16 വയസ്സുള്ള ദേവനന്ദയുടെ അപ്രതീക്ഷിത വിയോഗം കരിവെള്ളൂർ ഗ്രാമവാസികളെ സങ്കടക്കയത്തിലാക്കിയിരിക്കുകയാണ്. എവി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു ദേവനന്ദ. മൂന്നു മാസം മുമ്പായിരുന്നു ദേവനന്ദയുടെ അച്ഛൻ അന്തരിച്ചത്. അച്ഛന്റെ മരണശേഷം ചെറുവത്തൂർ ഉള്ള അമ്മയുടെ സഹോദരിയുടെ വീട്ടിലായിരുന്നു ദേവനന്ദയും കുടുംബവും താമസിച്ചത്.
ബാലസംഘത്തിന്റെ സജീവ അംഗമായിരുന്നു ദേവനന്ദ വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സ്കൂൾ വിദ്യാർഥിയായിരുന്നു. അസഹ്യമായ വയറു വേദനയും പനിയും ശർദ്ദിയും തുടർന്ന് ചെറുവത്തൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിയ ദേവനന്ദയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 15 വയസ്സുള്ള ആർഷ എന്ന മറ്റൊരു വിദ്യാർഥിനിയെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിൽ ഒരാൾ മരിച്ചെന്നറിഞ്ഞതോടെ മക്കളെ ചേർത്തുപിടിച്ചു വീട്ടുകാർ കരഞ്ഞു. കുട്ടികൾക്കു പ്രശ്നമില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെയാണ് അമ്മമാരുടെ ഭീതിയും ആശങ്കയും അകന്നത്. ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിലെത്തിയവരെ ആശ്വസിപ്പിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും എല്ലാം എത്തിയിരുന്നു. അന്തരിച്ച ദേവനന്ദയ്ക്ക് ഒപ്പം ഷവർമ കഴിച്ച വിദ്യാർഥിനിയായിരുന്നു ആർഷ.
അദ്വൈത് (16), ആദർശ് (16), അനുഗ്രഹ(15), സൂര്യ (15), അഭിജിത്ത് (18), അഭിനന്ദ് (16), ആകാശ്( 21), രഞ്ജിമ (17), കാർത്തിക (12), റോഷ്‌ന (17), പൂജ (18), അബിൻ രാജ് (15), വൈഗ (13), ഫിദ (12), അഭിന (15), അനഘ (17) എന്നിവരെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ആർഎംഒ ഡോക്ടർ ശ്രീജിത്ത് മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ടീം എത്തിയിരുന്നു.
ദേവനന്ദയെ വെന്റിലേറ്ററിൽ ആക്കി രക്ഷപ്പെടുത്താനുള്ള പരിശ്രമം നടത്തിയെങ്കിലും എല്ലാം വിഫലം ആവുകയായിരുന്നു. ഭക്ഷ്യ വിഷ ബാധയേറ്റ കുട്ടികളിൽ രണ്ടു പേർ ഐസ്ക്രീമും നാരങ്ങാവെള്ളം ആണ് കഴിച്ചത്. മാവിലാക്കടപ്പുറം സ്വദേശികളായ ഇവർ ശനിയാഴ്ച പടന്നക്കടപ്പുറത്തെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു ഐസ്ക്രീമും നാരങ്ങവെള്ളം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 11 വയസ്സുകാരി ചെറുവത്തൂരിലെ വൈഗ ഇതേ ഹോട്ടലിൽ നിന്ന് പാർസലായി എത്തിച്ച ഷവർമ ആയിരുന്നു കഴിച്ചത്.
ഭക്ഷ്യ വിഷബാധയെ തുടർന്ന് വിദ്യാർത്ഥിനി മരിക്കുകയും 31 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എവി രാംദാസ് അറിയിച്ചു. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനകം ഭക്ഷണം കഴിച്ചവർ ആരെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം എന്ന മുന്നറിയിപ്പുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ എഴുതി രാമദാസ് ചെറുവത്തൂർ ആരോഗ്യകേന്ദ്രത്തിൽ എത്തിയ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് മുപ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സുസജ്ജമായി പ്രവർത്തനം ആരംഭിച്ചു. മന്ത്രിയും എം എൽ എമാരും അടക്കം നിരവധി രാഷ്ട്രീയ പ്രമുഖർ ആണ് കുട്ടികളെ സന്ദർശിക്കാൻ ആയി ആശുപത്രിയിലെത്തി ചേർന്നത്.