സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് മകളെ നെഞ്ചിൽ ചേർത്തിരുത്തി സ്വിഗിയിൽ ഡെലിവറി ജോലി ചെയ്യുന്ന ഒരു അമ്മയുടെ ചിത്രങ്ങളും വീഡിയോയുമാണ്. കടുത്ത വെയിലിലും മകൾക്ക് വെയിൽ കൊള്ളാത്ത വിധം മാറോടുചേർത്തു അധ്വാനിച്ച് ജീവിക്കുന്ന ആ അമ്മയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൾ വൈറലായത്. എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന ഈ യുവതിയുടെ പേര് രേഷ്മ എന്നാണ്. കൊല്ലത്തെ ചിന്നക്കടയിൽ ആണ് രേഷ്മയുടെ സ്വന്തം നാട്. എന്നാൽ പ്രണയിച്ച് വിവാഹം കഴിച്ചതിനാൽ വീട്ടുകാരുമായി അടുപ്പമില്ല. രേഷ്മയുടെ ഭർത്താവ് ഗൾഫിൽ ഹോട്ടൽ ജീവനക്കാരനായ പ്രവർത്തിക്കുന്നു.
ഭർത്താവിന്റെ വരുമാനം കൊണ്ടുമാത്രം മുന്നോട്ട് പോകാൻ കഴിയില്ല എന്ന് വന്നപ്പോൾ ആണ് വരുമാനത്തിനും പഠനത്തിനുമായി രേഷ്മ സ്വിഗിയിൽ ജോലിക്ക് കയറിയത്. പ്ലസ് ടു സയൻസ് ജയിച്ചതിനു ശേഷം ഡിപ്ലോമ കോഴ്സ് ചെയ്ത രേഷ്മ കലൂരിലെ ഒരു സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിംഗ് കോഴ്സ് പഠിക്കുകയാണ്. ഫീസ് അടക്കാനുള്ള പണത്തിനുവേണ്ടിയാണ് രേഷ്മ ഈ ജോലി തിരഞ്ഞെടുത്തത്. ഫീസ് അടക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ രണ്ടാഴ്ചയായി പഠനം മുടങ്ങിയിരിക്കുകയാണ് എന്ന് രേഷ്മ പറയുന്നു. രേഷ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് അറിയുന്നത് കൂട്ടുകാരിയിലൂടെയാണ്. അതറിഞ്ഞപ്പോൾ ജോലി പോകുമോ എന്ന ഭയമായിരുന്നു രേഷ്മയ്ക്ക്. എന്നാൽ രേഷ്മ എന്ന അമ്മയുടെ അധ്വാനം ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
മകൾ തന്റെ നെഞ്ചിൽ ചാരിക്കിടക്കുമ്പോൾ അവൾ ഏറ്റവും സുരക്ഷിത ആണെന്ന് ഉറപ്പുണ്ട് എന്നും ഈ കാലത്ത് ഒരു പെൺകുഞ്ഞിനെ ധൈര്യമായി ഞാൻ ആരെ ഏൽപ്പിക്കും എന്ന് രേഷ്മ പറയുന്നു. രേഷ്മ താമസിക്കുന്ന വീടിനടുത്തുള്ള ഡേ കെയറിൽ ആഴ്ചയിൽ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. എന്നാൽ ഞായറാഴ്ച ഡേ കെയർ ഇല്ലാത്തതിനാലാണ് മകളുമായി ജോലിക്ക് പോകുന്നത്. ശനിയും ഞായറും ജോലിചെയ്താൽ ഇൻസെന്റീവ് കൂടുതൽ കിട്ടുന്നതിനാൽ മകളെ കൂടെ കൊണ്ടുപോവുക അല്ലാതെ മറ്റു മാർഗമില്ല. നിരവധി പേരാണ് ഈ അമ്മയുടെ അധ്വാനത്തിന് അഭിനന്ദനങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത്. ജീവിതവും ജീവനും പിടിച്ച് ആ ‘അമ്മ പോകുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു എന്ന് ചിലർ പറയുന്നു. ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ് രേഷ്മയുടെ ജീവിതം. എന്നാൽ ചിലർ രൂക്ഷ വിമർശനവുമായി എത്തുന്നുമുണ്ട്. പോലീസിൽ പരാതി നൽകുമെന്നും കങ്കാരുവിനെ പോലെ കുഞ്ഞിനെ കൊണ്ട് പോകാതെ കുഞ്ഞിനെ എവിടെയെങ്കിലും ഏൽപ്പിക്കണം എന്നും ഒക്കെ വീഡിയോയ്ക്ക് കമന്റുകൾ ലഭിക്കുന്നുണ്ട്.