാളിയായിട്ടും മമ്മൂട്ടിയുടെ അഭിനയത്തിനും ഡബ്ബിങ്ങിനും മികച്ച പ്രതികരണമായിരുന്നു തമിഴ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.